അവസാന-
യത്താഴത്തിന്,
കൽപ്പന പുറപ്പെടുവിക്കും
മുൻപ്,
വളഞ്ഞുകുത്തിയ
മേൽക്കൂരയുടെ
ഉദരത്തിൽ,
കൂർത്ത പല്ലുകൾ
തറഞ്ഞു കയറും
മുൻപ്,
മാതൃരാജ്യം
വാഗ്ദാനം ചെയ്തവരുടെ
കല്ലറകളിൽ,
അനുസരണ കെട്ട
അഭിലാഷങ്ങളെ
മടക്കിയേല്പിക്കപ്പെടുമ്പോൾ,
നക്ഷത്രങ്ങൾ
കണ്ണുചിമ്മുന്ന
നഗരങ്ങളുടെ
ചരിവുകളിൽ
കുടിയിറക്കപ്പെട്ടവൻ്റെ
ഫോസിലുകൾ,
ഇനിയും
വായിച്ചു കേൾക്കാത്ത
കുറ്റപത്രം
തിരഞ്ഞട്ടഹസിക്കും !
ഇറങ്ങിയോടുവാൻ
കെൽപ്പുകെട്ടവൻ്റെ
കുനിഞ്ഞ ശിരസ്സുകൾ
കുടിലു തിരയുന്നത്,
എവിടെയാണെൻ്റെ-
രാജ്യമെന്ന് അടയാള-
പ്പെടുത്തുകയാണ് !