മഴയുടെ അതിരില്‍ നിന്നും ഈറന്‍ വകഞ്ഞു മാറ്റി ആനായ്ക്കലിലെ കുന്നില്‍ നിന്നൊരു കാറ്റ് കൊട്ടിലിന്റെ മുറ്റത്തെത്തി കിതച്ചു നിന്നു.
”ഇന്ന് മഴ പെയ്യോ അമ്മൂ? കാറ്റിനു കടലിന്‍റെ മണമുണ്ടല്ലോ….”
അമ്മു വാതില്‍പ്പടിയില്‍ നിന്നും പടിഞ്ഞാറോട്ട് നോക്കി പറഞ്ഞു: “അതിപ്പോ കാറ്റടിച്ച്കൊണ്ടോവും.. പെയ്യലുണ്ടാവില്ല.”
മുറ്റത്തു ഉണക്കാനിട്ടിരിക്കുന്ന അടക്കയും, കുരുമുളകും വാരി കുട്ടയില്‍ നിറയ്ക്കുമ്പോള്‍ കുഞ്ഞമ്പു പിറുപിറുത്തു “മന്ഷ്യനെ എടങ്ങേറാക്കാനാ
യിട്ട് …”
പലപ്പോഴും മഴ ശൂന്യതയില്‍ നിന്നാണ് വിരുന്നു വരുന്നത്. ഭൂമിയുടെ അകം വെന്ത മണം പെയ്യിക്കാന്‍ മഴ ആര്‍ത്തുവിളിച്ചു പല കുന്നും, പാടവും താണ്ടി കടലിനെ ചുമന്നെത്തിക്കും. പകല്‍ നിറവിന്‍റെ ഉച്ചിയില്‍ നിന്നും ഇറങ്ങിവന്ന കാര്‍മേഘത്തോടൊപ്പം ഇന്ന് മുറ്റത്തു ആദ്യത്തെ തുള്ളി വീണു. പതിയെ മഴയുടെ ചിരി തുരുതുരാ ഉതിര്‍ന്നു വീണു . ഇതൊരു ഗൃഹാതുരമായ ഓര്‍മ്മ.
കാലദേശാന്തരത്തിനപ്പുറത്തെ കണ്ണാടി ജാലകത്തിലൂടെ എനിക്ക് കാണാവുന്നൊരു ഗ്രാമമുണ്ട്. മരുജീവിതം ഇനിയും മായ്ച്ചുകളയാതെ ബാക്കി വെച്ച ഓര്‍മ്മകളില്‍ പച്ചിച്ചു നില്‍ക്കുന്ന ഗ്രീഷ്മവും, വസന്തത്തിന്‍റെ ബാക്കിയും, വേനലിന്‍റെ പരിഭവവും .
ഇല്ലിക്കോട് അയ്യപ്പേട്ടന്റെ പലചരക്ക് പീടികയില്‍ വൈകീട്ടാവും തിരക്ക്. പീടികയുടെ ഉമ്മറത്ത് പണിമാറ്റി ചൂരല്‍ക്കൂടയുമായി വന്നു നില്‍ക്കുന്ന കുഞ്ഞമ്മേടത്തി, തങ്കേടത്തി, വേലായേട്ടൻ….. പീടികയുടെ പുറത്ത് പൊട്ടിയടര്‍ന്ന ഉമ്മറത്ത് ഒരു മരപ്പാത്തിയില്‍ നനഞ്ഞു കിടക്കുന്ന കല്ലുപ്പ് ഉണ്ട്.. അത് എടുത്തു പൊതിയാന്‍ ഉണങ്ങിയ തേക്കില അടുക്കി വെച്ചിരിക്കും. പീടികയിലെ മിക്ക സാധനങ്ങളും ആ ഉണങ്ങിയ തേക്കിലയുടെ ഗന്ധം പുരണ്ടു തുലാസില്‍ തൂങ്ങും. ഉമ്മറത്തെ പൊട്ടിക്കീറിയ തറയില്‍ ഇരുന്ന് കുട, ബാഗ്, ചെരുപ്പ് എന്നിവ തുന്നുന്ന അപ്പുണ്ണി മാമന് കടയില്‍ വരുന്നവരുടെ എല്ലാ വീട്ടുചരിത്രവും മനഃപാഠമാണ്…. “ബാലന്‍ ഇനി വയനാട്ടിലേക്ക് പോണില്യേ വേലായി….?” വേലായേട്ടന്‍ മറുപടി പറയും : “അവനു തോട്ടത്തിലെ പണി ശര്യാവില്യാ ,അപ്പുണ്ണിയേട്ടാ… അവനു മഞ്ഞപ്പിത്തം പിടിച്ചില്ലേ?” ”ശര്യാ.. അവനോടു നാട്ടില് വല്ല പണീം നോക്കാന്‍ പറഞ്ഞോളൂ.”
ആ ഉമ്മറം ഗ്രാമജനങ്ങളുടെ ഒരു സമസ്ത സമാധാന സംഗമസ്ഥാനം ആയിരുന്നെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…
ചെറുമനും, പുലയനും, നായരും, പറയനും, ഈഴവനും തൊട്ടു തൊട്ടു നിന്ന് അയ്യപ്പേട്ടന്റെ കടയിലെ പലചരക്ക് സാധനങ്ങള്‍ പൊതിഞ്ഞു കെട്ടി വാങ്ങി പനങ്കുട്ടയില്‍ വെച്ച് കുശലം പറഞ്ഞു പിരിഞ്ഞു.നാണിയേടത്തിയുടെ പറമ്പിലെ കിണറു കുത്തി വെള്ളം കണ്ടപ്പോള്‍ ആദ്യം തെളിഞ്ഞ വെള്ളത്തില്‍ ‘ചക്കര വെള്ളം വീത്തി’ ഇപ്പറഞ്ഞോരെല്ലാം ഐക്യ രൂപ്യമോടെ ചിരട്ടയില്‍ ഒഴിച്ചു കുടിച്ചു. സാധനങ്ങള്‍ വാങ്ങി ഇരുട്ടാകുന്നതിനു മുന്‍പ് തോലാരന്റെ കുന്നത്തെ കാട്ടുപൊന്തയും, കൂരിക്കാടും വകഞ്ഞുമാറ്റി വീട്ടിലേക്കു ധൃതിയില്‍ നടക്കും…
നടക്കും വഴി പിള്ളേരില്‍ എല്ലാവരിലും പേടി പരത്തികൊണ്ട് തിലകന്‍ പറയും: ”കഴിഞ്ഞാഴ്ച പള്ളിക്കാട്ടില്‍ കൂടി വരുമ്പോള്‍ എന്റച്ചന്‍
ഒടിയനെ കണ്ടു..”
”ഒടിയനോ?”
“ഉം …. നിന്ന നില്‍പ്പില്‍ നമ്മളെ പട്ടിയും, പൂച്ചയും ഒക്കെ ആക്കി മാറ്റാന്‍ ഒടിയനാവും ..”
“ന്‍റെ മാമനും കണ്ടിട്ടുണ്ട്…” തമ്പിയുടെ മുഖം വികസിച്ചു.
പെണ്‍കുട്ട്യോള്‍ക്ക് പേടി കൂടി വന്നു…
”ഇങ്ങള് മിണ്ടാണ്ട് നില്ക്കു ന്നുണ്ടോ…. എല്ലാരും താഴെ നോക്കി നടന്നോളൂ…വല്ല എഴ ജന്തുക്കളുംണ്ടാവും…”
ഗീത പേടികൊണ്ടു നഖം കടിച്ചു. കരഞ്ഞ മുഖത്തോടെ ബാക്കിയുള്ളോരുടെ പുറകെ മിണ്ടാതെ നടന്നു.
പിള്ളേര്‍ സംഘം കുന്നു പിന്നിട്ട് , ഇടവഴിയില്‍ ഇറങ്ങി സാധനങ്ങള്‍ വാങ്ങിയ കൂടയുമായി പല വീടുകളിലേക്ക് പിരിഞ്ഞു പരന്നു പോയി.
മാത്തന്റെ പീടികയിലെ ഉണക്കമീനിന് അസഹ്യമായ ഗന്ധമാണ്.
പുഷ്പയുടെ പനങ്കുട്ടയില്‍ നിന്നുള്ള ആ ഗന്ധം പരിസരത്തെ പിണക്കി നിര്‍ത്തിയിരുന്നു..
തിലകന്‍ മൂക്ക് പൊത്തിപറഞ്ഞു : –
“ഹാവൂ എന്തൊരു ചൂരാണ്ടി ഇതിന്… ഇതെങ്ങനെ തിന്നും ?”
പുഷ്പ മുഖം കനപ്പിച്ച് പറഞ്ഞു…
“ഞങ്ങ പാവങ്ങളാപ്പാ… ഞങ്ങള്‍ക്ക് മുന്ത്യെ കാശിനു മീന്‍ വാങ്ങാനൊന്നും പാങ്ങില്ല..” സന്ധ്യയിലേക്ക് മിഴി താഴ്ത്തുന്ന ക്ഷേത്രനടയിലെ കല്‍വിളക്കില്‍ മുനിഞ്ഞു കത്തുന്ന എണ്ണയുടെ ഭക്തിമണം പരക്കുന്ന പരിസരത്തിലൂടെ ഗ്രാമ ഹൃദയത്തിന്റെ തുടിപ്പുകള്‍ പരന്നൊഴുകി തുടങ്ങി.
അപ്പോൾ ആ ഇടവഴിയിലൂടെ ഉപയൂര്‍മനയില്‍ നിന്നും വാര്‍പ്പ് തണ്ടേറ്റി രണ്ടാള്‍ ഇരുട്ടിലൂടെ കിഴക്കോട്ടു പോയിക്കൊണ്ടിരുന്നു..
നാട്ടിന്‍പുറത്തൊരു കല്ല്യാണമുണ്ടാകും നാളെ..
അതെ, കാണിപ്പറമ്പിലെ ശാരദേടത്തിയുടെ കല്യാണമാണ് നാളെ….
പുറകെ വന്ന കൈമള്‍ ഇടവഴിയില്‍ നിന്നും പരമേട്ടന്റെ വേലിത്തലപ്പിലൂടെ തലനീട്ടി വിളിച്ചു പറഞ്ഞു….
”അതേയ് ,പാല് പുലര്‍ച്ചെ എത്തിക്കണേ…. കല്ല്യാണക്കാര്‍ പുറപ്പെട്ടു പോകും മുന്നേ ചായ കൊടുക്കണം… ഗുരുവായൂരാ കെട്ട്.. അവിടെ കൃത്യം മുഹൂര്‍ത്തം ഒന്നുമില്ല പരമ്വോ…. കുട്ട്യോളെ നേര്‍ത്തെ പറഞ്ഞയയ്ക്കണം” കാണിപ്പറമ്പിലെ വല്യ ഇലഞ്ഞിയില്‍നിന്നും കോളാമ്പിപ്പാട്ട് ഒഴുകി പരിസരത്തെ വലയം വെച്ചുകൊണ്ടിരുന്നു..
“കദളി ചെങ്കദളി, പൊന്‍കദളി പൂവേണോ…
കവിളില്‍ പൂമണമുള്ളൊരു
പെൺപൂ വേണോപൂക്കാരാ…” വേലിയരികത്തു കൂടി സ്ത്രീജനങ്ങള്‍ ചൂട്ടു മിന്നിച്ചു കൊണ്ട് കലപിലയുമായി കല്യാണ വീട്ടിലേക്കു നടന്നു.അവിടന്ന് തിളച്ചുമറിയുന്ന സാമ്പാറിന്റെ മണം പുരണ്ട കാറ്റ് ആ ദേശത്തു കൂടെ ചുറ്റിക്കറങ്ങി.പിന്നെ ആകെയൊരു ബഹളം…
“ചരക്കു മൂടിക്കോ, നാരായണാ…. മഴ കനക്കുന്ന ലക്ഷണമാ….”
”പെട്രോമാക്സ് റെഡിയല്ലേ ?”
കുഞ്ഞൂലി പിന്നാമ്പുറത്തിരുന്നു നാക്കില തുടച്ചു വൃത്തിയാക്കുമ്പോള്‍ ശബ്ദമടക്കി പറഞ്ഞു :
“പെണ്ണ് അമ്മിപ്പൊറത്ത് നിന്ന് അരയ്ക്കുമ്പോള്‍ ഒത്തിരി തേങ്ങ തിന്നേടുക്ക്ന്നു….”
അടക്കിച്ചിരികള്‍ അഴിഞ്ഞു ചിതറുന്ന കലവറ ഉമ്മറം..
ഗ്രാമം അങ്ങിനെയാണ്. കളങ്കമേതുമില്ലാത്ത, സഹൃദയമനസ്സുകളുടെ ഒത്തുചേരല്‍ കൊണ്ട് സമ്പുഷ്ടമായ ഒരു ലോകമാണ് അവിടെയുള്ളത്..
ഒരുപിടി അരിയോ, കുറച്ചു മുളകുപൊടിയോ അന്തി വായ്പക്കായി ചില അടുക്കള പിന്‍പുറത്തും ഒരുങ്ങിയിരുപ്പുണ്ടാവും. അയല്‍പക്ക സൗഹൃദത്തില്‍ നിന്നും സ്വാദേറുന്ന ഒരു ബന്ധം പരസ്പരം ഊട്ടിവളര്‍ത്തുവാന്‍ ശ്രദ്ധിക്കുന്ന നാട്ടുജനങ്ങള്‍..മഴയുടെ താളങ്ങള്‍ പെയ്തുതോരാന്‍ ഈ ഓര്‍മപ്പെന്‍സില്‍ത്തുമ്പില്‍ കാത്തു നില്‍ക്കെ മഴയൂര്‍ന്നു വഴി നിറഞ്ഞു….
കടല്‍മണം കടമെടുത്ത കാറ്റ് വീണ്ടും ആകാശത്തിലേക്ക് മടങ്ങി…