പ്രൗഢ ഗംഭീരമായ മംഗലത്തു തറവാടിന്റെ മുന്നിൽ പോയ കാലത്തെ ഓർമിപ്പിക്കുന്ന ചാരു കസേരയിൽ കിടന്നുകൊണ്ട് 75 കാരനായ ശ്രീധരൻ നായർ ഓർത്തു.
നാളെ വിഷുവാണ്. നാടെങ്ങും ഉത്സവ ലഹരിയിൽ മുഴുകിയിരിക്കുന്നു. പൊന്നിന്റെ നിറമുള്ള കണിക്കൊന്നകൾ കൊണ്ട് നടന്നു മുഴുവൻ നിറഞ്ഞിരിക്കുന്നു. വള്ളി കളസം ഇട്ടു കറുമ്പന്മാർ നാളത്തെ കാണിക്കുള്ള കൊന്നയും പൊട്ടിച്ചുകൊണ്ട് പോകുന്നു. ഓലപ്പടക്കങ്ങളുടെ ശബ്ദം അങ്ങിങ്ങായി കേൾക്കുന്നു. പാത്തും പതുങ്ങിയും വന്ന ഉച്ചമയക്കത്തെ ഓലപ്പടകത്തിന്റെ ഒച്ച ഓടിച്ചു വിട്ടു. പുതുവർഷത്തെ വരവേൽക്കാൻ നടക്കട്ടെ തയ്യാറെടുക്കുന്നു. തറവാട്ടിലെ കാര്യസ്ഥനായ കേളുവും തൊടിയിലെ പനികരായ ചാമിയും ചുക്രനും നേരത്തെ വീട്ടിലേക് പോയി. 50 ഈശ ഉറുപ്പിക മൂന്നാൾക്കും കൊടുത്തു. ഈരണ്ടു തേങ്ങയും കൊടുത്തു.
നിഷ്കളങ്കമായ അവരുടെ ചിരി ഓർത്തു നായർ ഒന്ന് പുഞ്ചിരിച്ചു.
എന്നാൽ തനിക്കു വിഷു ഇന്ന് കയ്‌പേറിയ ഒരു ഓർമയാണ്. ഇതുപോലെ ഒരു മേട മാസ സായനത്തിൽ തന്റെ നേര്പകുതിയെ കവർന്നെടുത്തു മരണം തന്നെ വീണ്ടും ഒരു ഏകാകി ആക്കിയിരിക്കുന്നു. കഴിഞ്ഞ വിഷുവിനാണ് പാർവതി തന്നെ വിട്ടു പോയത്. ജീവിതം മാറി. കാലം മാറി. കാഴ്ചപ്പാടുകൾ മാറി.
തൊട്ടടുത്ത കൊലയായിൽ ഇരുന്നിരുന്നു കേരള സർക്കാർ ഡയറി അദ്ദേഹം എടുത്തു. 88 ൽ താൻ ക്ലാർക് ആയി ഖാദി ബോർഡിൽ നിന്ന് വിരമിക്കുമ്പോൾ ഉറ്റ സുഹൃത്തായ കിഴക്കേതിൽ പ്രഭാകരൻ തന്ന ഡയറി. പാറു ആണ് അന്ന് അത് ഏറ്റുവാങ്ങിയത്. ഒരുപാട് കരസ്പർശങ്ങൾക്കു താഴെ എവിടെയോ….അവളുടെ വിരൽ പാടുകളും ഉണ്ട്ട് ഈ ഡയറിയിൽ.
ആ ചിന്ത വേനൽ മഴയിൽ നനയുന്ന കന്നി മണ്ണുപോലെ ജരാനരകൾ ബാധിച്ച ആ കണ്ണുകളെ ഒന്ന് നനയിച്ചു. പാറു ഉണ്ടായിരുന്നെങ്കിൽ തന്റെ ആത്മീയമായ വളർച്ച കണ്ടു അമ്പരന്നേനെ ഇന്ന് ഒരുമാത്ര അദ്ദേഹം ചിന്തിച്ചു.
അദ്ദേഹം ഡയറി തുറന്നു ഉള്ളിൽ ഇരിക്കുന്ന fountain പേന കയ്യിലെടുത്തു. 55 ൽ മട്രിക്കുലേഷൻ പാസായപ്പോൾ തന്റെ പ്രിയപ്പെട്ട അധ്യാപകൻ കോയ സാഹിബ് തനിക്ക് സമ്മാനിച്ച പേന. കടലാകുന്ന സമയം മണലെഴുതുകളെ മായ്ക്കുന്ന ലാഘവത്തോടെ മുഖങ്ങളെ തന്റെ ജീവിതത്തിൽ നിന്നും മായ്ക്കുന്നു. ആഘാതമായ ഏകാന്തത എഡെക്ക് അലട്ടാറുണ്ട്. അപ്പൊ ഒറ്റപ്പാലം ടൗണിൽ വരെ ഒന്ന് പോകും. കാലം ഒരുപാട് മാറിയിരിക്കുന്നു. താൻ കൂട്ടുകാരുമൊത് സമയം ചിലവഴിച്ചിരുന്ന, പാറുവുമൊത് ബസ് കാത്തുനിന്നിരുന്ന, നൂറുകണക്കിന് കവലപ്രസംഗങ്ങൾക്കു വേദിയായിരുന്ന ചന്ത മുക്കിലെ ആൽമരം ഇന്നില്ല. അതിന്റെ സ്ഥാനത് ഇപ്പൊ ഒരു പടുകൂറ്റൻ കെട്ടിടം ആണ്. ഭൂമി മുഴുവൻ മെല്ലെ ഒരു കോൺക്രീറ്റ് വനം ആയി മാറുന്നു. അവിടെ വികാരങ്ങൾക്കും വിചാരങ്ങള്കും ഓർമകൾക്കും മനുഷ്യത്വത്തിനും പിന്നെ തനിക്കും സ്ഥാനമില്ല ഇന്ന് അദ്ദേഹത്തിന് തോന്നി. വല്ലാത്ത ദുഃഖം അദ്ദേഹത്തെ അലട്ടി, ഒപ്പം പാറുവിനു ഇതൊന്നും കാണാണ്ടി വന്നില്ലല്ലോ എന്ന ആശ്വാസവും.
സമയം 4 കഴിഞ്ഞു. ചുക്രന്റെ മകൾ മങ്ക തനിക്കുള്ള ചായ കൊണ്ടുവന്നു കൊലയായിൽ വച്ചു തന്നെ നോക്കി നിഷ്കളങ്കമായി ചിരിച്ചു. ആ ചിരികുള്ള സമ്മാനമെന്നവണ്ണം വെറ്റില ചെല്ലത്തിൽ നിന്നും ഒരു മിടായി എടുത്തു നായർ അവൾക്കു കൊടുത്തു.
ദൈവത്തിന്റെ പ്രസാദമാണ് ചിരി. ഇന്നത്തെ കാലത്തു മുഖത്ത് നോക്കി ചിരിക്കുന്ന എത്ര പെർ ഉണ്ട്ട് എന്ന് അദ്ദേഹം ഓർത്തു.
ഇടിയുടെ അകമ്പടിയോടെ ഓടിന്റെ മുകളിൽ മഴത്തുള്ളികൾ തീർക്കുന്ന കച്ചേരി ചാരുകസേരയിൽ കിടന്നു അദ്ദേഹം ആസ്വദിച്ചു. വേനൽ മഴ എന്നും നായർക്ക് ഇഷ്ടമായിരുന്നു. ഇതുപോലെ ഒരു വേനൽ മഴയിലാണ് പാറു തന്റെ കൈപിടിച്ച് മംഗലത്തു തറവാട്ടിൽ ആദ്യമായി കയറിവന്നത്. മീനമാസ വെയിലാകുന്ന തന്റെ ജീവിതത്തിൽ പെയ്ത വേനൽ മഴയായിരുന്നു അവൾ. ഡയറി പേജുകൾ വിറക്കുന്ന കൈകൾ കൊണ്ട് അദ്ദേഹം മറച്ചു. പാറു മരിച്ചുകഴിഞ്ഞപ്പോൾ പെയ്ത വേനൽ മഴയെയും മിന്നലിന്റെ ചിത്രപ്പണികളെയും തന്റെ ദുഃഖത്തെയും സാക്ഷി നിർത്തി നായർ എഴുതിയ ആ ഡയറികുറിപ്പെടുത് ഒരു വിതുമ്പലോടെ അദ്ദേഹം വായിച്ചു…
“ഓരോ വേനൽമഴ ക്കു പിന്നിലും ഒരു കഥയുണ്ട് ഒരു കണ്ണീരിൽ കുതിർന്ന കഥ. മഴക്കാലം കൊതിച്ച ഒരു വേഴാമ്പൽ പറഞ്ഞ കഥ. കാത്തിരിപ്പിന്റെ നോവൽ പൊള്ളിച്ച വേഴാമ്പലിന്റെ ഹൃദയവും പെയ്യാൻ കൊതിച്ച മഴയുടെ മനസും പറയാതെ പറഞ്ഞ കഥ. തുലാ വർഷ രാവുകൾ സ്വപ്നം കണ്ടു ദിവസങ്ങൾ തള്ളി നീക്കിയവർ. തമ്മിൽ കാണുന്ന നിമിഷത്തിൽ പ്രകൃതിയെ സാക്ഷി നിർത്തി ഒന്നാവാൻ കൊതിച്ചവർ. ഇവർ തന്നെയല്ലേ നമ്മൾ. നിന്നെ കാണാൻ നീയെന്ന മഴയിൽ അലിയാൻ കൊതിച്ച വേഴാമ്പൽ ആണ് ഞാൻ. നിന്നിൽ അലിഞ്ഞു ഈ പ്രകൃതിയിൽ ഒന്ന് ചേരാൻ കൊതിച്ചവൻ. നീയെന്ന മഴയില്ലെങ്കിൽ ജീവിതത്തിന്റെ തീ ചൂളയിൽ വെന്തുരുകാൻ വിധിക്കപെട്ടവൻ. മഴയായി നീ ഉള്ള കാലത്തോളം എനിക്ക് മരണമില്ല. ഈ പ്രകൃതിയിൽ നിന്നിൽ അലിഞ്ഞു ഞാൻ എന്നുമുണ്ട്. നമ്മൾ കണ്ടത് ഒരു മഴക്കാലത്. നമ്മൾ ഒന്നായി പറന്നതും …നമ്മൾ രണ്ടല്ല ഒന്നാണെന്നു തിരിച്ചറിഞ്ഞതും ഒരു മഴയത്ത്…… പിന്നെ തമ്മിൽ പിരിഞ്ഞതും ഒരു മഴയുള്ള മേട മാസ സന്ധ്യയിൽ….. അതുകൊണ്ട് എന്നും ഞാൻ എന്ന വേഴാമ്പലിന്റെ ജീവിതത്തിൽ നീ ഒരു “മഴ” ആയിരിക്കും. എന്റെ മാത്രം മഴ. അഹങ്കാരത്തോടെ ഞാൻ പറയും. നീ എന്റെ സ്വന്തം മഴ.”
മനസിന്റെ മണ്ണിൽ പുതഞ്ഞു കിടന്ന സ്വപ്നത്തിന്റെ വിത്തുകൾക്ക് പുതുജീവൻ നൽകിയ മഴയാണവൾ. ഇന്ന് തെക്കേപറമ്പിൽ ഒരു തിരി നാളമായി അവൾ മാറിയിരിക്കുന്നു. പഞ്ച ഭൂതങ്ങളിൽ അവൾ അലിഞ്ഞു ചേർന്നിരിക്കുന്നു. എന്നിട്ടും കാലം ബാക്കി വച്ച കല്പക്കത്തുണ്ടുകളിൽ എന്നും അവളുടെ മുഖം മാത്രമാണ് ഞാൻ കാണുന്നത്.
ആ ഡയറിക്കുള്ളിൽ പാറുവിന്റെ പിറന്നാൾ ആയ ഏപ്രിൽ 5 എന്ന തിയതി ഉള്ള പേജിൽ നായർ ഒരു നിധി സൂക്ഷിച്ചു വച്ചിരുന്നു. താൻ ആദ്യമായി പാറുവിനു എഴുതിയ പ്രേമലേഖനം. അദ്ദേഹം അതെടുത്തു ഒരുവട്ടം കൂടെ അത് വായിച്ചു.
“ശ്രീരാമജയം:
ഇത്രെയും പ്രിയപ്പെട്ട പാറു,
വസന്തത്തിൽ പൂക്കുന്ന പൂക്കളും, മീനമാസത്തിലെ വിഷുപ്പുലരിയും, ഇടവപ്പാതിയിലെ മഴയിൽ കുതിർന്ന രാത്രികളും, ശരത്കാല മേഘങ്ങളും, ശിശിരത്തിൽ പുലരികളെ ഈറൻ അണിയിക്കുന്ന മഞ്ഞുതുള്ളികളും നിന്നെ പ്രണയിക്കുന്നു. അവരുടെ ഒപ്പം ഞാനും നിന്നെ മൂകമായി ഭ്രാന്തമായി പ്രണയിക്കുന്നു. മുന്നിലില്ലെങ്കിലും മനസാകുന്ന അമ്പലത്തിലെ വിഗ്രഹം നീ ആണ്. അവിടെ ഞാനും നീയും ഒരുമിച്ചാണ്. വസന്തത്തിൽ പൂക്കളെ ഉമ്മവെച്ചും, വിഷുപ്പുലരികളിൽ എനിക്ക് കണിയായും, ഇടവപ്പാതി മഴയിൽ എന്റെ മനസ്സിൽ പെയ്യുന്ന മഴത്തുള്ളികളായും, ശരത്കാല രാവുകളിൽ മറ്റാരും ഇല്ലാത്ത ഒരു ലോകത്തിൽ നിന്നെ പുണർന്നിരിക്കാനും, ശിശിരകാലത്തിൽ മഞ്ഞിൽ കുതിർന്ന മരക്കൊമ്പുകളിൽ വീശുന്ന കാറ്റിനെ പോലെ ഈ ലോകം മുഴുവൻ പാറി നടക്കാനും നീ എന്റെ കൂടെ വേണം. ഋതുക്കൾ എത്ര മാറിയാലും, യുഗങ്ങൾ എത്ര നീങ്ങിയാലും, വസന്തത്തിനും ഹേമന്തത്തിനും ഗ്രീഷ്മത്തിനും വര്ഷത്തിനും ശിശിരത്തിനും അപ്പുറം നീ വരുന്നതും കാത്ത് മറ്റാരും ഇല്ലാത്ത ഈ പുൽമേട്ടിൽ ഞാൻ ഉണ്ടാകും. നിന്നെയും കാത്ത്. എന്നിൽ നിന്നും മറ്റേതോ ജന്മത്തിൽ അകന്നുപോയ നീ എന്റെ കാത്തിരിപ്പിലേക്ക് മടങ്ങി വരുക.
എന്ന് സ്നേഹപൂർവ്വം,
നിന്റെ ബാക്കിപകുതി.”
അവൾ വന്നു. അവൾ പോയി. ഞാൻ എന്നും കാലത്തിന്റെ ബാക്കിപത്രമെന്നോണം ee ഭൂമിയിൽ ബാകി.നഷ്ടപ്പെടും എന്നറിഞ്ഞിട്ടും ഞാൻ എന്തിനു നിന്നെ ഭ്രാന്തമായി സ്നേഹിച്ചു?, നായർ ചിന്തിച്ചു. സ്നേഹത്തിനപ്പുറം വേദനയാണെന്ന് അറിഞ്ഞിട്ടും നാം സ്നേഹിക്കുന്നു. സ്നേഹം മധുരമുള്ള ഒരു ലഹരിയാണ്. ഭോഗിക്കുന്നവനെ ഭ്രാന്തനാകുന്ന ലഹരി. എന്നിട്ടും ഇനിയൊരു ജന്മം ഉണ്ടെങ്കിൽ, നഷ്ടപ്പെടും എന്നറിഞ്ഞിട്ടും ഇണയായി നീ മതി എന്ന് ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യ മനസ്സ് ഇത്രയ്ക്കു വിഡ്ഢിയാണോ. നായരുടെ മനസ്സിൽ ഒരൊറ്റ ചോദ്യം മാത്രം അവസാനിച്ചു.ആരായിരുന്നു നമ്മൾ? ആരാണ് നമ്മൾ?
കണ്ണുകളെ തുടച്ചു വിറക്കുന്ന കൈകൾ കൊണ്ട് ശ്രീധരൻ നായർ ആ പഴഞ്ചൻ ഡയറി യിൽ ഇങ്ങനെ എഴുതാൻ തുടങ്ങി.
“ആരാണ് നമ്മൾ?
സ്നേഹിക്കുന്നവർ ഒറ്റക്കാകുമ്പോൾ ജീവിതമെന്ന ചുടല പറമ്പിൽ ഒരു പാഴ്ച്ചെടി പോലെ ഒറ്റക്ക് നിൽക്കുന്ന ഉറ്റവരുടെ മനസാണ് ഇഞ്ചിഞ്ചായി മരിക്കുന്നത്. ഒരിക്കൽ താൻ മുത്തമിട്ട കവിളുകൾ കാലമാകുന്ന തീയിൽ എരിഞ്ഞു അമരുമ്പോൾ ഒരു കാഴ്ചക്കാരനെ പോലെ നോക്കി നികാനുള്ള ദുർവിധി പേറുന്ന ജന്മങ്ങൾ. അതാണ് നമ്മൾ.
ഇന്നലെവരെയുള്ള തന്റെ ജീവിതം സത്യമോ മിഥ്യയോ എന്ന് അറിയാതെ പകച്ചു പോകുന്ന നിമിഷം. കുസൃതി യായ ഒരു കുട്ടി വന്നു കയ്യിലെ പാല്പായസം തട്ടി കളയുന്നപോലെ ആരോ എവിടെനിന്നോ നമ്മുടെ ജീവിതവും തട്ടി തെറുപ്പിക്കുന്നു. ജീവിതാവസാനം വരെ താങ്ങും തണലും ആയി കൂടെ ഉണ്ടാവുമെന്ന് കരുതിയവരുടെ ചിതക്ക് തീ കൊളുത്താൻ വിധിക്കപ്പെട്ടവർ. അതാണ് നമ്മൾ.
ശെരിക്കും ആരാണ് ജീവിക്കുന്നത്??? ആരാണ് മരിക്കുന്നത്???. ഇന്നലെ വരെ നമുക്ക് പ്രിയപെട്ടവനും എന്നാൽ ഇന്നേക്ക് സ്പന്ദനം നിന്ന ഹൃദയം പേറുന്ന ജഡവുമായി മാറിയവന്നോ അതോ ചുറ്റും ഇരുന്നു കരയുന്നവരുടെ മനസിന്റെ ഒരു കഷ്ണമോ? രണ്ടു പേരും മരിക്കുന്ന… അവരോടു ചേർന്നുള്ള നമ്മുടെ ജീവിതം മരിക്കുന്നു. ജനനം തൊട്ടു മരണം തുടങ്ങുന്ന മാംസപിണ്ഡങ്ങൾ. അതാണ് നമ്മൾ.”
ഡയറി കോലായയിൽ വച്ചു ശ്രീധരൻ നായർ മെല്ലെ ആ ചാരു കസേരയിൽ കിടന്നു. മനസിന് ഒരു ശാന്തി കിട്ടി എന്ന വണ്ണം അദ്ദേഹം ഉറക്കത്തിലേക്ക് വഴുതി വീണു. ഓലപ്പടകത്തിന്റെ ശബ്ദത്തിനോ ചായ കൊണ്ടുവന്ന ഗ്ലാസ് കഴുകി വക്കാൻ വന്നാ മങ്കയുടെ ചിരിക്കൊ അദ്ദേഹത്തെ ഉണർത്താൻ കഴിഞ്ഞില്ല.
മേടമാസ കാറ്റേറ്റ് മറിഞ്ഞ ആ ഡയറിയുടെ പേജിൽ പാറു മരിച്ച ദിവസം ഇങ്ങനെ എഴുതിയിരുന്നു.
“മേട വെയിൽ അണഞ്ഞു തുടങ്ങിയ മാത്രയിൽ നീ എന്നെ വിട്ടു പിരിഞ്ഞു.
വിഷു പക്ഷി പറന്നു അകലുമ്പോൾ ഞാൻ കാണുന്നത് വാർന്ന് ഒഴുകുന്ന എന്റെ രക്തം തന്നെയാണ്. എന്റെ ആത്മാവിനെ നീ പറിച്ചു എടുത്തപ്പോൾ ചിന്തിയ രക്തം.
ഇന്ന് ഞാൻ ശ്വസിക്കുന്ന ഒരു ജഡം ആണ്. നിന്റെ സ്നേഹമാകുന്ന അമൃത് ഇല്ലെങ്കിൽ എന്നിലെ ശിവത്വം ജഡത്വത്തിനു വഴി മാറുന്നു. ഇനി നീ എന്നിലേക്ക് എത്തണമെങ്കിൽ, നാം വീണ്ടും അതിരില്ലാത്ത പുൽമേടുകളിൽ വച്ചു കണ്ടു മുട്ടണമെങ്കിൽ മറ്റൊരു വിഷു കാലം വന്നെത്തണം. മരണത്തെ ജയിക്കാൻ നമ്മുടെ സ്നേഹത്തിനു കഴിയട്ടെ. ആ മേട മാസ പുലരിക്കായി ഞാൻ കാത്തിരിക്കുന്നു
എന്ന് സ്നേഹപൂർവ്വം
നിന്റെ ബാക്കിപകുതി “