(ദുബായിൽ നടന്ന അക്കാദമി ശില്ലശാലയിൽ ഒന്നാം സമ്മാനർഹമായ കഥ)
സമയമെന്തായി?
അല്ലെങ്കിൽ… സമയവും, മാസവും, ദിവസവുമൊന്നിനും അവിടെ പ്രസക്തിയില്ലാതായിരിക്കുന്നു… എൺപതു പിന്നിട്ടൊരു വൃദ്ധന്റെ ശിഷ്ടക്കാലം.
ക്ലോക്കിന്റെ ചെറു മിടിപ്പു പോലും അയാളുടെ കാതിലെത്താതായി.
അക്കങ്ങളുടെ ചലനവും മിഴികൾ മറന്നു തുടങ്ങിയിരിക്കുന്നു.
തനിക്കു മുന്നിലെ ജാലകത്തിലൂടെ കടന്നു വരുന്ന വെളിച്ചത്തിനും നിമിഷങ്ങളുടെ ആയുസ്സേ ഉള്ളൂ എന്നാ വൃദ്ധൻ മനസ്സിലാക്കി കൊണ്ട് പുറത്തേക്ക് നോക്കി.
നോക്കെത്താ ദൂരത്തെ കാഴ്ചകൾക്കൊന്നും പുതുമയില്ല. പാരിജാതത്തിന്റെ കൊമ്പിൽ ആ കിളികൾ ഇപ്പോഴുമുണ്ട് എന്നത് അവരുടെ ശബ്ദം കൊണ്ടയാൾ തിരിച്ചറിഞ്ഞു കൊണ്ടിരുന്നു.
ഓരോ ശാഖയിൽ നിന്നും ഇല ചാർത്തുകളെ നോവിക്കാതെ ചിലച്ചും, ചിറകു കുടഞ്ഞും അവ പ്രണയിക്കുന്നുണ്ടാവാം.
കുറെ ദൂരെ മാറിയാണ് ആ പുളിമാവ്..
അതിന് ചുവട്ടിലാണ് അവൾ അന്തിയുറങ്ങുന്നത്…. അമ്മിണിയുടെ വിശ്രമസ്ഥലം പോലും കാഴ്ചകൾ മങ്ങിയതിനാൽ മങ്ങി നിന്നിരുന്നു.
അയാൾ കാഴ്ചയുടെ മങ്ങലിനെ കൂർപ്പിച്ചു ചേർത്തുവെച്ചു അങ്ങോട്ട് നോക്കി കൊണ്ടിരിക്കുമ്പോളാണ് അയാൾക്ക് മുന്നിലെ ജാലക വാതിലിന്റെ നേർക്കൊരു കൈ നീണ്ടു വന്നതും, നീല തിരശ്ശീല വിരി കൊണ്ടാകാഴ്ചകൾ മറയ്ച്ചതും.
അയാൾ പെട്ടെന്ന് ശൂന്യമായൊരു പേടകത്തിലെന്ന പോലെ ആ ഇരുട്ടിൽ ഒറ്റപ്പെട്ടു.
“സുജാതെ…. ഇത്തിരി നേരം കൂടി ആ കതക് ഒന്ന് തുറന്നു വെക്കാമോ…?” – അയാൾ പ്രതീക്ഷയോടെ തന്നെ പരിചരിക്കുന്ന സുജാത എന്ന ഹോംനേഴ്സിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി കൊണ്ട് ചോദിച്ചു…
ഒരു ദിവസത്തിൽ ആ വൃദ്ധന് കിട്ടുന്ന പത്തു മിനിറ്റിന്റെ കാഴ്ച.. വെളിച്ചം… ശബ്ദം…. സന്തോഷം അതിന്റെ സമയപരിധി തീർന്നിരിക്കുന്നു എന്ന അറിയിപ്പോടെ ഏ.സിയുടെ നേർത്ത ഇരമ്പൽ മുറിയിൽ മുഴങ്ങി..
ആ പത്തു മിനിറ്റിന്റെ ദൈർഘ്യം സുജാതക്ക് കിടക്ക വിരിമാറ്റി ഇടാനുള്ള നേരമാണ്… അന്നേരം… സുജാത ഒരു കസേര ജാലകത്തിനരികിലേക്ക് നീക്കിയിടും.
അപ്പോൾ…
വെളിച്ചത്തിനെ സ്വാഗതം ചെയ്തു കൊണ്ട് ജനവാതിലുകൾ തുറക്കപ്പെടും.
വൃദ്ധനെ ആയാസപ്പെട്ടു ആ കസേരയിലേക്ക് പിടിച്ചിരുത്തി സുജാത ഉറക്കെ പറയും –
“വല്യച്ഛാ… എഴുന്നേൽക്കാൻ ശ്രമിക്കരുത് ട്ടോ…. ഞാൻ വിരിമാറ്റും വരെ ഇവിടെ ഇരിക്കണം… കേട്ടോ….”
അയാളുടെ മുഖമപ്പോൾ കൂടുതൽ ഉണർവ്വോടെ പ്രകാശിക്കും… കാഴ്ചയുടെ മങ്ങലിൽ നിന്നും അയാളിലേക്ക് വെളിച്ചത്തോടൊപ്പം ഒരു പാട് ഓർമ്മകൾ കയറി വരും.
അതാണയാളെ കാത്തിരിക്കുന്ന നിമിഷവും …
“സുജാതേ… ഇത്തിരി നേരം കൂടി.. ജനൽ…..”
സുജാത അയാളെ പിടിച്ചെഴുന്നേൽപ്പിക്കമ്പോൾ ഇങ്ങിനെ പറഞ്ഞു – “വല്യച്ഛാ.. ഏ.സി ഇട്ടിട്ടുണ്ട്… ഇനി വാതില് തുറക്കാൻ പറ്റില്ല…”
“ഉം… എങ്കിലും… ആ കുന്നിവാകമരത്തിൽ ഇരുന്നു പാടിയിരുന്ന കുയിൽ ഇപ്പോൾ പറന്നു പോയി കാണുമല്ലേ…?
അമ്മിണിക്കുഞ്ഞിയുടെ പുളിമാവ് ഇത്തവണ പൂത്തിട്ടുണ്ടോ?
തെക്കോർത്തെ ശീമ നാരകത്തിലിക്കുറി കായ് പിടിച്ചിട്ടുണ്ടോ?”
അയാളുടെ ചോദ്യങ്ങൾ എല്ലാം… സുജാതയുടെ കാതിൽ ബന്ധിച്ച ഇയർഫോണിൽ മൗനം പൂണ്ടു വെറുങ്ങലിച്ചു കിടന്നതു മിച്ചം. അവൾ ആരൊടൊക്കയോ ഫോണിൽ ശബ്ദമടക്കി സംസാരിച്ചും… ചിരിച്ചും.. പാട്ടുകൾ മുളിയും സ്വന്തം ജോലികൾ കൃത്യതയോടെ ചെയ്തു.
മേശപ്പുറത്തെ കൂജയിലെ വെള്ളം…
കഴിക്കുന്ന മരുന്നുകൾ..
ഉപ്പിടാത്ത കാഞ്ഞി, കഞ്ഞിക്കുള്ള പുഴുക്ക് – പച്ചക്കറി സൂപ്പ്…
മുഖം തുടക്കാനുള്ള ടവ്വൽ വരെ മടക്കി കട്ടിൽ തലക്കൽ വെച്ചു…
“സുജാതെ… മക്കൾ…?”
“എല്ലാരും താഴെയുണ്ട് വല്യച്ഛാ… കുട്ട്യോൾക്ക് പരീക്ഷയല്ലേ… അതിന്റെ തിരക്കാ അവിടെ…”
അവൾ നീരസത്തോടെ തുടർന്നു – “വൈകീട്ട് എത്ര നല്ല സീരീയൽ ആണെന്നോ… ഒക്കെ ഈ പരീക്ഷ കാരണം മുടങ്ങി…”
വൃദ്ധൻ കട്ടിൽ തലക്കിൽ വെറുതെ തല കുമ്പിട്ടിരുന്നു.. ഏകാന്തതയുടെ ഭീകരതമെനഞ്ഞ കറുത്ത ആവരണം ഇരുട്ടായി ആ മുറിയിൽ അയാളെ കാലങ്ങൾ ഏറെയായി മൂടി മറക്കാൻ തുടങ്ങിയിട്ട്…
മാസത്തിൽ ഒന്നോ രണ്ടോ തവണ മുകളിലേക്ക് കയറി വരുന്ന ഡോക്ടർക്കൊപ്പം കേറി വരുന്ന മകൻ അവന്റെ കടമ കൃത്യതയോടെ പാലിച്ചു പോന്നു… ചില ചെറു കുശലങ്ങളിൽ ഒതുങ്ങി നിന്ന അവന്റെ കടമ…
“അച്ഛനിപ്പോൾ ക്ഷീണമില്ലല്ലോ?
“എഴുന്നേറ്റു നടക്കരുത്”
“എന്താവശ്യത്തിനും സുജാതയെ വിളിക്കണം” എന്നീ വാക്കുകളിൽ അസ്തമിച്ചു.
ഇനിയുള്ളത് വല്ലപ്പോഴും വഴി തെറ്റി വരുന്ന മരുമകളാണ്.. പിന്നെ താഴേന്ന് കേൾക്കുന്ന പേരക്കുട്ടികളുടെ ശബ്ദങ്ങൾ.. ഇവരൊക്കെ കേറി വരുമ്പോൾ എന്തേ ഗോവണി പലകകൾ കരയാത്തത് എന്നാണ് വൃദ്ധൻ അപ്പോളും ആകുലതയോടെ ചിന്തിച്ചത്… അമ്മിണി ഗോവണി കേറുമ്പോൾ അവളുടെ വളപോലും കിലുങ്ങുന്നത് കേൾക്കാം…
തൃഛമ്പരത്ത് അറുത്തെടുത്ത തേക്കിൽ കടഞ്ഞെടുത്തപടികൾ കൊണ്ടാണാ ഗോവണി പലകകൾ തീർത്തിരുന്നത്…. കൊത്തുപണി കൊത്തിയ ചാരു പലകകളും, കൈവരികളും.
അമ്മിണിയുടെ ആശയായിരുന്നു മുകൾ മുറിയിലെ ഈ ജനൽ.. കിഴക്കോട്ട് തുറന്നാൽ സൂര്യന്റെ കൈകൾ അകത്തേക്ക് നീണ്ടുവരും..
കഞ്ചു ആശാരി ജനവാതിൽ പണിയുമ്പോൾ കളിയാക്കി ഇങ്ങിനെ പറഞ്ഞു… അമ്മിണി അമ്മക്ക് നേരം പോകാതിരിക്കുമ്പോൾ ഈവഴി നോക്കിയാൽ ആകാശത്തിരിക്കുന്ന ദേവീ ദേവകളുമായി ചങ്ങാത്തം ആവാം ട്ടോ…
അതിനല്ലേ കരുണാകരേട്ടൻ ഇത്രയും വലിയൊരു ജനാല ഇവിടെ പണിയുന്നത്..
അയാളൊന്നുമന്ദഹസിച്ചു… ഇതിനിടയിൽ സുജാത ഗോവണി ഇറങ്ങി പോയിരിക്കുന്നു.
കിടക്കയുടെ പതുപ്പിൽ അയാൾ നിവർന്നു കിടന്നു… ശബ്ദങ്ങൾ നഷ്ടമായ ആ മുറിയിലെ ഏകാന്തത അയാൾക്ക് സുപരിചിതമായിരിക്കുന്നു.
നീണ്ട ഉമ്മറത്ത് നിന്നും കിഴക്കോട്ടിറങ്ങിയാൽ നടുമുറ്റം ആണ്.. മഴയില്ലാത്തപ്പോളൊക്കെ അമ്മിണിയുടെ കൊണ്ടാട്ടങ്ങളും ഉണക്ക മാങ്ങ, ഇലുമ്പൻ പുളി, മുളക് മല്ലി എന്നിവയൊക്കെ യഥാവിധി ഓരോരോ പനം പായിൽ അവിടെ വിശ്രമിക്കാറുണ്ട്..
ചുമരോരത്തെ അഴയിൽ സഹദേവന്റെ നിക്കറും, ഉടുപ്പും അമ്മണീടെ., നെര്യേതും വെയിൽ കായും. ഗോവണി ചോട്ടിൽ വിശ്രമിക്കുന്ന കിണ്ടി, വിളക്ക്… മറ്റു ഓട്ടുപാത്രങ്ങൾ….
കൃത്യമായി കണക്കുകൾ എഴുതി തൂക്കുന്ന ഒരു തൂക്കുപലക അടുക്കളപ്പുറത്തെ അലങ്കാരമാണ്….
സരോജിനിയുടെ വീട്ടിൽ നിന്നും വാങ്ങിയ പാൽക്കണക്ക്…
വിശ്വംബരന്റെ പീടികയിലെ പറ്റു കണക്ക്…
ശങ്കു തെങ്ങിന്റെ തടത്തിലിടാൻ വളംവാങ്ങാൻ വാങ്ങിയ കാശ് കണക്ക്…
കരണ്ടു ബില്ലടച്ച തിയ്യതി.
അമ്മിണി അങ്ങിനെയാ… ജീവിതം എന്ന കൃത്യമായ കണക്ക് അണുവിട തെറ്റാതെ അയാൾക്ക് പകർന്നു കൊടുത്തത് കെടാത്തൊരു വിളക്കായി തന്നെയായിരുന്നു.
അയാൾക്ക് താഴെക്കൊന്നു പോകാനും തന്റെ അമ്മിണിക്കുട്ടിയുടെ ഓർമ്മകൾ തൊട്ടുപരിചിതമായ പഴംചുവരിൽ പിടിച്ചു നടക്കാനും കൊതി തോന്നി…
പൂമുഖത്ത് തൂങ്ങുന്ന കടുംബ ഫോട്ടോ…. പിന്നെ ചില്ലിട്ടു സൂക്ഷിച്ച സരസ്വതീ ദേവിയുടെ ചിത്രം… ഗാന്ധിയുടെയും മാനിന്റെയും ചെറുശില്പങ്ങൾ.
അയാൾ പതിയെ ഉറക്കത്തിലേക്കാഴ്ന്നു പൊയ്ക്കൊണ്ടിരുന്നു…
പിറ്റേ ദിവസമാണ് സുജാത പറഞ്ഞത് – “വല്യച്ഛാ… ഞാൻ പുറത്തേക്കൊന്ന് പോകുകയാ… പോസ്റ്റാഫീസു വരെ പോകണം. എന്തേലും ആവശ്യമുണ്ടോ?”
“ഇല്ല. നീ… പൊയ്ക്കോ…”
“എഴുന്നേറ്റു നടക്കരുത് ട്ടോ… വീഴും…”
“ഇല്ല.. എഴുന്നേൽക്കില്ല നീയ്യ് പൊയ്ക്കോ….”
അവൾ പോയെന്ന് ഉറപ്പു വന്നപ്പോളാണ് പതുക്കെ എഴുന്നേറ്റത്… വാതിൽ തുറന്ന ശേഷം ഗോവണിവാതിൽ തപ്പി നടന്നു…. എന്തോ ഒരു ശൂന്യത…
ഗോവണിക്ക് പകരം മിനുസമേറിയ തണുത്ത തറ. കൈവരികളിൽ വല്ലാത്ത മിനുപ്പും തണുപ്പും. അയാൾ പരിഭ്രാന്തിയോടെ അതിൽ പിടിച്ചു താഴോട്ട് ഇറങ്ങി….
താഴെയെത്തിയ അയാൾക്ക് നിലവിളിക്കണമെന്നു തോന്നി. ആഢംബരത്തിന്റെ ചാരുതയേറിയ ഇരിപ്പിടങ്ങളും തൂക്കുവിളക്കുകളും കൊണ്ട് അലംങ്കരിച്ച ഒരു മുറി. അയാൾ വിഹ്വലതയോടെ ചുറ്റിലും കണ്ണോടിച്ചു…. എവിടെ… ഞങ്ങളുടെ കുടുംബചിത്രം…
എവിടെ…
സഹദേവൻ എഴുതി പഠിച്ച പഴം ചുമര് എവിടെ…?
അമ്മിണിയുടെ കരിപിടിച്ച വിരൽപ്പാട് പതിഞ്ഞ അടുക്കള ചുമരെവിടെ?
നടുമുറ്റമെവിടെ?
അമ്മണി കഴുകി കമിഴ്ത്തിയ ഓട്ടുപാത്രങ്ങൾ വെക്കുന്ന കോണി ചുവട് എവിടെ?
ഹൃദയത്തിൽ എവിടെയോ ചോര പൊടിയുന്ന പോലെ..
ഇത്രനാളും ഞാൻ ഓമ്മകളിൽ തേൻ പുരട്ടി സൂക്ഷിച്ച എന്റെ വീട്… ആ ഓർമ്മകളിലാണ് ഞാനിത്രനാളും ജീവിച്ചത്… എന്നിട്ട്… ഇപ്പോൾ….
അയാൾ തേങ്ങലോടെ നെഞ്ചിൽ കൈയ്യമർത്തി.
ആർത്തു പെയ്യുന്നൊരു മഴ അയാളുടെ ഉള്ളിൽ നിന്നും കണ്ണീരിനൊപ്പം പെയ്തിറങ്ങി…
“അമ്മിണി…” അതൊരു നിലവിളിയായിരുന്നു…
മുകൾ മുറിയിൽ എന്നെ തടവിലിട്ട് നമ്മുടെ മോൻ നമ്മുടെ വീട് മായ്ച്ചു കളഞ്ഞിരിക്കുന്നു….
അയാൾ ഏങ്ങലടിച്ചു തറയിലിരുന്നു.
മാർബിൾപാകിയതറയിൽ കൈകൾ കുത്തി അയാൾ സ്വയം പറഞ്ഞു….
എന്റെ.. എന്റെ…. വീട്
എന്റെ വീട് മാഞ്ഞു പോയിരിക്കുന്നു.
എന്റെ ഓർമ്മ ‘കൾ പോലെ….
എന്റെ വീട് എന്നിൽ നിന്നും മാഞ്ഞു പോയിരിക്കുന്നു….
ന്നഷ്ടപ്പെട്ട പഴയ പ്രതാപങ്ങളെ അയവിറക്കിക്കൊണ്ടുള്ള ഏകാന്ത ജീവിത സായാഹ്നം . നീരുണങ്ങിയ നിറം മങ്ങിയ വൃദ്ധന്‍ ഇന്നൊരു ബാദ്ധ്യതമാത്രം .
വിരസമായ വിരഹജീവിതം നന്നായി പറഞ്ഞു.