ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു
” അഴകിയ രാവണൻ എങ്ങോട്ടാ ??….”
” ഒരു കല്യാണം ണ്ട് !!!…”
” ങ്ങനെ നടന്നോ ഒരു പണിലാണ്ട് !!… കൂടെയുള്ളവർക്കൊക്കെ കുട്ടികളായി …”
” ആവട്ടേ …”
” എന്നാലും നന്നാവരുത് !!!!…. ”
പ്രാകി പ്രാകി ‘അമ്മ അടുക്കളയിലേക്ക് പോയി .. വൃശ്ചികത്തിലെ പ്രാക്ക് പെട്ടെന്ന് ഏൽക്കും എന്നാരോ പറഞ്ഞതോർമ്മയുണ്ട്. കല്യാണ സ്ഥലമെത്തിയപ്പോൾ ഓണക്കോടി വിയർപ്പിൽ കുതിർന്നിരുന്നു . കല്യാണ പന്തൽ മുഴുവൻ ഒന്ന് കണ്ടു , വിപുലമായ അലങ്കാരങ്ങൾ. വിവിദ നിറത്തിലുള്ള പൂക്കൾ , പെൺകൊടികൾ. പൂക്കുലയും വിളക്കും സല്ലപിക്കുന്നു .
പാചകപുരയിൽ പൊന്തുന്ന പുക , മണമേറുന്ന രസവും രസമേറുന്ന പുളിശ്ശേരിയും ഓലനും കാളനും അവിയലും വെറുതേ തിളയ്ക്കുന്ന സാമ്പാറും, മണ്ഡപത്തിന് പുറത്തു വട്ടമേശയിൽ നാലും കൂട്ടി മുറുക്കാൻ വെറ്റിലയും അടക്കയും ചുണ്ണാബും . മധുരമേറുന്ന മൈസൂർ പൂവൻ പഴം. ആഹാ എന്തൊരു കാഴ്ച , എനിക്കും വേണ്ടതല്ലേ ഇതുപോലൊരു പന്തൽ , ഒരുനാൾ അവൾ വരും .
വാദ്യഘോഷങ്ങൾ മുഴങ്ങി , വരൻ എത്തി , അവനും അസഹ്യമായ ചൂടിന്റെ ഇരയായിരുന്നു , അവൻ മുഖം കൈയിലെ തൂവാലകൊണ്ട് നിരന്തരം തുടച്ചു , വധുവിനായി കാത്തിരുന്നു.
” എന്താ ഇത്ര സമയം ഒരുങ്ങാൻ , മുഹൂർത്തതായി കുട്ടിയേ വിളിക്കൂ ”
എന്ന് വരന്റെ കാരണവർ.
വധുവിനെ വിളിക്കാൻ വധുവിന്റെ അനിയൻ ഉള്ളിലേക്ക് പോയി. താലപ്പൊലിയോടെ വധു വന്നു, അവൾ വരുന്നു . അവളുടെ കയ്യോ കാലോ കാണാനില്ല , മുഖം മാത്രം അല്പം കാണാം , അവൾ സ്വർണ്ണത്തിൽ മുങ്ങിയിരുന്നു .
“പുതിയ കുട്ടിയോളോക്കെ മേക്കപ്പ് ഇടാൻ ഒരുപാട് സമയം വേണം , നമ്മുടെ കല്യാണൊക്കെ ആലോചിച്ചാൽ ഇവർ മേക്കപ്പ് ഇടാനാണോ കല്യാണം കഴിക്കുന്നത് എന്ന തോന്നും” .. മണ്ഡപത്തിലെ ഒരു മുത്തശ്ശി.
ഫോട്ടോ പിടിക്കുന്ന കുറേ കിന്നരൻമാർ
“നിൻ്റെ ചന്തിയല്ലടാ ഞങ്ങൾക്ക് കാണേണ്ടത് ,മാറി നിക്കടാ മുന്നിൽ നിന്ന് , ഞങ്ങള് വരനെയും വധുവിനേയും ഒന്ന് നേരിട്ട് കാണട്ടേ ” …. എന്ന് ഒരു മിലിറ്ററി അപ്പൂപ്പൻ. ഫോട്ടോ കിന്നരന്മാർ തത്സമയം മാറികൊടുത്തു .
വധു വന്ന് വരന്റെ അടുത്തിരുന്നു . നാഗസ്വരവും തകിൽ മേളവും മുഴങ്ങി. എല്ലാവരും കയ്യിലെ പൂക്കൾ എറിഞ്ഞു വധു വരന്മാരെ ആശീർവദിച്ചു. വരൻ താലിയെടുത്തു, വധു എന്നെ നോക്കി , വിയർപ്പിൽ കുളിച്ച ഞാൻ പ്രളയത്തിലാണ്ടു , അവൾ ഇറങ്ങി വന്ന് എൻ്റെ കൈ പിടിച്ചു.
” മൂദേവി ” … എന്ന് വരൻ.
” ഇവൻ ഇവിടേയും വന്നോ …” … എന്ന് വധുവിന്റെ അച്ഛൻ.
” നിക്കടി അസത്തെ ..” എന്ന് വധുവിന്റെ ‘അമ്മ .
കയ്യാങ്കളിയായി , യാഗക്കളമായി , പെൺ നാഗങ്ങളും ആൺ നാഗങ്ങളും അവളെ കൊത്താൻ ഒരുങ്ങി . കൊത്തിയില്ല , ചീറ്റി , ചീറ്റിയില്ല.
എൻ്റെ പുതിയ ഓണ പുടവ കീറി , കസവു മുണ്ടിൽ എണ്ണക്കറയായി. അവളുടെ കൈ പിടിച്ചു വീട്ടിൽ എത്തിയപ്പോൾ അമ്മ ഞങ്ങളേ അടിമുടിയൊന്ന് നോക്കി.
” ഏതാടാ ഈ ചുരുളൻ മുടിയുള്ള പെൺകുട്ടി ?….”
” അമ്മയുടെ മരുമകളാണ് .. ”
” അച്ഛൻ വീട്ടിലിത്താപ്പോൾ എന്ത് തോന്നിവാസം ചെയ്യാം എന്നായോ …”
” ബലപിടുത്തം വേണ്ടാ … ‘അമ്മ അവളെ അകത്തേക്ക് കൊണ്ടുപൊയ്ക്കൊള്ളൂ ...”
അമ്മയുടെ മുഖത്തു അത്ഭുതം , സങ്കടം , നീരസം.
” അമ്മയ്യല്ലേ രാവിലെ പറഞ്ഞേ കൂടെ യുള്ളവരെല്ലാം കല്യാണം കഴിച്ചൂന്ന് , കുട്ടിയായീന്ന് …… എന്നാ ഞാനും കഴിച്ചു , കല്യാണം ..”
ചുരുളൻ മുടിയുള്ള പെൺകുട്ടിയും അമ്മയും വീടിൻ്റെ അകത്തേക്ക് പോയി , ഞാൻ ചാരു കസേരയിൽ ഇരുന്നു.
” ഇനി അച്ഛൻ വരുമ്പോൾ എന്ത് പറയും ?…… എന്തെങ്കിലും പറയാം …. ആദ്യം ഒരു ജോലി !!!!….“