അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള ശീത സമരത്തിനു പരിഹാരമാകാതെയാണു ഈ വാരാന്ത്യം അവസാനിച്ചത്. ജനാധിപത്യത്തിൽ ഇന്ത്യപോലെയുള്ള ഒരു രാജ്യത്ത് ആശാസ്യമല്ലാത്ത ഒരു പ്രവണതയാണിത്. നിയമ നിർമാണ സഭയും, നിയമ നിർവഹണ വിഭാഗവും നീതി പീഠങ്ങളും ഒന്നിച്ച് പ്രവർത്തിക്കേണ്ടവയാണു. പരസ്പര ധാരണയാണതിനെ മുന്നോട്ടു നയിക്കുന്നത്. ധാരണയുടെ ആ പാലം ഉറച്ചതാവണം. അതിനു പൊതുജനങ്ങളുടെ കണ്ണും കാതും തുറന്ന് പ്രവർത്തിക്കണം. മാധ്യമങ്ങൾ ആ പങ്കാണു വഹിക്കുന്നത്. അവർ സുതാര്യതയോടെ എല്ലാം ജനങ്ങളുടെ മുന്നിലെത്തിക്കുന്നു. അഭിപ്രായ രൂപീകരണം നടത്തുന്നു. അത് വേണ്ടെന്നു വയ്ക്കപ്പെടുമ്പോൾ ജനാധിപത്യത്തിലെ ഒരു വാതിൽ അടയുകയാണു. എന്തുകൊണ്ടാണു പ്രശ്നപരിഹാരം നീളുന്നത്. എന്തോ ഭദ്രമല്ലെന്ന സൂചനയാണതു നൽകുന്നത്.
സമാനമായ മറ്റൊന്നുകൂടി സംഭവിച്ചു. പത്താൻകോട്ട് ആക്രമണം റിപ്പോർട് ചെയതതിലെ അപാകത ചൂണ്ടിക്കാട്ടി ഒരു ദിവസത്തെ സംപ്രേക്ഷണം നിർത്തിവയ്ക്കാൻ എൻ.ഡി.ടീ.വിയോടു നിർദേശിച്ച കേന്ദ്ര നടപടിയായിരുന്നു അത്. വ്യാപക പ്രതിഷേധം അതിനെതിരെയുമുണ്ടായി. ജനാധിപത്യം യോജിക്കാനുള്ളതല്ല. വിയോജിപ്പുകളും സംവാദവുമാണതിനെ നയിക്കുന്നത്. അത് മറന്നു പോവുകയോ അംഗീകരിക്കപ്പെടാതിരിക്കുകയോ ചെയ്യുന്നു. ഇത് ആരോഗ്യകരമല്ല.