നിന്നോളം ആഴമുള്ള കിണറുകള്‍

കിണറെന്നാല്‍
നിശബ്ദതയാണ്.

ആഴം കൂടുന്തോറും
ഒച്ചയടഞ്ഞുപോയവരുടെ
ഒളിസങ്കേതം.

ഒരിറ്റു മഴത്തുള്ളിയോ
ഒരു മണല്‍ത്തരിയോ
ഒരു പൊന്‍മാനിന്‍റെ തൂവലോ
കിണറിന്‍റെ ഭിത്തികളില്‍ മുട്ടി
എത്ര ഭയാനകമായാണ്
നിശബ്ദതയിലെ സ്ഫോടനമാവുന്നത്.

നിശബ്ദതയെ വാരിപ്പുണരുന്ന
ഏകാഗ്രതയാണ്
കുത്തിത്താഴുന്നവന്‍റെ
മനസ്സിനെ ,
ധ്യാനപൂര്‍ണ്ണമാക്കുന്നതും.
അവനെ
മണ്ണുമായി പ്രണയത്തിലാക്കുന്നതും.

മണ്ണിളക്കങ്ങളുടെ സ്പന്ദനങ്ങള്‍
ഹൃദയമിടിപ്പുപോലെ നേര്‍ത്തതും
ഒറ്റാലുപോലെ,
മരണം പതിയിരിക്കുന്നതുമാണെന്ന്
അവനെഴുതി.

മണ്ണും മനസ്സും
ഒന്നായിഴചേര്‍ന്ന
രതിപൂര്‍ണ്ണിമയില്‍
മൂന്നാമതൊരു ബിംബപ്രവേശം
നടക്കുകയും,
ധ്യാനമുടഞ്ഞ് ..
നിരന്തരം സംവദിക്കുകയുംചെയ്ത്,
കെട്ടഴിയാത്ത നൂലിഴകളിലേക്ക്
പരിവര്‍ത്തനം ചെയ്യുന്നു.

മണ്ണുടലുകളില്‍ നിന്നും
വേര്‍പിരിഞ്ഞ
ശില്പിയുടെ മനസില്‍,
ശബ്ദത്തിന്‍റെ പ്രവേശനം
നടക്കുകയും
ശില്പത്തിന്‍റെ ഉടലളവുകള്‍ മറന്ന്
ഭ്രാന്തിന്‍റെ താഴ്‌വരയിലേക്ക്
പലായനം ചെയ്ത്
കൂര്‍ത്ത ഉളിയഗ്രങ്ങളില്‍
ചോരപൊടിഞ്ഞു.

ഏകാന്തതയില്‍ നിന്നും
വലിച്ചെറിയപ്പെടുമ്പോള്‍
മണ്ണിലെ ശില്പങ്ങള്‍
രൂപമറ്റ്,
ജലനീലിമയിലെ ആകാശം നഷ്ടപ്പെട്ട് തെളിച്ചമില്ലാതെ ,
ഉപ്പുചൂരേറ്റ കടല്‍പ്പാലത്തിന്‍റെ
വസൂരിക്കലകളിലേക്ക്
സാദൃശ്യപ്പെടുന്നു.

പ്രണയപ്പെട്ടുപോയ
മണ്ണുടലുകളില്‍ നിന്നും
വേര്‍പെട്ട
ശില്പിയുടെ മനസ്സ്,
ഉറവയില്ലാത്ത കടലില്‍
പങ്കായമെറിഞ്ഞ്
തിരമാലകള്‍ മറികടന്ന്
നിശ്ശബ്ദമായ,
കടലൊച്ചകളില്ലാത്ത,
ഉപരിതലത്തിലെത്തി.

കടലിന്‍റെ ചെറുമുട്ടകളാണ്
കിണറുകളെന്ന്
പറഞ്ഞവന്‍റെ കുടിലില്‍

നിന്നോളം ആഴമുള്ള കിണറില്‍.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *