മാർച്ച് 10 – തകഴിയുടെ ഓർമ്മ ദിനം
എത്ര പറഞ്ഞാലും തീരാത്ത കഥയുടെ
മിത്രമാണെന്നും തകഴി
നാട്ടിടവഴികളിൽ നിന്നും കുറിച്ചിട്ട
നാട്യമില്ലാത്ത സുകൃതം
ദേശാന്തരങ്ങളിൽ പോലുമീ നാടിന്റെ
അക്ഷരപുണ്യംനിറച്ചും
കാലത്തിനൊപ്പം കഥകൾ പറഞ്ഞൊരു
കാരണവർ ഇന്നുമെന്നും
തകഴി

കായലും കയറും ഇഴപിരിയാത്ത കുട്ടനാടിന്റെ നാട്ടു വിശുദ്ധിയിലൂടെ മലയാളത്തിന്റെ, മലയാളത്തനിമയുടെ കഥ പറഞ്ഞ തകഴി എന്ന ശിവ ശങ്കരപ്പിള്ള, നാട്യങ്ങളില്ലാതെ എഴുത്തിന്റെ നന്മകളിലേക്ക് ഓരോ മലയാളിയേയും കൂട്ടിക്കൊണ്ടുപോയി കഥ പറഞ്ഞുറക്കിയ നാട്ടുമ്പുറത്തുകാരൻ.
“ഞാനൊരു ഭാഷാ പണ്ഡിതനല്ല, ഒരു വിഷയത്തിലും ജ്ഞാനിയുമല്ല, വെരുമൊരു സാധാരണ കര്‍ഷകന്‍ – എന്റെ കാലിലെ കഴുകിയാലും മായാത്ത ചെളിപ്പാടുകള്‍ തന്നെ അതു വിളിച്ചു പറയും”
മലയാളത്തിലെ തലമുറകളുടെ കഥപറയുന്ന കയറിനെ അടിസ്ഥാനമാക്കി ലഭിച്ച ജ്ഞാനപീഠ പുരസ്കാരം ഓക്ടേവിയാ പാസില്‍ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് കുട്ടനാടിന്റെ ഇതിഹാസകാരന്‍ – അടിയാളരുടെ ജീവിതം കഥ കെട്ടിയ ആ തമ്പുരാന്‍ – പറഞ്ഞതാണിത്. പമ്പയും പോഷകനദികളും ചേര്‍ന്ന് കുട്ടനാട്ടിലെത്തുമ്പോള്‍ അത് പൂക്കൈതയാവുന്നു(പൂക്കൈതയാറിന്റെ അഗാധതയിൽ കാലുകളിറക്കി ഇന്നവിടെ പാലം വന്നുകഴിഞ്ഞൂ). തുള്ളല്‍കഥകളിലൂടെ മലയാളത്തിന് കുഞ്ചന്‍ നമ്പ്യാര്‍ ഒരു യുഗം സൃഷ്ടിച്ച തകഴി ധർമ്മശാസ്താ ക്ഷേത്രവും, തുള്ളലും പടയണിയും കഥകളിയും ഇവിടുത്തെ ജനജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു(പഴയ കുഞ്ചന്‍ മഠത്തിന്റെ സ്ഥാനത്ത് ഇന്ന് ട്യൂട്ടോറിയല്‍ കോളേജാണ്, നമ്പ്യാര്‍ അമ്പലപ്പുഴയിലേക്കും ചേക്കേറിയിരുന്നു).
കാര്‍ഷികവൃത്തിയുടെ സാഹസികതയില്‍ ഞാറ്റടിപ്പാട്ടുകളുടെ ഈണവും താളവും പശ്ചത്തലമൊരുക്കുന്ന കുട്ടനാടന്‍ കാര്‍ഷികതയിലേക്ക് കൊയ്യാപ്പള്ളിക്കളത്തില്‍ ശങ്കരക്കുറുപ്പിന്റേയും പാര്‍വതിയുടേയും മകനായി 1912ഏപ്രില്‍ 17ന് ശിവ ശങ്കരന്‍ ജനിച്ചു. വെറും നാലു വര്‍ഷം മാത്രം മലയാളഭാഷ പഠിച്ച കൊച്ചു ശിവശങ്കരന് മലയാള വ്യാകരണം ഗ്രീക്കുപോലെയും ലാറ്റിന്‍ പോലെയും തന്നെ അന്യമായിരുന്നു. കഥ പറയാന്‍ വ്യാകരണം വേണ്ട, അതൊക്കെ ഭാഷാ പണ്ഡിതര്‍ക്കുള്ളതാണന്നുള്ള തന്റെ വിശ്വാസം അവസാനം വരെയും അദ്ദേഹത്തിനുണ്ടായിരുന്നു.
വെറും നാലു വര്‍ഷം മാത്രം മലയാളഭാഷ പഠിച്ച കൊച്ചു ശിവശങ്കരന് മലയാള വ്യാകരണം ഗ്രീക്കുപോലെയും ലാറ്റിന്‍ പോലെയും തന്നെ അന്യമായിരുന്നു

അദ്ദേഹത്തിന്റെ പല കൃതികളും വിദേശ ഭാഷയിലേക്ക് തര്‍ജമ ചെയ്യപെട്ടിട്ടുണ്ട്. ജ്ഞാനപീഠം, കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചട്ടുണ്ട്. ചെമ്മീന്‍, കയര്‍, രണ്ടു ഇടങ്ങഴി, ഏണിപ്പടികള്‍ തുടങ്ങിയുള്ള കൃതികള്‍ അദേഹത്തെ ലോക പ്രശസ്ത സാഹിത്യകാരന്‍ ആക്കി. അദേഹത്തിന്റെ പല കൃതികളും പില്‍കാലത്ത് വെള്ളിത്തിരയില്‍ എത്തിയട്ടുണ്ട്. സത്യന്‍ മാഷും കൊട്ടാരക്കരയും തങ്ങളുടെ അഭിനയ പ്രതിഭ കൊണ്ട് അനശ്വരമാക്കിയ ചെമ്മീന്‍ അതില്‍ പ്രധാനപെട്ട സിനിമ. അദ്ദേഹത്തിന്റെ ജീവിത പങ്കാളിയും സാഹിത്യ ജീവിതത്തില്‍ താങ്ങും തണലുമായിരുന്നു കാത്ത എന്ന കമലാക്ഷിയമ്മ. വിശ്വസാഹിത്യകാരന് ചേരുന്ന ഒരു സ്മാരകവും ഒരു മ്യൂസിയവും കേരള സര്‍ക്കാര്‍ തകഴിയിലെ ശങ്കരമംഗലം വീട്ടില്‍ നിര്‍മ്മിച്ചട്ടുണ്ട്. ജന്മ ശതാബ്ദിയോടു അനുബന്ധിച്ച് വിപുലമായ പരുപാടികള്‍ തന്നെ സംഘടിപ്പിച്ചു നടത്തുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ പഠിക്കുവാനും മനസ്സിലാക്കുവാനും മലയാളികള്‍ കൂടുതല്‍ ശ്രമിക്കണം. ഒരു കാലഘട്ടത്തിന്റെ ജീവിതവും സംസ്കാരവും അതിന്റെ തനിമ ഒട്ടും നഷ്ടപെടാതെ തന്റെ കൃതികളില്‍ സന്നിവേശിപ്പിക്കാന്‍ തകഴിക്കു കഴിഞ്ഞട്ടുണ്ട്. 39 നോവലുകളും അഞ്ഞൂറില്‍ പരം ചെറുകഥകളും ഒരു നാടകവും ഒരു യാത്ര വിവരണവും മൂന്നു ആത്മകഥകളും അദ്ദേഹത്തിന്റേതായി ഉണ്ട്.
കര്‍ഷക തൊഴിലാളികളുടെയും മുക്കുവരുടെയും ഇടത്തരകാരുടെയും ജീവിത കഥകള്‍ വിവരിക്കുന്ന അദേഹത്തിന്റെ നോവലുകള്‍ എത്ര വായിച്ചാലും മതിവരുകയില്ല. ഹിന്ദു ആയ മുക്കുവന്റെ മകളും മുസല്‍മാനായ കൊച്ചുമുതലാളിയും തമ്മില്‍ ഉള്ള പ്രണയവും പിന്നീടു അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും നായികയുടെ അച്ഛന്റെ പണത്തോട് ഉള്ള ആര്‍ത്തിയും അതില്‍ കൂടി ഉണ്ടാകുന്ന ദുരന്തവും വളരെ ഹൃദയസ്പര്‍ശിയായ രീതിയില്‍ ചെമ്മീന്‍ എന്ന നോവലില്‍ കൂടി അദേഹം വരച്ചു കാട്ടി. ഏണിപ്പടികള്‍ രണ്ടു ഇടങ്ങഴി, ബലൂണുകള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, തോട്ടിയുടെ മകന്‍, കയര്‍, തകഴിയുടെ കഥകള്‍, ഒരു കുട്ടനാടന്‍ കഥ etc തുടങ്ങി മലയാളത്തിന്റെ അനശ്വര സാഹിത്യ സൃഷ്ടികള്‍ മനസ്സിരുത്തി വായിക്കുവാനും പഠിക്കുവാനും പുത്തന്‍ തലമുറയും ശ്രമിക്കണ്ടാതാണ്.
കഥകള്‍ ചരിത്ര സ്മാരകങ്ങളായി മാറുന്നു എന്ന് തെല്ലു വിസ്മയംപൂര്‍വ്വം നാം മനസ്സിലാക്കുന്നത് തകഴിയുടെ കഥകള്‍ വായിക്കുമ്പോഴാണ്. ഫാക്ടറിപ്പണിക്കാരും തെണ്ടികളും കാര്‍ഷികവൃത്തി ചെയ്യുന്നവരും നിറഞ്ഞതാണ് തകഴിയുടെ കഥാലോകം. അവിടെ കൊയ്ത്തു കഴിഞ്ഞ പാടവും കാറ്റിരമ്പുന്ന മാഞ്ചൂവടും ഒറ്റപ്പെടുത്തുന്ന പ്രളയവും മണ്‍മറഞ്ഞുപോയ ഒരു ചരിത്രത്തിന്റെ ഭാഗമാകുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതങ്ങളാണ് തകഴിയുടെ രചനകള്‍ക്ക് മുഖ്യപ്രമേയം. അവരുടെ സാമൂഹ്യമായ പിന്നാക്കവസ്ഥയില്‍ അദ്ദേഹം ഏറെ ദുഃഖിക്കുന്നു. ആ പിന്നാക്കവസ്ഥയില്‍ മാറ്റപ്പെടണമെന്ന അന്തര്‍ഗതം ഈ കഥകളിലുണ്ട്. മൊത്തത്തില്‍ ചരിത്രവിദ്യാര്‍ത്ഥികളുടെ വിശകലനങ്ങള്‍ക്കും വിചാരങ്ങള്‍ക്കും വഴിയൊരുക്കുന്നു തകഴിയുടെ കഥാലോകം.
കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയം എത്ര കടലുകൾ പാടി നടന്നിട്ടുണ്ടാകും? കടൽ എന്ന അഗാധമായ തിരകൾ ഉണർത്തുന്ന ലോകം വിസ്തൃതമായ തന്റെ ആഴത്തിൽ എത്ര പരീക്കുട്ടിമാരെയും കറുത്തമ്മമാരേയും ഒളിപ്പിച്ചിട്ടുണ്ടാകും? മായ്ക്കുവാൻ ആകുമോ, മറക്കുവാൻ ആകുമോ എന്നെകിലും, അവർ ബാക്കി വച്ചിട്ട് പോയ സ്നേഹത്തിന്റെ സുഗന്ധം? മലയാളിയുടെ ഓർമ്മയിൽ തകഴി എന്ന പേരിന്റെ അർത്ഥം ചെമ്മീൻ എന്നത് തന്നെയാണ്. സിനിമവത്കരിക്കപ്പെട്ട മനോഹരമായ ഒരു ഇതിഹാസം. ഏടുകൾ പൊളിച്ചെടുത്തു വായനക്കാരന്റെ നെഞ്ചിലെ ചൂടേറ്റു ആളിക്കത്തിയത് പിന്നീട് അഭ്രപാളികളിലൂടെയും തീനാമ്പായി നമ്മെ പൊള്ളിച്ചിരുന്നു. തകഴിയുടെ ഓർമ്മകളെ കുറിച്ച് പറയുമ്പോൾ എങ്ങനെ ചെമ്മീൻ ഇല്ലാതെയാകും? ഒരിക്കലുമില്ല.
മുത്തശ്ശന്റെ മുഖമുള്ള എഴുത്തുകാരൻ. ഒന്നെടുത്തു ഓമനിയ്ക്കാൻ തോന്നുന്ന വാർദ്ധക്യത്തിന്റെ നിഷ്ക്കളങ്കത. തകഴിയുടെ ഓർമ്മകളെ ഇങ്ങനെയും പറയാം. 13 വയസ്സിൽ ആദ്യ കഥ എഴുതിയ തകഴിയുടെ ഓർമ്മകളെ 86ാമത്തെ വയസ്സിൽ കാലം വന്നു ഉടലിനൊപ്പം കൊണ്ട് പോകുമ്പോൾ അദ്ദേഹം എഴുതി തീർത്ത കൃതികൾ എണ്ണിയാലൊടുങ്ങുന്നതല്ല. 25ൽ അധികം നോവലുകൾ 800ൽ അധികം ചെറുകഥകൾ, നാടകങ്ങൾ, യാത്രാ വിവരണങ്ങൾ, എത്രയോ എഴുത്തുകളുടെ ആഘോഷ യാത്രകൾ മലയാളിയ്ക്കായി തകഴി ഒരുക്കി വച്ചിരുന്നു.
കീഴാള വർഗ്ഗത്തിന്റെ കഥകൾ വളരെ ശക്തമായി തകഴി അദ്ദേഹത്തിന്റെ എഴുത്തുകളിൽ അടയാളപ്പെടുത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന ചെമ്മീൻ, ഇതിഹാസമാനമുള്ള കയർ, കർഷകത്തൊഴിലാളി ജീവിതം കൈകാര്യം ചെയ്യുന്ന രണ്ടിടങ്ങഴി, ബ്യൂറോക്രസിയുടെ കഥ പറയുന്ന ഏണിപ്പടികൾ എന്നിവ അതേ ഭാഷയുടെ ശക്തി വിളിച്ചു പറയുന്നു. ചരിത്രവും വ്യക്തിപരമായ അനുഭവങ്ങളും കൂട്ടിയെടുത്തു മണ്ണിൽ കുഴച്ച് ശിൽപ്പങ്ങൾ ഉണ്ടാക്കുന്നതു പോലെയാണ് തകഴി കൃതികൾ മെനഞ്ഞെടുത്തത്. തികച്ചും സാധാരണക്കാരനായ, ജാഡ മുഖങ്ങളില്ലാത്ത മലയാളത്തിന്റെ കാരണവർ തന്നെയായിരുന്നു തകഴി.
അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവൾ കാത്തയും മലയാളിയുടെ സ്വന്തം അമ്മയുടെ സ്ഥാനത്തു തന്നെയായിരുന്നു.
“വെള്ളപ്പൊക്കത്തിൽ” ആണു തകഴിയുടെ ഏറ്റവും പ്രശസ്തമായ കഥ എന്ന രീതിയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്ന്. ഒരു ഗ്രാമത്തിലുണ്ടായ ദുരന്തവും അവിടുത്തെ ജീവിതങ്ങളുമാണ് ഇത് വരച്ചു കാണിയ്ക്കുന്നത്. വെള്ളപ്പൊക്കത്തിൽ സ്വന്തം ജീവൻ തേടി രക്ഷപെടുന്ന തമ്പുരാന്റെയും, ജീവിതം അവിടെ തന്നെ ബാക്കി നിൽക്കുന്നതിനാൽ എങ്ങും പോകാനില്ലാത്ത ചേന്നന്റെയും കഥ പറയുന്നു. ചേന്നനോടൊപ്പമുള്ള നായയും അയാളും തമ്മിൽ അതിരുകൾ ഇല്ലാതെയാകുന്നുണ്ട്. ഒടുവിൽ ഏതൊരു നിസ്സഹായ അവസ്ഥയിൽ പെട്ട മനുഷ്യന്റെയും അന്ത്യം പോലെ പ്രാണൻ പിടഞ്ഞു നായ ഒടുങ്ങുമ്പോൾ മനുഷ്യമുഖവും ആ മൃഗത്തിന്റെ അവസ്ഥയിൽ നിന്ന് വ്യത്യാസപ്പെടുന്നില്ല എന്ന് വായനക്കാരൻ തിരിച്ചറിയുന്നുണ്ട്. തന്റെ പേരിന്റ ഖ്യാതിയോടൊപ്പം തന്റെ പ്രിയതമയേയും ചരിത്രത്തിന്റെ ഭാഗമാക്കിയ ഗൃഹനാഥൻ. കാത്ത എന്നും മലയാളിയുടെ അമ്മയായിരുന്നു. അക്ഷരപുണ്യം മലയാണ്മ്യ്ക്ക് സമ്മാനിച്ച ഒരു അതുല്യ എഴുത്തുകാരന്റെ സ്മരണയുടെ തിരുശേഷിപ്പ്.
രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, കയർ എന്നീ നോവലുകൾ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതാണ്. കേസരി ബാലകൃഷ്ണ പിള്ളയുമായുള്ള അടുപ്പമാണ് ജീവിതത്തിൽ വഴിത്തിരുവുകൾ ഉണ്ടാക്കിയതെന്ന് തകഴി തന്നെ പറഞ്ഞിട്ടുണ്ട്. 1984-ലെ ജ്ഞാനപീഠ പുരസ്‌കാരം നൽകിയാണ് രാജ്യം തകഴിയെ അംഗീകരിച്ചത്. അതിനും എത്രയോ മുൻപ് മലയാളികൾ കാരണവസ്ഥാനം നൽകി ഈ പ്രിയ മുത്തശ്ശനെ അംഗീകരിച്ചിരുന്നിരുന്നു.