ഞെട്ടറ്റുവീഴുന്ന പൂക്കള്‍…

ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു…..

വീട്ടുമുറ്റത്ത്‌ തലയുയര്‍ത്തിനില്‍ക്കുന്ന നന്ത്യാര്‍വട്ടചെടിയിലെ പൂക്കള്‍ മിക്കതും പൂത്ത് മണമുതിര്‍ത്തു തളര്‍ന്നു വീഴുന്ന പൂക്കളായിരുന്നു. എന്നാല്‍ ചില പൂക്കള്‍ അങ്ങനെയല്ല – നിറവും മണവും വറ്റുന്നതിനു മുമ്പ്തന്നെ ഞെട്ടറ്റു വീഴുന്ന പൂക്കള്‍! – അങ്ങനെ രണ്ടു പൂക്കളാണ് ഒക്ടോബറില്‍ വീണു പോയത് – ഒക്ടോബര്‍ 24 നു ചൊവ്വാഴ്ച രാവിലെ നമ്മെ വേര്‍പിരിഞ്ഞ പ്രശസ്ഥ സിനിമാകാരന്‍ ഐ.വി. ശശിയും(69) ഒടോബാര്‍ 27 നു വെള്ളിയാഴ്ച രാവിലെ യാത്ര പിരിഞ്ഞ പ്രശസ്ഥ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയും(77).punathil kunjabdulla01

13ആം വയസ്സില്‍ ‘മാതൃഭൂമി’യില്‍ ബാലപംക്തിയില്‍ എഴുതി തുടങ്ങിയതാണ്‌ പുനത്തില്‍. ‘കുഞ്ഞിക്കാ’ എന്ന് മാലോകര്‍ മുഴുവന്‍ സ്നേഹത്തോടെ വിളിക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള ആപത്കരമായ നിഷ്കളങ്കതയുടെയും ദേശത്തിന്റെയും ഭൂപ്രകൃതിയുടെയും കഥകള്‍ വാ തോരാതെ പറഞ്ഞു നടന്ന നാടോടിത്തത്തിന്റെയും മൂര്‍ത്തീഭാവമായിരുന്നു. കേള്‍വിക്കാരന്റെ വികാരങ്ങള മാനിക്കാതെ അപ്രിയ സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞ് ‘കുഞ്ഞിക്കാ’ ഒരുപാട് സുഹൃത്തുക്കളെയും ശത്രുക്കളെയുമുണ്ടാക്കി. ഒരായുസ്സ് മുഴുവന്‍ കഥകള്‍ പറഞ്ഞു നടന്ന ഒരു ‘നാടന്‍ സൂഫി’യായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള. അറുപതിലധികം പുസ്തകങ്ങള്‍ തന്നെ അദ്ദേഹത്തിന്റേതായിട്ടുണ്ട്. കഥകള്‍ ‘കുഞ്ഞിക്കാ’യിലൂടെ വരുന്നത് വറ്റാത്ത, ശക്തിയാര്‍ന്ന നീരുറവ പോലെയായിരുന്നു. ജീവച്ച`ശ്ചവങ്ങള്‍, ക്ഷേത്രവിളക്കുകള്‍, മലമുകളിലെ അബ്ദുള്ള, കത്തി, ഭ്രാന്തന്‍ പൂക്കള്‍, കാലാള്‍പ്പടയുടെ വരവ്, കത്തി, നരബലി, ജൂതന്മാരുടെ ശ്മശാനം, മൗലാന ഇമാം ഖുറൈഷി, ഒരു ഭ്രാന്തന്‍ ഡോക്ടറുടെ ആത്മകഥ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കഥകള്‍ പുനത്തില്‍ എഴുതികൂട്ടി. നോവലുകള്‍ – കന്യാവനങ്ങള്‍, ഖലീഫ, സംഘം, മേഘക്കുടകള്‍, ദുഖിതര്‍ക്ക് ഒരു പൂമരം, ഭജനം പാടിയുറക്കിയ വിഗ്രഹങ്ങള്‍, മരുന്ന്, കാമറക്കണ്ണുകള്‍, അഗ്നിക്കിനാവുകള്‍, പരലോകം, സ്മാരകശിലകള്‍ കൂടാതെ സേതുവുമൊത്തെഴുതിയ നവഗ്രഹങ്ങളുടെ തടവറ – ഇത്രയും മുഴുവന്‍ നോവലുകള്‍ കൂടാതെ അനേകം നോവെല്ലകളും അദ്ദേഹം എഴുതുകയുണ്ടായി. കഥാ സമാഹരങ്ങളായി സതി, നരബലി, അകമ്പടിക്കാരില്ലാതെ, മുയലുകളുടെ നിലവിളി, നീല നിറമുള്ള തോട്ടം, എന്റെ കാമുകിമാരും മറ്റു കഥകളും, പുനത്തിലിന്റെ കഥകള്‍ തുടങ്ങി കാക്കതൊള്ളായിരം കഥകള്‍ – എത്ര കഥകളെഴുതിയാലും തൃപ്തിവരാത്ത മനസ്സായിരുന്നു പുനത്തിലിന്റേത്. ഒരു ചെറിയ ആത്മകഥ എന്ന് പറയാവുന്ന ‘നഷ്ടജാതക’വും ‘നടപ്പാതകള്‍’ എന്ന പേരില്‍ ഒരോര്‍മ്മക്കുറിപ്പും പിന്നെ, അനുഭവങ്ങള്‍ എന്ന വകുപ്പില്‍ ‘കുപ്പായമിടാത്ത കഥാപാത്രങ്ങള്‍’, ‘ഡോക്ടര്‍ അകത്തുണ്ട്’, ‘മരുന്നിനു പോലും തികയാത്ത ജീവിതം’ എന്നിവയും യാത്രാവിവരണം വകുപ്പില്‍ ‘വോള്‍ഗയില്‍ മഞ്ഞു പെയ്യുമ്പോള്‍’, ‘എന്‍റെ സത്യാന്വേഷണപരീക്ഷണങ്ങള്‍’ – ഇത്രയും രചനകള്‍ വായനയില്‍ പുതിയ അനുഭവം തരുന്നവയാണ്. പല വകയില്‍ ‘വളരെ പ്രാകൃതം’, ‘അമ്മയെ കാണാന്‍’ തുടങ്ങിയവയും പുനത്തിലിന്റെ ശ്രദ്ധേയമായ കൃതികളാണ്.

punathil-kunjabdullah003_759_rtrആഘോഷിക്കപ്പെട്ട പുനത്തിലിന്റെ നോവലുകള്‍ ‘സ്മാരകശിലകളും’, ‘മരുന്നും’, ‘കന്യാവനങ്ങളും’ തന്നെ. 1976–77 കാലങ്ങളില്‍ മാതൃഭൂമി വാരികയില്‍ ഖണ്ട:ശ്ശ പ്രസിദ്ധീകരിച്ചു വന്ന സ്മാരകശിലകള്‍ ഓ.വി. വിജയന്റെ ‘ഖസാക്കി’നോടും ബഷീരിന്റെ ‘ശബ്ദങ്ങളോ’ടും എം.ടി. യുടെ നോവലുകളോടും ചേര്‍ത്തു വെക്കാവുന്ന കഥാശില്പം തന്നെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന, പൂക്കോയ തങ്ങളും മറ്റനേകം കഥാപാത്രങ്ങളും നിറഞ്ഞു കവിയുന്ന വടക്കന്‍ മലബാറിന്റെ പശ്ചാലത്തില്‍ വിരിഞ്ഞ വലിയൊരു ഇതിഹാസം തന്നെയാണ് ‘സ്മാരകശിലകള്‍’! ‘മരുന്ന്’ പുനത്തിലിന്റെ സ്വന്തം തട്ടകത്തിന്റെ നിറവും മണവും ഉള്‍ക്കൊള്ളുന്ന നോവലാണ്‌. താരാശങ്കര്‍ ബാനര്‍ജിയുടെ ‘ആരോഗ്യനികേതനം’, കാമുവിന്റെ ‘പ്ലേഗ്’, മാര്‍കുസിന്റെ ‘ലവ് ഇന്‍ ടൈം ഓഫ് കോളറ’ എന്നീനോവലുകള്‍ ഓര്‍മയില്‍ കൊണ്ടുവരുന്ന മനുഷ്യവേദനകളുടെ മഹാ പ്രപഞ്ചമാണ്‌ ‘മരുന്നി’ല്‍ വിരിയുന്നത്.

‘മരുന്നിനു പോലും തികയാത്ത ജീവിതം’ എന്ന വൈദ്യാനുഭവങ്ങളിലെ ഓരോ അനുഭവങ്ങളും ഓരോ കഥയ്ക്കുമപ്പുറത്തെ അനുഭവങ്ങളാണ്. ചെറിയ, ചെറിയ അനുഭവങ്ങള്‍ പുനത്തിലൂടെ പുന:സൃഷ്ടിക്കപ്പെടുമ്പോള്‍ അതിന്റെ ചരിത്രവും പശ്ചാത്തലവും ഒക്കെ ചേര്‍ന്ന് ഒരു വലിയ കാന്‍വാസിലെ ക്ലാസ്സിക് ചിത്രമായി മാറുന്ന ചെപ്പടി വിദ്യ അദ്ദേഹത്തിന്റെ മാത്രം കൈമുദ്രയാണ്. അറുപതിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടും ഈ മനുഷ്യന്‍ അധികമൊന്നും എഴുതിയെന്ന് പറയാനാവില്ല. അത്രയുമധികം ഇനിയും എഴുതാനുണ്ടായിരുന്നു. സ്വന്തം പ്രത്യയശാസ്ത്രങ്ങളും ജീവിതം എന്ന വലിയ സമസ്യയുടെ നിസ്സാരവല്‍കരണവും ബാലിശമായ മനസ്സിന്റെ കൗതുകങ്ങളോക്കെയും ചേര്‍ന്ന് അയാള്‍ക്ക്‌ ജീവിക്കുക എന്നതായിരുന്നു മുഖ്യ വിഷയം.Punathil_Kunjabdulla പുനത്തിലിന്റെ ജീവിതം അയാള്‍ക്കൊരു ഉത്സവം തന്നെയായിരുന്നു. മുന്‍-പിന്‍ നോക്കാതെയുള്ള അഭിമുഖങ്ങളും വാര്‍ത്തകളുമായി പുനത്തില്‍ ജീവിച്ചു – കുറെയൊക്കെ ‘ബഷീറിയന്‍’ രീതിയില്‍ തന്നെ. അദ്ദേഹത്തെ ‘പുനത്തില്‍ കുഞ്ഞുബഷീര്‍’ ആയി കാണുന്നതില്‍ തെറ്റില്ല.

പറയാന്‍ ബാക്കി വെച്ച, പറഞ്ഞു തീരാത്ത, ഒടുങ്ങാത്ത കഥകളുടെ കഥാകാരനായി, പുനത്തില്‍ കുഞ്ഞബ്ദുള്ള ജീവിക്കുന്നു, നമ്മുടെയൊക്കെ മനസ്സുകളില്‍….

images from indianexpres.com | soorya.com

About Nandakumar B

കല്ലടിക്കോട് ബാലകൃഷ്ണക്കുറുപ്പിന്റേയും പദ്മിനി അമ്മയുടേയും മകനായി 1952-ൽ പാലക്കാട് ജില്ലയിലെ വടവന്നൂരിൽ ജനനം. ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. 2012-ൽ വിരമിച്ചു. ഇതിനകം ഷെർലക്ക് ഹോംസ് കഥകൾ, ഡി.എച്ച്. ലോറൻസ് കഥകൾ(സുന്ദരിയായ സ്ത്രീയും മറ്റു കഥകളൂം), നിങ്ങൾക്കും സമ്പന്നനാകാം(വാലസ് ഡി വാറ്റ്ലസിന്റെ 'ദി സയൻസ് ഓഫ് ഗെറ്റിങ്ങ് റീച്ച്' എന്ന പുസ്തകത്തിന്റെ പരിഭാഷ) എന്നീ കൃതികൾ പൃസിദ്ധീകരിച്ചു. പരിഭാഷാരംഗത്ത് വളരെ സജീവം.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *