വാക മരങ്ങൾ , കുന്നിൻ ചെരുവിലെ പച്ചപ്പ് താണ്ടി സൂര്യൻ അസ്തമിക്കുന്ന ആനകുന്നിൽ എത്തിയപ്പോൾ ഒരു പക്ഷിക്കൂട്ടം പിറുപിറുത്തു ഏതോ ദിശയിലേക്കു പറന്നു .
” യാത്രാ ക്ളേശം ഉണ്ടാവും , കുറച്ചു ചൂടു വെള്ളം കുടിക്കൂ “
” വേണ്ടാ ഗുരോ , ചൂടു വെളളം വേണ്ടാ “
” ചൂടിനു നല്ലതു ചൂടാണ് “
ഞാൻ ചിരിച്ചു ഗുരുവിന്റെ അടുത്തിരുന്നു .ഗുരു ചിന്തയിലായിരുന്നു . കട്ടികണ്ണടക്കുമേൽ സൂര്യൻ തിളങ്ങി .
” ഞാൻ പറഞ്ഞ പുസ്തകം വായിച്ചോ ? “
” ഇല്ല ഗുരോ “
” വായിക്കാൻ തോന്നിയില്ല “
” ങ്ങും . അതെന്താ ? “
” യുറോപ്യൻ പുസ്തകങ്ങളിൽ എല്ലാം യുദ്ധം തന്നെ , യുദ്ധം കഴിഞ്ഞാൽ അവരുടെ നിരാശ , എനിക്ക് നിരാശ വേണ്ടാ “
” നല്ലത്, എൻ്റെ അടുത്തും ഉണ്ട് പാശ്ചാത്യ പുസ്തകങ്ങൾ പലതും ഞാൻ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല , ഉണ്ണി പുതിയ കഥ വല്ലതും എഴുതിയോ ? “
” ഇല്ല എഴുതാൻ തുടങ്ങിയപ്പോൾ പല സന്ദേഹങ്ങൾ , പിന്നേ അതോർത്തുള്ള ഭയം , അസ്വസ്ഥത അങ്ങനെ “
” ങ്ങും , നീയൊരു സ്വപ്നജീവിയാണ് അനുഭവങ്ങൾ കുറിച്ചുള്ള ഒരു കുട്ടി , നിന്റെ പ്രധാന പ്രശ്നം വേണ്ടാത്ത ചിന്തകളാണ് , അതു കളയൂ “
ഗുരു വീണ്ടും വിദൂരതയിലേക്ക് കണ്ണു നട്ടു . തൻ്റെ താടിയൊന്ന് തലോടി . ഞാനും നോക്കി വിദൂരതയിലേക്ക് .
” എങ്ങനെ തിരിച്ചറിയാം നമ്മക്ക് വേണ്ടതേത് വേണ്ടാത്തതേത് “
ചിന്തതട്ടിയ മുഖത്തു ഒരു ചിരി വന്നു .
“ സഞ്ചരിക്കൂ “
” ഗുരു എനിക്കൊരു സംശയമുണ്ട് ഗുരുവിൻ്റെ കഥയിലേതാണ് , ചോദിച്ചാൽ …….! “
” ചോദിക്കണം “
” വെള്ളായിയപ്പനു പിന്നീട് എന്തു സംഭവിച്ചു ? “
സ്ഥായി ഭാവം വിട്ടു ഗുരു പറഞ്ഞു
” ഇതാണോ , നിന്റെ സംശയം , ചിന്ത പറയും ഞാൻ എഴുതും , അല്ലാതെ …. “
പാലക്കാടൻ കാറ്റ് ശമനമില്ലാതെ ആഞ്ഞടിക്കുന്നു . തെക്കു വടക്കു കിഴക്കു പടിഞ്ഞാറ് എല്ലാ ദിശയിലേക്കും ഒഴുകുന്നു .
” പാലക്കാടൻ ജൈവ സൗധര്യത്തെ ദർശിച്ച ഞാൻ വേറേതു മൂർത്തിയെയാണ് തൊഴുകേണ്ടത് ”
ഗുരുവിൻ്റെ ഇതിഹാസം നിറഞ്ഞ വാക്കുകളിൽ ഞാൻ അക്ഷമനായി .
” ഞാൻ എനെറെ സംശയം ഇതുവരെ ചോദിച്ചിട്ടില്ല ‘
” ഞാൻ ഉത്തരം നൽകിയിട്ടും ഇല്ല “
ഗുരുവും ശിഷ്യനും ഒന്നിച്ചു ചിരികൾ പടർത്തി .
” എന്താ നിനറെ സംശയം , കേൾക്കട്ടേ … “
” ഗുരു എങ്ങനെയാണ് ഇത്രയും കഥകൾ എഴുതിയത് “
ഗുരു ഒന്നും മിണ്ടിയില്ല .
” ഉണ്ണീ , നീ എന്നോട് കുറച്ചുനേരമായി കഥകളേ കുറിച്ച് ചോദിക്കുന്നു , നിനക്ക് കഥയെന്തെന്നറിയോ “
“ ഇല്ല “
” ഭാവനയുടെ പകർത്തു പത്രമാണ് കഥ എന്ന് ഒരാൾ പറഞ്ഞു കേട്ടിട്ടുണ്ട് . അതിൽ അനുഭവങ്ങളാണത്രേ ആദ്യത്തെ മൂലധാതു . ഒരു കഥയും മുഴുവൻ അല്ല , മുഴുമിക്കാത്ത ഒരു കഥപോലെ അസ്വസ്ഥമാക്കുന്ന മറ്റൊന്നില്ലതാനും “
” ഗുരു കേട്ട ആദ്യത്തെ കഥയേതാ “
മെലിഞ്ഞ മുഖത്ത് നവരസങ്ങൾ തെളിഞ്ഞു . അതിൽ ശാന്തം പ്രകടമായി . കണ്ണടയൂരി കണ്ണ് തുടച്ചു ഗുരു തുടർന്നു .
” മുത്തശ്ശിയുടെ കല്പകവൃക്ഷത്തിനറെ കഥ , ദേവന്മാർ കല്പകവൃക്ഷത്തിന്റെ ഇളനീർ കുടിച്ചു അതിൻ്റെ തൊണ്ടു താഴേ ഭൂമിയിലേക്ക് വലിച്ചെറിയും , ദേവന്മാർ എന്നോട് ചോദിക്കും നിനക്കു ഇളനീർ വേണോ? , കുടിച്ചോള്ളൂ ….. കുടിച്ചാൽ ബുദ്ധി വികസിക്കും , ഉണ്ണിക്ക് മുത്തശ്ശി കഥകൾ പറഞ്ഞുതരാറില്ലേ ? “
” ഉണ്ട് , മുത്തശ്ശിയുടെ മടിയിൽ കിടന്നു കേട്ട പൂതപ്പാട്ടാണ് എൻ്റെ ഏറ്റവും പ്രിയം , പല തവണ ഭൂതം എൻ്റെ സ്വപ്നങ്ങളിൽ പേടിപ്പിച്ചിട്ടുണ്ട് “
വിദൂരതയിലെ പ്രകൃതിയുടെ മാറ്റം കണ്ട് ഗുരു മെല്ലെ പാറക്കെട്ടിൽ കൈകൾ അമർത്തി .
” ഞാൻ പിടിക്കാം ”
” എൻ്റെ ശരീരത്തിനാണ് വയസ്സായത് മനസിനല്ല “
പാറക്കെട്ടുകളാൽ ഗുരു എണീച്ചു .
പച്ചപരവതാനി വരിച്ച മലപ്രദേശത്തു ആദ്യത്യദേവൻ ചുവപ്പു പടർത്തി .
” വരു നമ്മുക്കു പോവാം , ഇനി നിന്നാൽ ചിലപ്പോൾ നമ്മൾ അധികപ്പറ്റാവും “
കുന്നിറങ്ങുമ്പോൾ ഗുരു പറഞ്ഞു
” സൂര്യൻ അസ്തമിച്ചാൽ കാടും മലയും പുഴയും ഒന്നാവും , അത് അവരുടെ സമ്മേളിക്കലാണ് “
ഞാൻ നിശബ്ധനായി ഗുരുവിൻ്റെ കൈകൾ പിടിച്ചു പാറക്കെട്ടുകൾ ഓരോന്നായി ഇറങ്ങി . വഴികളിലെ കരിമ്പനകളിൽ വരുണൻ കാറ്റു പടർത്തി .
” ഇന്ന് മഴ പെയ്യും “
” ഗുരോ മഴ പെയ്താൽ ………”
” നമ്മൾ കൊള്ളും “
മേഘങ്ങൾ കറുത്ത് തുടങ്ങുന്നത് ഞങ്ങൾ കണ്ടു , ആകാശത്തേക്ക് ചൂണ്ടി ഗുരു പറഞ്ഞു
” ആ മേഘങ്ങളെ നോക്കൂ ഉണ്ണീ ……., അവരാത്രേ നമ്മുക്കു മഴ തരിക “
കരിമ്പനകൾ വേരു പടർത്തിയ ഇടവഴികളിലൂടെ ഞങ്ങൾ നടന്നു . വഴിയിൽ ഒരു ഭൂതവും പരിചാരകനേയും കണ്ടു . ഞങ്ങൾ വഴിമാറി . ഗുരുവും ഞാനും നടന്നുകൊണ്ടിരുന്നു .
തിരിഞ്ഞുനോക്കിയപ്പോൾ ഭൂതം എന്നെ നോക്കി ചിരിക്കുന്നു .
ഗുരു പറഞ്ഞു
” കഥകൾ തേടാൻ പുസ്തകം വായിക്കുകയോ കള്ളുകുടിക്കുകയോ ഒന്നും വേണ്ടാ , നാട്ടിൻപുറങ്ങളെ അറിഞ്ഞാൽ മാത്രം മതി ,…….. ചിലപ്പോഴൊക്കെ നാട്ടിൻ പുറങ്ങൾ നമ്മുക്കു കഥകൾ കടം തരും “
പിന്നിലേക്ക് നോക്കിയപ്പോൾ ഭൂതം ആകാശത്തിൻറെ മട്ടുപ്പാവിൽ കയറി ഒളിച്ചു , സന്തോഷത്തോടെ ആശീർവദിച്ചു .
ഞാൻ ഗുരുവിനൊപ്പം ഗുരുസാഗരം നടന്നു.