തൊടിയിലെ ഒറ്റമരച്ചില്ലമിലിരുന്ന് സന്ധ്യാസമയത്ത് ഒരു റൂഹാനിപക്ഷി തേങ്ങുമ്പോള്‍ അടുത്തിടെ കുടുംബത്തിലെ പ്രിയമുള്ളവരാരോ മരിച്ച് പോവും എന്ന് പറഞ്ഞുതരുമായിരുന്നു സ്നേഹനിധിയായ വല്ല്യുമ്മ. മരണത്തിന്‍റെ രൂക്ഷമായ ഗന്ധം പുകച്ചുരുളുകളിലൂടെ പുറന്തള്ളുന്ന ചന്ദനത്തിരിയുടെയും തൂവെള്ള കഫന്‍പുടവയുടെയും ഓര്‍മ ക്ഷണനേരം കൊണ്ട് എല്ലാ ആനന്ദവും കരിച്ചുകളയുമായിരുന്നു. പിന്നെ മരണം പുല്‍കാന്‍ നില്‍ക്കുന്ന പ്രിയമുള്ളവര്‍ പ്രായമുള്ളവരാരെങ്കിലുമായിരികുമെന്ന പൊതുവായൊരു ബോധവും കൂടി പിടി കൂടുമ്പോള്‍ അകത്ത് സങ്കടം കനക്കും. ഹൃദയം വിങ്ങും. നിമിഷങ്ങളില്‍ കണ്ണീരുപ്പ് കലരും.
വലിയവര്‍ക്കേ കഥ പറയാനറിയൂ. വലിയവര്‍ക്കേ കാല്‍പനികതയുടെ ലോകത്തേക്ക് കുഞ്ഞിളം മനസുകളെ കൈപിടിച്ച് നടത്താന്‍ കഴിയൂ. കഥകള്‍ കെട്ടഴിഞ്ഞുവീണ ഉമ്മറത്തിണ്ണയില്‍ നിന്നെഴുന്നേല്‍ക്കുമ്പോള്‍, പാകമാകാത്ത ഞങ്ങളുടെ കുഞ്ഞുമനസുകളില്‍ അന്നെന്തോ ഭീതി പോലെ പാകമാകാത്തൊരു വികാരം അവശേഷിക്കുമായിരുന്നു. അതിന് സര്‍വ സന്തോഷങ്ങളെയും കെടുത്താനുള്ള ശേഷിയുണ്ടായിരുന്നു…..
NB: റൂഹാനിപ്പക്ഷിയുടെ തേങ്ങല്‍ മരണത്തിന്‍റെ വിളിയാളമാണെന്നത് ചെറുപ്പത്തിലെ ഒരു വിശ്വസമായിരുന്നു. ഇന്ന് എനിക്കത് വലിയ അന്ധവിശ്വാസമാണ്. ആ നിലക്ക് വായിക്കുക.