ഒരു ദിവസം കോളേജ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അച്ഛൻ പറഞ്ഞു നിന്നെ ഒരാൾക്ക് പരിചയപ്പെടണം എന്നു. ആരാന്നും എവിടെ നിന്നാന്നും ഒന്നും അച്ഛൻ പറഞ്ഞില്ല. പിന്നീട് 2013 കലാഗ്രാമത്തിന്റെ ചടങ്ങുകൾ കഴിഞ്ഞ് ഒരു സാധുവായ മനുഷ്യനെ അച്ഛൻ പരിചയപ്പെടുത്തി തന്നു.
“ഇതാണ് ഞൻ പറഞ്ഞ വ്യക്തി, ശശിശേഖർ. മലയാള മനോരമയുടെ പാലക്കാട് വിഭാഗം ചീവ് സബ് എഡിറ്റർ ആണ്.”
മൃദുവായ സ്വരത്തിൽ ശശിമാമ ചോദിച്ചു.
“വിഷ്ണു ലേ? അമൃതയിൽ ആണല്ലേ പഠിക്കുന്നത്? ഇതു കഴിഞ്ഞ് എന്താ പരുപാടി. നമുക്ക് മനോരമയിലൊന്ന് ശ്രമിച്ചാലോ?”
ആദ്യമായിട്ടാണ് ഒരാൾ ഞാൻ പഠിക്കുന്ന വിഷയത്തെക്കുറിച്ച് ചോദിക്കാതെ എന്റെ ഭാവിയെക്കുറിച്ച് ചോദിക്കുന്നത്.
“ഒന്നും അറിയില്ല മാമേ, തുടർന്നു പഠിക്കണം എന്നുണ്ട്”
ഞങ്ങളുടെ നാട്ടിലൊരു പ്രശ്നം ഉണ്ട്, മൂത്ത ആരെ കണ്ടാലും അമ്മാമേ, മാമേ എന്നാണ് ആഭിസംബോദന ചെയ്യാ.
“വായിക്കാറുണ്ടോ?”
“ഉണ്ട്”
“എന്താ വായിക്കാറ്”
“മലയാളവും ഇംഗ്ളീഷും വായിക്കും”
“എനിക്കിഷ്ടം ഒ.വി. വിജയനും, സി.രാധാകൃഷ്ണനും ഒക്കെ അങ്ങനെ ഉണ്ട് കുറേ പേർ”
ഒ. വിയും സി.യും തകഴിയും അങ്ങിനെ നീളുന്ന കുറേ പേരുടെ എഴുത്തുകൾ പലതവണ എന്നെ പിടിച്ചു കുലുക്കിയിട്ടുണ്ട്. പക്ഷെ അതൊക്കെ പറഞ്ഞാൽ കാടുകയറ്റമാകും.
“ഞാൻ വിളിക്കാം മാമേ”
ഇതായിരുന്നു എന്റെ മറുപടി.
അന്നു തുടങ്ങിയ ബന്ധമാണ് ഇപ്പോൾ ഒരു സുഹൃത്തിനുപരി ഒരു ഗുരുവിനുപരി അതു പടർന്നിരിക്കുന്നു.
ഒരു ദിവസം കോളേജിലിരിക്കുമ്പോൾ അച്ഛൻ വിളിച്ചു.
“ഉണ്ണി നി നാളെ വരണം”
“എന്താ അച്ഛാ, അത്യാവശ്യം എന്തെങ്കിലും”
“ഇല്ലാ,, നാളെ താടിയരങ്ങണ്, പിന്നെ ശശിയുടെ പുസ്തക പ്രകാശനം ഉണ്ട്.”
ആദ്യം ഞാൻ ഒന്നു ഞെട്ടി
“ശശി മാമേടേ അല്ലേ?”
“അതെ”
“ഞാൻ രാവിലെ എത്താം അച്ഛാ”
പുസ്തകപ്രകാശനം കഴിഞ്ഞ് പുസ്തകം ഒന്നു വായിക്കണം എന്നുണ്ട്. കാരണം ശശിമാമ പുസ്തകം എഴുതുന്നു എന്ന് കാര്യം എനിക്കറിയില്ലായിരുന്നു. അച്ഛനെ വിളിച്ച് ഒരു കോപ്പി വാങ്ങി വായിച്ചു തീർത്തു.
വായന നിർത്തിയയുടൻ മാമേ വിളിച്ച് ആശംസകൾ അറിയിച്ചു. പുസ്തകം വായിച്ചപ്പോൾ കുട്ടനാട്ടിൽ നിന്നും ഖസാക്കിലേക്കുള്ള ദൂരം ചെറുതായി തോന്നി. തകഴി കുട്ടനാടിനെക്കുറിച്ച് എഴുതിയപ്പോൾ ഒ.വി ഖസാക്കിനെ കുറിച്ച് എഴുതി. തകഴിയുടേയും ഒ.വിയുടേയും പാത പിന്തുടർന്ന ശശിശേഖർ വെള്ളിനേഴിയെ കണ്ടെത്തി അതിനെ കലാഗ്രാമ വരെ എത്തിച്ചു.
കാലം കാല്പാടുകൾ എടുത്തു പറയട്ടെ. എനിക്ക് ഒരു നല്ല അനുഭവം തന്നു. എല്ലാ പുസ്തകവും ഒരു നല്ല അനുഭവം അനുവാചകനു കൊടുക്കണം എന്ന സത്യം നൂറു ശതമാനവും മാമ ഈ പുസ്തകരചനയിൽ നിലനിർത്തിയിട്ടുണ്ട്.
“മതിയെടാ നിന്റെ എഴുത്ത്, പോയി ഉറങ്ങ് അല്ലെങ്കിൽ ഞാൻ വെളിച്ചം കെടുത്തും.”
അമ്മയുടെ ശകാരത്തിൽ പറയാൻ ബാക്കിയുള്ളത് അടുത്ത പുസ്തകത്തിന്റെ വായനാനുഭവത്തിൽ എഴുതാം. വെളിച്ചം കെട്ടതും സ്വപ്നം വന്നു തട്ടിയതും അറിഞ്ഞില്ല. തന്റെ കാല്പാടുകൾ നിറഞ്ഞ പാതയിൽ ഒരു സോപാനശ്രുതി പോലെ കാലം ഇടക്ക കൊട്ടി പാടുന്നു.
അവിടെ..
“കാലുകൾ കാല്പാടുകളെ വീണ്ടും ഉണ്ടാക്കുന്നു”