ജൈവതാളങ്ങൾ

Listen and Read

ഇവിടെ നാമിരിക്കുമ്പോൾ ചുറ്റിലും
ഇളവു തേടിവന്നോർമ്മകൾ പൂക്കുന്നു,

നെഞ്ചുടച്ചിട്ട നൊമ്പരക്കനലിലും
കുളിരു ചാറിക്കും കനിവിന്റെ ചിന്തുകൾ,

ഇടയിലെങ്ങോ രൗദ്ര വിഷാദങ്ങൾ
തിറതുള്ളിയെത്തും വറുതിപ്പിളർപ്പുകൾ,

പതിരു നീറ്റിയ പട്ടിണിക്കാലങ്ങൾ
കതിരു കൊയ്തതാം പുത്തരിക്കനവുകൾ,

നിഴലുനീണ്ടുറങ്ങുന്ന പാതകൾ
കഴലിലാഞ്ഞു തറയ്ക്കുന്ന ചീളുകൾ,

കുടയെടുക്കാത്ത പെരുമഴക്കാലങ്ങൾ
കത്തിയമരാത്ത സൂര്യന്റെ ഗർവ്വങ്ങൾ,

വിചിത്രവേഗത്തിലുരുളുന്നു, മായുന്നു
വിക്ഷുബ്ധമീ കാലരഥചക്ര സഞ്ചയം…….

വ്യഥകൾ തിങ്ങുന്ന ഭാണ്ഡമഴിച്ചു നാം
പഴുതെയന്യോന്യമസ്ത്രം ചൊരിഞ്ഞതും,

രുധിരമങ്ങനെ പൊടിഞ്ഞിറങ്ങീടവേ
കലഹം വെടിഞ്ഞങ്ങു വാരിപ്പുണർന്നതും,

അധരമധുവിനാലൗഷധം പുരട്ടി നാം
അരിയവേവുകൾക്കാശ്വാസമായതും,

വലിയ കഥകളായ് വളരുവാനാവാതെ
കവിഞ്ഞുവിങ്ങി കരൾ പിളർന്നതും,

വഴിയടഞ്ഞു തുരുത്തിലേകയായ്
ചുവടുറയ്ക്കാതെ ഞാൻ സ്വയം ശപിച്ചതും,

കദനകാണ്ഡം കടക്കുവാനെന്നും
അഴലുതോണിയെത്തന്നെ കിടച്ചതും,

ഉച്ചസൂര്യനെയുച്ചിയിലേന്തി ഞാൻ
ഒറ്റമരമായ് തണലു വിരിച്ചതും,

മുള്ളിലെങ്ങോ വിരിഞ്ഞ പൂവിനെ
ചെന്നിണം കൊണ്ടു ചുവപ്പിച്ചു വച്ചതും,

ഒടുവിലീ മങ്ങിയ നിലാവിലൊതുങ്ങി നാം
കളഞ്ഞു പോയൊരാ സ്വർഗ്ഗം തിരഞ്ഞതും,

നിമിഷത്തരികളടർന്നടർന്നൊ ടുങ്ങുന്ന
സമയമാപിനി നോക്കിത്തപിച്ചതും,

കുന്നിറങ്ങുന്ന ഹരിത സ്വപനങ്ങൾ
വേർപെടുമെന്നു ഭയന്നു കൈകോർത്തതും,

ഓർത്തു നാമിരിക്കുന്നു, ക്ഷണിക മാം
ജീവിതത്തെ വടിവിലൊന്നെഴുതുവാൻ.

(ചഷകമടിയോളമെത്തുന്ന വേളയിൽ,
ജൈവകണങ്ങളിൽ മധുരം പരക്കുന്നു ….!)

Check Also

അമ്പത്…. സാറ്റ്

കലാപഭൂമിയില്‍ ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍. വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍. സിറിയ, അഫ്ഗാന്‍, ഇറാഖ്,കാശ്മീര്‍.. പിന്നെയും പകപുകയുന്ന പലമണ്ണില്‍ നിന്നവര്‍, പകച്ച …

Leave a Reply

Your email address will not be published. Required fields are marked *