ഗജ ചുഴലിക്കാറ്റിനുശേഷം , ഒരു ദിവസം ആ മഹാക്ഷേത്രം സന്ദർശിക്കുന്നതിനിടെ ഒരു വൃദ്ധ എന്റെ കുപ്പായത്തിൽ പിടിച്ചു ,
” എന്റെ എല്ലാം പോയി കുഞ്ഞേ, വല്ലതും തന്നു സഹായിക്കണമേ ”
കറുത്തിരുണ്ട പ്രകൃതമാണ് വൃദ്ധക്ക് , കാതിലും കഴുത്തിലും സ്വർണ്ണമെന്ന് തോന്നിക്കുന്ന അലങ്കാരങ്ങളുണ്ട്.
” നിങ്ങൾക്കു വീടില്ലേ , ബന്ധുക്കളില്ലേ ? ”
” ഇല്ലാ കുഞ്ഞേ , കാറ്റ് എല്ലാം കൊണ്ടുപോയി , വല്ലതും തന്നു സഹായിക്കണേ !!”
തലേദിവസം വേദാരണ്യത്തു ഗജ വിതച്ച നാശനഷ്ടങ്ങൾ ഞങ്ങൾ കണ്ടതാണ് , അതി ധാരുണമാണ് അവസ്ഥ , വീടുകൾക്കുമീതെ കടപോഴകി വീണ മരങ്ങൾ , വീഴാറായി നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകൾ , റോഡിലേക്ക് പാതി ചെരിഞ്ഞ കരിമ്പനകൾ , അതോർത്തപ്പോൾ ആ വൃദ്ധയോട് കരുണ തോന്നി ,കുറച്ചു പണം കൊടുത്തു .
തൊഴുതു വലം വച്ച് പുറത്തിറങ്ങിയപ്പോൾ ആകാശത്തിലെ പൂർണ്ണ ചന്ദ്രൻ തെക്കേ ഗോപുരത്തിൻറെ കൊമ്പുകളിൽ തന്റെ പൂർണ്ണ മുഖത്തോടെ പുഞ്ചിരിക്കുന്നു .
” അതെ എനിക്കെന്തിലും കുടിക്കണം , നല്ല ദാഹം ”
വീട്ടുകാരി പറഞ്ഞു .
” ശെരി , അവിടെ ഒരു കടയുണ്ട് ”
ഞാനും അവളും കാപ്പി കുടിക്കുമ്പോൾ കടക്കാരൻ ചോദിച്ചു
” സർ ആർക്കെങ്കിലും പണം കൊടുത്തിരുന്നോ ? ”
” കൊടുത്തിരുന്നു !!!!!!!!!! എന്തെ ?”
” എന്റെ രണ്ടാനമ്മയാ , കള്ളു കുടിക്കാൻ കാശു ചോദിച്ചുവന്നിരുന്നു തള്ള , ഞാൻ കൊടുത്തില്ല , പിന്നെ ആരുടെഅടുത്തെങ്കിലും പോയി എരന്നു വാങ്ങും ”
” അവർ പറഞ്ഞു അവരുടെ വീടെല്ലാം കാറ്റടിച്ചു തകർന്നു എന്ന് ”
” സർ , അവർ എന്റെ കൂടെയാ താമസം , എന്നും വൈകീട്ട് തള്ളക്ക് കള്ളു കുടിക്കണം , അല്ലെങ്കിൽ പ്രാന്താ …. ”
കാപ്പി കുടിച്ച ബില്ല് കൊടുക്കുമ്പോൾ കടക്കാരൻ പറഞ്ഞു
” സർ ആ നിലക്കുന്ന വൃദ്ധനേ കണ്ടോ ”
ഒരു വൃദ്ധനെ ചൂണ്ടിയിട്ട്
” കണ്ടു ”
” അദ്ദേഹത്തിന്റെ ഭാര്യയും മകളും ചുഴലികാറ്റിൽ മരിച്ചു ,വീടും കൃഷിയും എല്ലാം പോയി , സർക്കാർ ഒന്നും കൊടുത്തില്ല , കലികാലം , പറ്റുമെങ്കിൽ അദ്ദേഹത്തിനെന്തെകിലും സഹായിക്കു . ”
ചേര-ചോള പ്രതാപം കൊത്തിയ ഭീമാകാരൻ മതിൽകെട്ടിൽ ചവിട്ടി വൃദ്ധൻ പുകയൂതി , ഞാൻ അദ്ദേഹത്തിന്റെ അടുത്തുചെന്നു , വീട്ടുകാരി കുറച്ച നോട്ടുകൾ എടുത്ത് എന്റെ കയ്യിൽ വച്ചു ,
” ഇതു കൊടുക്കു ”
ഞാൻ ആ നോട്ടുകൾ അദ്ദേഹത്തിന് കൊടുത്തു ,വൃദ്ധൻ അതു വാങ്ങാൻ വിസമ്മതിച്ചു ,അദ്ദേഹം ചിരിച്ചു .
” ഇതുകൊണ്ട് ഞാൻ എന്ത് ചെയ്യും കുട്ടീ ”
അദ്ദേഹം എന്റെ കയ്യിൽ തലോടി , ആ തോലോടൽ , ഏതോ മുൻജന്മത്തിലെ ബന്ധം പുതുക്കിയതുപോലെ തോന്നി .
” ഈ പണം വാങ്ങു ” ഞാൻ വീണ്ടും ആവർത്തിച്ചു.
അദ്ദേഹം ചിരിച്ചു , ബീഡി ഊതിക്കൊണ്ട് ക്ഷേത്ര ആ നഗരിയിലേക്ക് നടന്നകന്നു.
തൃസന്ധ്യയുടെ നാമ ജപത്തിൽ ആ മഹാക്ഷേത്രത്തിന്റെ ഗോപുരങ്ങൾ മേഘങ്ങൾക്കു കീഴെ ധ്യാനിച്ചു .
സത്യം ! ശിവം ! സുന്ദരം