ആത്മ സംതൃപ്തിയുടെ അക്ഷര സൂക്തങ്ങൾ ‘പിടിയരിപോലെ ഒരു കവിത’

”കുഞ്ഞായിരുന്നപ്പോൾ ഒന്നും പറയാതെ തന്നെ
എന്റെ ഭാഷ എല്ലാവർക്കും തിരിച്ചറിയാൻ കഴിഞ്ഞു.
ഇപ്പോൾ
ആവോളം ഉറക്കെ, പതുക്കെപ്പറഞ്ഞിട്ടും ആർക്കും ഒന്നും മനസ്സിലാവുന്നില്ലത്രേ ”

‘ഭാഷ’ യെന്ന കവിതയിൽ കെ.ആർ. രഘുവിന്റെ പറച്ചിലാണിത്.ഭാവനയ്ക്ക് കാല്പനികതയുടെ ഭ്രമാത്മകമായ പുറഞ്ചട്ട നല്കുന്നില്ലയെന്നതാണ് നവ കവിതയെ ഇതര കാവ്യ പ്രസ്ഥാനങ്ങളിൽനിന്നും മാറ്റി നിർത്തുന്ന പ്രധാന ഘടകം. അനുഭവ, ജീവിതം, ആത്മ സത്ത, കാലം, ഓർമ്മ, പ്രകൃതി, പരിസ്ഥിതി, പ്രണയം, പ്രതികരണം, രോക്ഷം,IMG-20160324-WA0035 പ്രതിഷേധംതുടങ്ങി സമസ്തവും വിഷയീഭവിക്കുന്ന പുതുകവിതയിൽ ദൃഷ്ടിഗോചരമല്ലാത്ത സാമാന്യങ്ങളെ എല്ലാവരും നോക്കുന്നതുപോലെ നോക്കി അവരെപ്പോലെ തന്നെ കണ്ട് മറ്റാരും കാണൊത്ത ഒരെണ്ണം കണ്ടെടുത്ത് ഭാഷയുടെ ഭൂമികയോട് ചേർത്തു വച്ച് കവിതയെന്ന യാഥാർത്ഥമാക്കുമ്പോൾ അനുവാചകൻ അതിൽ ഇടപഴകാൻ ലഭിക്കുന്ന സ്വാതന്ത്ര്യമുണ്ടാക്കലാണ് കവിതയെഴുത്ത്. അതാണ് യഥാർത്ഥ കവിതയും. പദങ്ങളുടെ ആഢംബര സാധ്യതകളേയും ഭാവനാതിപ്രസരങ്ങളുടെ കാഠിന്യങ്ങളേയും പാടേ അവഗണിച്ച് എഴുത്തിനെ തെറുത്ത് മുറുക്കുന്ന കവിയാണ് ശ്രീ.കെ.ആർ. രഘു. ‘പിടിയരിപോലെ ഒരു കവിത’യെന്ന കവിതാ സമാഹാരംഇക്കവിയുടെ എഴുത്തിണക്കങ്ങളെച്ചേർത്തുവയ്ക്കുന്ന പേരേട് പുസ്തകം തന്നെയാണ്.

”തോൽവി സമ്മതിക്കാത്ത പരാജിതന്റെ യുദ്ധം” (കവിത )
”ഇന്നുമെന്റെയിടനെഞ്ചിലുളളതമ്മ പേറ്റും മുറത്തിന്റെ താളം
കല്ലുപോലെ തഴമ്പുള്ള കൈകൾ നെല്ലുകുത്തും ഉരല്പ്പുര മേളം ” (എന്റെ അമ്മ)
”കാറ്റായിരുന്നെങ്കില് നിന്നിലെ പ്രാണനാം ശ്വാസ നിശ്വാസമായേനെ
ഒരു ജന്മം കൂടിയുണ്ടെങ്കിലെന്നിലെ പ്രണയം പറിച്ചുതന്നേനെ” (പ്രണയം)

എന്നിങ്ങനെ വിഷയ സ്വീകരണത്തിൽ, ആഖ്യാന സംവിധാനത്തിലൊക്കെത്തന്നെ തീർത്തും വിഭിന്നമായ വായനാ സംസ്കാരമൊരുക്കുന്ന കാവ്യ സമാഹാരം അതാണ് കെ.ആർ. രഘുവിന്റെ ‘പിടിയരിപോലെ ഒരു കവിത’. ഇതിന്റെ ശീർഷകം ഏറെ സാംഗത്യമുള്ളതാണ്. അതായത്; മൊത്തത്തിലുള്ള ഇല്ലായ്മകൾക്കിടയിൽ നിന്നും വരാനിരിക്കുന്ന വലിയ വറുതിയിലേയ്ക്ക് അമ്മ ദിവസവും കരുതുന്ന ഒരു പിടി അരി ഇത് അതത് ദിവസങ്ങളിൽ ആർക്കും ഒരു കുറവും വരുത്തുന്നില്ല. എന്നാൽ തീർത്തും ഇല്ലാതാകുന്ന ഒന്നു രണ്ടു ദിവസങ്ങളിൽ ഇത് എല്ലാവർക്കും പൂർണ്ണ സംതൃപ്തി നല്കുകയും (ശ്രീ. ഫൈസൽ കണ്ണോളിയുടെ സംഭാഷണത്തിനോട് കടപ്പാട്) ചെയ്യുന്നു.മലയാളത്തിൽ കവിതയ്ക്ക് വറുതിയില്ലെങ്കിലും ഇതൊരു മുതല്ക്കൂട്ടാണ്.

ലോകം ഉറങ്ങുമ്പോളുറങ്ങി അതിനൊപ്പമുണർന്ന് വ്യവഹാര രീതികൾ മൊത്തം അതിനൊപ്പം ചേർത്ത് എഴുതുമ്പോൾ മാത്രം മാറി മറിയുന്ന കവി അതാണ് കെ.ആർ.രഘു.ചെറുത്തു നിൽപ്പിന്റെ കവിതളാണ് ഈ സമാഹാരത്തിലുള്ളത്. ‘പുഴയുടെ ജീവ ചരിത്രം’ എന്ന കവിത പറയൂന്നത് പാരിസ്ഥിതികമായ വരൾച്ചയുടെ കഥയാണ്. ഇതിന്റെ അനുബന്ധമാണ് ‘ഉപ്പ്’ എന്ന കവിത .’നദിയും പക്ഷിയും’, ‘കോവയ്ക്ക’ എന്നീക്കവിതകൾ ഇങ്ങനെ ചേർത്തു വായിക്കാം.’അണക്കെട്ട്’എന്ന കവിത കാലത്തിനോടും മനുഷ്യന്റെ നേരേ കണ്ണടയ്ക്കുന്നവരോടുമുള്ള പ്രതിഷേധവുമാണ്.കവിത പറയുന്നു;

”വെള്ളം കുടിച്ചോ കുടിയ്ക്കാതെയോ
വരാം നമുക്കന്ത്യം”

‘വൈകുന്നേരത്തേ വിശേഷങ്ങള്’ എന്ന കവിത വൈയക്തികമായ പ്രാദേശികത നിറച്ച സാർവ്വ ലൗകികതയാണ്. മിത്തും മനസ്സും സമരസപ്പെടുന്നിടത്ത് മനുഷ്യനെ നിർവചിക്കുന്നതെങ്ങനെയെന്ന് പറയുന്ന കവിതയാണ് ‘നാരായണക്കിളിയുടെ മൺകൂട്. അങ്ങനെ അടിമുടി കവിതയുള്ള ഒരു കാവ്യ സമാഹാരം.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *