മരുപൂങ്കാവനം

നിങ്ങൾ മരുഭൂമി എന്ന് കേൾക്കുമ്പോൾ എന്താണ് മനസ്സിലോർക്കുന്നത്? ചിലപ്പോൾ ആടുജീവിതത്തിൽ വായിച്ച രക്തമുറയുന്ന മരുക്കാടിലെ തീച്ചൂടും ദാഹവും മണൽക്കാടുകളും ഓർത്ത് പോയി കാണാം അല്ലേ?

എങ്കിൽ ഞാൻ മുപ്പത്തിനാലു കൊല്ലം പ്രവാസത്തിന്റെ കുപ്പായമിട്ട ഈ ജീവിതയാത്രയിൽക്കണ്ട വ്യത്യസ്ഥമായൊരു മരു കാഴ്ചയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

റാസ്, അൽ. ഖൈമ

റാക്ക് എന്ന ഓമനപേരിൽ ഞാൻ വിളിക്കുന്ന എന്റെ പ്രവാസഭൂമി….

എല്ലാ ഡിസംബർ മാസത്തിലും മരുഭൂമിയെ കളിരിന്റെ കമ്പളം പുതപ്പിച്ചുകൊണ്ടു് മഞ്ഞ് മലയിറങ്ങി വരും…

എന്റെ വീട് മലകളുടെ മുന്നിലും, പിന്നിൽ കടലുമാണ്…

കടലിൽ നിന്നും വീശിയടിക്കുന്ന കാറ്റിനെ മല തടഞ്ഞു നിർത്തും… ഇവിടത്തെ മലനിരകൾ വന്യമായ ഭംഗി നിലനിർത്തുന്നതായി എനിക്ക് തോന്നാറുണ്ടു്. തേൻ അറകൾ കൂട്ടി വെച്ച പോലെ അലകളായി അവ ചെത്തിയൊതുക്കാതെ തന്നെ സ്വയം ഭംഗി കൂട്ടിമോടിയോടെ നിൽക്കുന്നു.

ശില്പചാരുതയുടെ അസമാന്യഭംഗി നിലകൊള്ളുന്ന മലകൾ.

റാസ്. അൽ. ഖൈമയെ കൂടുതൽ ഭംഗിയാക്കാൻ, മഞ്ഞിൻ മലകൾമുടിയഴിച്ചിട്ട്, കുളിർ തൂവുന്ന ജബൽ ജേസിലേക്ക് ഉള്ള യാത്രയിലാണ് ഞങ്ങൾ.

തണുപ്പുകാലത്ത് ഞങ്ങൾ സകുടുബം മലയടിവാരത്തിലേക്ക് ഒരു യാത്രയുണ്ടു്…IMG-20170703-WA0057

കൈയ്യിൽ ഭക്ഷണം, വെള്ളം, ഇരിക്കാനും കിടക്കാനുമുള്ള സാധന സാമഗ്രികൾ, അത്യാവശ്യമരുന്നുകൾ, അതിൽ മുറി പറ്റിയാൽ പെട്ടെന്ന് ചെയ്യാവുന്ന പ്രാഥമീക മരുന്നും, ബാന്റ് ഐഡ് പോലുള്ളവയും കരുതിയിരിക്കും. കാരണം അവിടത്തെ കല്ലുകൾ വളരെയേറെ മൂർച്ചയുള്ളതാണ്.

പരിസരത്തെവിടെയും ഒരു കടയോ വീടോ ഇല്ലാത്ത ശൂന്യമായ ഇടം.

വണ്ടി കേടായാൽ തീർന്നു പിന്നെ ടൗണിൽ നിന്നും ആളുകൾ വന്നല്ലാതെ തിരിച്ചു പോരാനാകില്ല.

മനുഷ്യവാസം ഇല്ലാത്ത നിശ്ബദമായ കാറ്റിന്റെ ചൂളമടി സംഗീതം മാത്രം മുഴങ്ങുന്ന മലയടിവാരം. വഴി നീളെ മൂർച്ചയേറിയ കല്ലുകൾ നിരന്നു കിടക്കുന്നുണ്ടാകും.

അവിടത്തെ തണുത്ത കാറ്റ് തന്റെ കൂർത്ത നഖങ്ങൾ നമ്മളിൽ ആഴ്ത്തി രസിക്കുന്നതിനാൽ തണുപ്പിനെ ചെറുക്കാൻ പോന്ന കമ്പിളിയുടുപ്പിനകത്ത് കേറി വേണം യാത്ര തുടങ്ങാൻ.

മലയടിവാരത്തിൽ ചെന്നിറങ്ങി ഇരിക്കാനും വിശ്രമിക്കാനുമായി ഞങ്ങൾ ഒരിടം തിരഞ്ഞു,

പാകപ്പെടുത്താതെ കൊണ്ടുപോയ ചില ഭക്ഷണ സാധനങ്ങൾ ചുട്ടു തിന്നാൻ അടുപ്പ് ശരിയാക്കുക എന്ന ദൗത്യം ആയിരുന്ന ആദ്യം…

IMG-20170703-WA0056എല്ലാരും ചുറ്റിലും ഒന്ന് നടന്ന നോക്കി. ജലാംശം ഒട്ടുമില്ലാത്ത ചരൽ പാതകൾ, മലയടിവാരത്തെ മൂർച്ചയുള്ള കല്ലുകൾ നീക്കുക എന്ന ജോലിയിൽ മക്കൾ തിരക്കിലായിരുന്നു. പെൺകുട്ടികൾ ചുറ്റിലും കറങ്ങി നടന്നും മലയിൽ കേറാൻ ശ്രമിച്ചും നടന്നിരുന്നു. ഞാനം ഏട്ടനും, അടുപ്പ് വെക്കാനായി ഒരു താൽക്കാലിക അടുക്കള അവിടെ സൃഷ്ടി ച്ചു.

മലയുടെ മുകളിൽ കേറിയ പെൺകുട്ടികളുടെ ഒരു ആർപ്പുവിളി കേട്ടു തിരിഞ്ഞു നോക്കിയ ഞങ്ങൾക്കൊന്നും മനസ്സിലായില്ല….

“അമ്മേ…. ഇവിടെ….” – മോൾ കിതക്കുണ്ടായിരുന്നു.

“എന്താ…”

“നോക്കൂ…. അമ്മേ ഇവിടൊരു പൂന്തോട്ടം”

“ചുമ്മാ… നിന്നെ കളിപ്പിക്കാനാ. പിന്നെ ഈ മരുഭൂമിയിലല്ലേ.. പൂന്തോട്ടം?”

ഏട്ടൻ അത് നിസാരമായി കണ്ടു

“അമ്മേ ഞങ്ങൾ അപ്പുറത്തേക്ക് ഇറങ്ങുവാ ട്ടോ… പേടിക്കണ്ട ഞങ്ങൾ അവിടുണ്ടു്”

കത്തനെയുള്ള മലയിറങ്ങി പിള്ളേർ അപ്രത്യക്ഷരായി.

ഞാൻ അക്ഷമയായി. കുട്ടികൾക്ക് എന്തേലും പറ്റ്വോ എന്ന വേവലാതിയിൽ മിഴിങ്ങ സ്യ നിന്നു.

IMG-20170703-WA0055കുറേ നേരം കഴിഞ്ഞപ്പോൾ മലയുടെ നെറുകിൽ മോന്റെ തല പ്രത്യക്ഷമായി. അപ്പോളാണ് സമാധാനമായത്. അവിടെ മെബൈൽ കവറേജ് ഇല്ലാത്തതിനാൽ ഫോണും കിട്ടില്ല.

മോൻ വിളിച്ചു ചോദിച്ചു “അമ്മക്കിങ്ങോട്ട് വരണോ നല്ല ഭംഗിയുണ്ട് അമ്മേ… നീലയും, വൈലറ്റും പൂക്കൾ ഒരു പ്രദേശം മുഴുവൻ നിറഞ്ഞു നിൽക്കുന്നു”

ഏട്ടൻ അവനോട് ഇങ്ങിനെ പറഞ്ഞു “എടാ അതിനെ കൊണ്ടുപോയി തട്ടിയിടണ്ട”

എന്റെയുള്ളിൽ ആ ഉദ്യാനം കാണാനുള്ള കൊതി പെരുകി, മുന്നിലെ മലയെന്ന വലിയ കുരിശ്ശ്. ഉരുണ്ടു നീങ്ങുന്ന പാറക്കല്ലുകൾ.

ഒടുവിൽ രണ്ടു മക്കളുടെയും കഠിനശ്രമത്താൽ ഇടംവലം നിന്നവർ എന്നെ മലകേറാൻ സഹായിച്ചു.

മുകളിൽ ഒരു വിധം കേറി പറ്റിയ ഞാൻ ആ കാഴ്ച കണ്ടു കോരിതരിച്ചു നിന്നു പോയി, സാമാന്യം നല്ലൊരു ഇടം നിറയെ വൈലറ്റു നിറം.

ഞാൻ കണ്ണൂതിരുമി ഒന്നുകൂടി നോക്കി.

പെൺകുട്ടികൾ അവിടെ ഇരുന്നും, നിന്നും ഫോട്ടോക്ക് പോസ് ചെയ്യുന്നു.

എനിക്കെന്റ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല.

ഒരു നുള്ളു ജലാംശം ഇല്ലാത്ത ഈ മരു താഴ്‌വാരത്തിൽ എങ്ങിനെ ഇങ്ങിനൊരു പ്രതിഭാസം… പൂവിട്ടു?

ഒടുവിൽ ഞാനും അവിടെ എത്തിയെത്തി പെട്ടു.

സുന്ദരമായ കാഴ്ച, മുട്ടോളം വലുപ്പമുണ്ട് ആ ചെടികൾക്ക്. ഇലകൾ വളരെ മൃദുവാണ്. വളരെ ദുർബലമായ തണ്ടുകൾ. പൂവിന് മണമോ, ഖനമോ ഇല്ല; വളരേ നേർത്ത ഇതളുകൾ.

IMG-20170703-WA0052

സത്യത്തിൽ മരുഭൂമിയിലെ ഈ മനോഹര കാഴ്ചയുടെ ലഹരിയിൽ മുങ്ങി ഞാൻ അന്തം വിട്ടുനിന്നു.

എന്റെ മനസ്സിലപ്പോളും ആ സുന്ദര കാഴ്ചയുടെ ഓളം വിട്ടില്ലായിരുന്നു. കുറേയേറെ ഫോട്ടോ എടുത്തു, ചുറ്റുപാട് കൂടുതൽ കാണണമെന്നുള്ളതുകൊണ്ട് ഞങ്ങൾ അവിടന്നും കുറേ ദൂരം ഒന്ന് യാത്ര ചെയ്തു……

മരുഭൂമിയുടെ ഗർഭഗൃഹത്തിൽ ഇനിയും എന്തൊക്കെ വിസ്മയങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്ന അന്വേഷണമായിരുന്നു അടുത്ത്. വഴിയിലാകെ നിഴൽ പരത്തി മലകൾ ഒന്നിനോടൊന്ന് മത്സരിക്കുന്നു. സൂര്യനെ മറക്കാൻ അവർ ഓരോന്നായി മത്സരിക്കുന്നതിനാൽ വഴിയിലേക്കോ, മലയുടെ താഴ്‌വാരത്തിലേക്കോ സൂര്യവെളിച്ചം ഇറങ്ങി വരുന്നില്ല…..

കുറച്ചു ദൂരം നടന്നപ്പോൾ മലയുടെ അടിവാരത്തിൽ ആടുകൾ കൂട്ടത്തോടെ മേയുന്നത് കണ്ടു. അവ അടിപതറാതെ മലയുടെ മൂർച്ചയേറിയ അടരുകളിലൂടെ ചാടി കയറി അവക്കിടയിൽ ഒളിച്ചിരിക്കുന്ന ചെറു പച്ചകൾ തിരയുന്ന കാഴ്ച മനോഹരമായിരുന്നു.

ചുറ്റുപാടിൽ മുഴങ്ങുന്ന കാറ്റിന്റെ ചെറുമൂളൽ മലയുടെ വശങ്ങളിൽ ചെന്നു തട്ടി പല സംഗീതസ്വരമുയർത്തും പോലെ എനിക്ക് തോന്നി. മലക്ക് മുകളിൽ പലനിറമാർന്ന് മേഘം ചായക്കൂട്ടണിഞ്ഞു ചന്തം തികഞ്ഞു നിൽക്കുന്നു. ഇത്തിരി കൂടി മുന്നോട്ടെക്ക് ഞങ്ങളുടെ യാത്ര തുടർന്നു.

വീണ്ടും ഞങ്ങളുടെ കണ്ണുകളെ കുളിരണിയിച്ചു കൊണ്ട് ഒരു ചെറു തടാകം കണ്ണിൽ തടഞ്ഞുനിന്നു.

വരണ്ടുണങ്ങിയ മരുഭൂമിയിൽവീണ്ടുക്കീറിയ നമ്മുടെ വയലിനെ ഓർമ്മപ്പെടുത്തുന്ന, കരകളാൽ ചുറ്റപ്പെട്ട് ഒരു മനോഹരനീർത്തടം. ഞങ്ങളുടെകണ്ണുകളിൽ വിസ്മയം പൂത്തു നിന്നു.

തിരകളില്ലാത്ത കടൽ കണ്ടു ശീലിച്ച ഗൾഫ് ജീവിതത്തിനിടക്ക് ഇത്തരം ഒരു കാഴ്ച ആദ്യമായായിരുന്നു……

നല്ലതണുത്തു കുളിർന്ന തെളിഞ്ഞ വെള്ളം.

മലകൾക്കടിയിലൂടെ തെന്നിയെത്തുന്ന കാറ്റടിച്ച് വെള്ളത്തിന്മേൽ ചെറുഅലകൾ ഞൊറിയുന്നുണ്ട്……
സന്ധ്യയയാവുമ്പോഴേക്കും ഞങ്ങൾ മലയിറങ്ങണമായിരുന്നതിനാൽ ഞങ്ങൾ തിരിച്ചു മലയിറങ്ങി.

കണ്ടുതീരാത്ത കാഴ്ചകൾ ഇനിയും അവിടെ ബാക്കി നിർത്തി കൊണ്ട് ഞങ്ങൾ തിരിഞ്ഞു നടന്നു………

IMG-20170703-WA0053

അപ്പോഴേക്കും ഏട്ടൻ ഞങ്ങൾക്ക് കഴിക്കാൻ വേണ്ടവ ഒക്കെ റെഡിയാക്കിയിട്ടുണ്ടായിരുന്നു. “മരുഭൂമിയിൽ മലർ വിരിയുകയോ” എന്നൊരു പാട്ട് പണ്ടെങ്ങോ കേട്ടിരുന്നത് വെറുതെ മൂളി നോക്കി. അപ്പോൾ കാറ്റ് തണുപ്പിന്റെ സൂചിമുനകൾ മൂർച്ച കൂട്ടി ഒമാൻ മലനിരകളിൽ നിന്നും ഈ താഴ്വാരത്തിലേക്ക് ഇറങ്ങി വരുന്നുണ്ടായിരുന്ന കൂടെ മഞ്ഞിൻ പാളികളും നാടുകാണാൻ ഇറങ്ങിവരുന്നുണ്ടു്.

ഇരുട്ട് കനക്കും മുമ്പേ ഞങ്ങൾ മലയിറങ്ങി…..

About Mahitha Bhaskaran

മുപ്പതു വര്‍ഷമായി ഗള്‍ഫില്‍ വീട്ടമ്മയാണ് കവിതകളും കഥകളും എഴുതുന്നു ആദ്യം ഗള്‍ഫ് വോയ്സ് എന്ന മാസികയില്‍ ആണ് എഴുതി തുടങ്ങിയത് പന്നീട് പല ഓണ്‍ ലൈന്‍[സോഷ്യല്‍ മീഡിയ കളില്‍ ]എഴുതി സജ്ജീവമായി എഴുത്തിലേക്ക്‌ തിരിഞ്ഞു.ഒരു കവിതാസമാഹാരം പുറത്തിറക്കി രണ്ടാമത്തെ കഥാ സമാഹാരം ജനുവരിയില്‍ പുറത്തിറങ്ങുന്നു. യു ഏ ഈ ലാണ് [ദുബായ് ] കുടുംബത്തോടൊപ്പം താമസം.

Check Also

എന്റെ ലണ്ടന്‍ സന്ദര്‍ശനം

അബൂദാബിയിലുള്ളപ്പോൾ ലണ്ടനിൽ പോകാൻ എനിക്കൊരാഗ്രഹം തോന്നി. ഞാൻ ജനിക്കുന്നതിന്നു മുമ്പാണെങ്കിലും നമ്മെ ഭരിച്ച, സൂര്യൻ അസ്തമിക്കാത്ത രാജ്യം ആയിരുന്ന, ആ …

Leave a Reply

Your email address will not be published. Required fields are marked *