വസന്തത്തിന്റെ മണിമുഴക്കം

അമ്മ എന്തിനാണ് പുരാവസ്തുവിനെ ഇപ്പോഴും താലോലിച്ചുക്കൊണ്ടിരിക്കുന്നത്. കാലമൊക്കെ മാറിയില്ലേ. കൌമാരക്കാരനായ മകൻ എന്നും ഉരുവിടാറുള്ള പല്ലവിയാണ്. ആണ്ട്രോയിടിന്റെ മാറിമാറി വരുന്ന മോഡലുകളിൽ അഭിരമിക്കുന്ന അവനു നമ്പർ ഡയൽ ചെയ്തു വിളിക്കാവുന്ന ഈ ഫോണിനോട് പുച്ഛം തോന്നുന്നതിൽ അതിശയമൊന്നുമില്ല. കാലത്തിനു ചേരുന്ന പുഞ്ചിരിയും ഗൗരവവും തരാതരം പോലെ വിരിയുന്ന ആ മുഖത്തെ ഓമനത്തിനു കുറവുവന്നിട്ടുണ്ടോയെന്നു ആ ചോദ്യം കേൾക്കുമ്പോൾ തോന്നാറുമുണ്ട്.

“അമ്മേ സെന്റിമെൻസിലൊന്നും വലിയ കാര്യമില്ലെന്ന്” അവൻ ഇടയ്ക്കിടെ ഇടയ്ക്കിടെ പറയാറുണ്ട്‌. അതു കേൾക്കുമ്പോഴൊക്കെ അവന് നിരന്തരമായി വാട്ട്സ്ആപ്പ്  സന്ദേശങ്ങളയക്കുന്ന കുട്ടിയുടെ ഭാവിയെപ്പറ്റി എനിക്ക് ആശങ്ക തോന്നാറുണ്ട്. ഇനി അവൾക്കും ഇതേ മനോഭാവംതന്നെയായിരിക്കുമോ? മൊബൈൽ ഫോണിൽ പല പെണ്‍ക്കുട്ടികളുടെയും എസ് എം എസ് കണ്ടിട്ടുണ്ട്. ഇക്കിളിപ്പെടുത്തുന്ന സന്ദേശങ്ങൾ ഒരു ചെറു ചെറുപ്പക്കാരനയക്കുന്നതിൽ അവർക്കും ഉളുപ്പൊന്നും തോന്നാറില്ലേ? അവന് ഇതൊന്നും സ്വകാര്യ രഹസ്യങ്ങളുമല്ല. ആർക്കും പരിശോധിക്കാൻ പാകത്തിന് മൊബൈൽ ഫോണ്‍ പരസ്യമായി വെച്ചിട്ടാണ് നടപ്പ്.

ഒരുപക്ഷെ പ്രശ്നം എന്റെതന്നെയാകണം. ഇതൊന്നും മനസിലാക്കാനുള്ള മാനസികവളർച്ചയുണ്ടാകേണ്ട പ്രായമൊക്കെയായില്ലെ? എന്നാലും ഈ ഫോണിനെ അവൻ കുറ്റം പറയുമ്പോൾ എനിക്ക് വല്ലാതെ നോവും. എന്നുമുതലാണ് എനിക്ക് ഈ ഫോണിനോട് സവിശേഷമായ അടുപ്പം തോന്നിത്തുടങ്ങിയത്. വർഷങ്ങൾക്കു പിന്നിലത്തെ കഥയാണത്. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ഉപയോഗിക്കാവുന്ന ഫോണായിരുന്നു ഇത്. എക്സ്റ്റൻഷൻ പോലെ എന്തൊക്കെയോ പ്രത്യേക സംവിധാനങ്ങൾ അതിനുണ്ടായിരുന്നു.എക്സ്ചേഞ്ചുമായി ബന്ധപ്പെടാതെ പുറത്തേക്കും അകത്തേക്കുമൊക്കെ വിളിക്കാമെന്നതായിരുന്നു മറ്റൊരു നേട്ടം. ടെട്ടോൾ ഉപയോഗിച്ച് ഈ ഫോണ്‍ തുടയ്കുകയെന്നത് ക്ലീനിംഗ് വിഭാഗക്കാരുടെ രാവിലത്തെ ഉത്തരവാദിത്ത്വങ്ങളിൽ ഒന്നായിരുന്നു. എങ്കിലും എന്റെ ചീഫിനു ഓഫീസിലെത്തിയാലുടാൻ മൃദുലമായ ഒരുതുണികൊണ്ട് സ്വന്തം നിലയിൽ ഒന്നുകൂടെ തുടച്ചു വെടിപ്പാക്കണം. അതിൽ അദ്ദേഹം അഭിരമിക്കുന്നത് രാവിലത്തെ പ്രധാന കാഴ്ചകളിൽ ഒന്നായിരുന്നു.എന്തോ മഹാകാര്യം പോലെയാണത്. ഈ ഫോണിന്റെ പേരില് പലപ്പോഴും ശീത സമരങ്ങളുമുണ്ടായിട്ടുണ്ട്. ചീഫിന്റെ റാങ്കിലുള്ള ഒരാൾ ചാർജ് എടുത്തപ്പോൾ അദ്ദേഹത്തിനും ഈ ഫോണ്‍ തന്നെ വേണം. ഒടുവിൽ ഇതുപോലത്തെ മറ്റൊന്ന് കൊടുത്താണ് അദ്ധേഹത്തെ തൃപ്തിപ്പെടുത്തിയത്. നീല കളർ ഉള്ള എക്സ്റ്റെൻഷൻ. പക്ഷെ അദ്ദേഹം അതിനെ ലാളിക്കുന്നതൊന്നും കണ്ടിട്ടില്ല.വൈകിട്ടോടെ ചീഫ് പോകും. ഫോണിനെ ഒന്നുകൂടെ കയ്യിലെടുത്തു ലാളിച്ച ശേഷമായിരിക്കും മടക്കം. അവിടെ വരുന്ന സന്ദർശകരെ തന്റെ പത്രാസ് കാണിച്ചുകൊടുക്കുക എന്ന ലക്ഷ്യവും അതിലുണ്ടായിരുന്നു. അദ്ദേഹം പോയിക്കഴിഞ്ഞാൽ അതിന്റെ ഏക അവകാശി ഞാനായിരുന്നു. സഹപ്രവർത്തകർ അംഗീകരിച്ച ഒരു പൊതു തത്വമായിരുന്നു അത്. എന്റെ സീനിയോറിറ്റി കാരണമൊന്നുമല്ല . ഞാൻ അവിടത്തെ ഏറ്റവും ജൂനിയറുമായിരുന്നു.

വൈകിട്ട് ഏഴിനും എഴരക്കുമിടക്ക് ഡയൽ ഫോണിൽ മണിയടിക്കും.എന്റെ മേശയിൽ സ്വന്തമായി മറ്റൊരു ഫോണ്‍ ഉള്ളതിനാൽ ഞാൻ അത് കേട്ടതായിഭാവിക്കുകയുമില്ല. ഒരു ഫോണ്‍ ഉണ്ടെന്നു സഹപ്രവർത്തകർ ആദ്യമായി പറയുമ്പോൾ ഗൗരവം വിടാതെയാണ് ഞാൻ ആ ഫോണെടുത്തിരുന്നത്. പക്ഷെ എന്റെ മുഖത്ത് വരുന്ന ഭാവങ്ങൾ കണ്ടിട്ടായിരിക്കണം ആ സമയത്ത് വരുന്ന ഫോണ്‍ പിന്നീട് ആരും എടുക്കാതെയായത്. ഞാൻ അത് എടുക്കുമ്പോൾ കൂട്ടച്ചിരി ഉയരുകയും ചെയ്യും. ഒരിക്കൽ ഫോണടിക്കുമ്പോൾ ഒരു സഹപ്രവർത്തകൻ തമാശയായി വിളിച്ചു പറഞ്ഞു, “അതൊന്നു എടുക്കുന്നുണ്ടോ? ”
ഏതോ ഒരു പൊതു വേദിയിൽ വെച്ചുള്ള പരിചയം ഫോണ്‍ വിളിയിലേക്ക് നീങ്ങിയ കാലമായിരുന്നു അത്.

ഇങ്ങോട്ട് വന്നു പരിചയപ്പെട്ടതാണ്. പിന്നെയും വല്ലപ്പോഴുമൊക്കെ കാണും. ഒരു പുഞ്ചിരിയിലോ ചെറിയ കുശല പ്രശ്നങ്ങളിലോ ആ പരിചയം പരിമിതപ്പെട്ടിരുന്നു. ഒരു ദിവസം ഞാൻ എന്തോ ഒരു ആവശ്യത്തിനു അങ്ങോട്ട്‌ വിളിക്കുകയായിരുന്നു. വളരെ ഗൗരവത്തിലാണ് അന്നെന്നെ കൈകാര്യം ചെയ്തത്. എനിക്ക് ചെറിയ ദേഷ്യം തോന്നാതിരുന്നുമില്ല. എങ്കിലും വളരെ പെട്ടെന്നുതന്നെ ഞാൻ ആവശ്യപ്പെട്ട കാര്യം സാധിച്ചു തന്നു. അക്കാര്യം ഫോണിൽ വിളിച്ചു അറിയിക്കുകയും ചെയ്തു. പിന്നീടു എപ്പോഴോ ഒക്കെ എന്നെ ഇങ്ങോട്ട് വിളിക്കുമായിരുന്നു. പ്രത്യേകിച്ചു ആവശ്യം ഒന്നുമില്ലെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടാക്കി ഗൗരവം ചോരാതെ സംസാരിച്ചു ഫോണ്‍ വെയ്ക്കുന്നതായിരുന്നു പതിവ്. പിന്നീടെപ്പോഴോ വിളി പതിവായി. നമ്മുടെ എത്രയെത്ര പരിഭാവങ്ങൾക്കും പിണക്കങ്ങൾക്കും ഇണക്കത്തിനും ആ ഫോണ്‍ ഇടനിലക്കാരനായിട്ടുണ്ട്.

ഫോണിനു എന്തെങ്കിലും കേടുപാട് പറ്റിയാൽ എനിക്കാണ് അസ്വസ്ഥത. ബിഎസ്എന്എലിലെ ഒരു ജീവനക്കാരാൻ കൃത്യമായി എത്തി അതിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുമായിരുന്നു. അയാളെങ്ങാനും എത്താൻ വൈകിയാൽ സഹപ്രവർത്തകർ കളിയാക്കിപ്പറയും, ‘ഇനി മനുഷ്യന് ചെവിതല കേൾക്കാൻ പറ്റില്ല’. അത് ശരിയുമായിരുന്നു. അയാൾക്ക്‌ മാത്രമേ അതിന്റെ സാങ്കേതികത അറിയുമായിരുന്നുള്ളൂ. പക്ഷേ കാലം ചെല്ലുംതോറും അതിന്റെ തകരാറുകൾ കൂടിവന്നു. അപ്പോഴേക്കും ലാൻഡ്‌ ഫോണ്‍ മൊബൈലിനു വഴിമാറിത്തുടങ്ങിയിരുന്നു. കൂടുതൽ ഭംഗിയുള്ള പുതുതലമുറ ഫോണുകൾ പ്രചാരത്തിലാവുകയും ചെയ്തു. ചീഫ് ഇത് ഉപേക്ഷിച്ചു പുതിയൊരു ഫോണിനു പുറകെ കൂടി. എക്സ്റ്റൻഷൻ ഫോണിന്റെ സ്ഥാനത്തും പുതിയ ഒന്നു വന്നു. എന്റെ ആവശ്യം മാനിച്ച് ചീഫ് തനിക്കു വേണ്ടാതായ ഡയൽ ഫോണ്‍ എന്റെ മേശപ്പുറത്തു വെയ്പ്പിച്ചു. ജൂനിയറായ ആൾക്ക് ഈ പഴയ ഫോണ്‍ തന്നെ ധാരാളമെന്നു അദ്ദേഹം ചിന്തിച്ചിരിക്കണം. പക്ഷെ അതിന്റെ തകരാറുകൾ പതിവായിരുന്നു. ക്ഷമ കൈവിടാതെ അത് ശരിയാക്കാനെത്തിയിരുന്ന ബിഎസ്എൻഎൽ ജീവനക്കാരനും സഹികെട്ടു. ഒരു ദിവസം അദ്ദേഹം പറഞ്ഞു, ‘ഇനി ഞാൻ വിചാരിച്ചാൽ ഇത് ശരിയാവില്ല. മാത്രമല്ല ഈ മാസം ഞാൻ സർവീസിൽ നിന്നും പിരിയുകയുമാണ്’.

അപ്പോഴേക്കും നമ്മുടെ സല്ലാപങ്ങളും മൊബൈൽ ഫോണിലേക്കും എസ് എം എസിലേക്കും ചുവടുമാറിക്കഴിഞ്ഞിരുന്നു. എങ്കിലും പ്രണയം ചാലിച്ച മൊബൈൽ സന്ദേശങ്ങളേക്കാൾ എനിക്ക് പ്രിയപ്പെട്ടത് ഈ ഫോണിൽനിന്നുതിരുന്ന മണിമുഴക്കമായിരുന്നു. ഈ പുരാവസ്തുവിനെ ആർക്കും വേണ്ടാതായപ്പോഴാണ് ഞാൻ വീട്ടിലേക്കു കൊണ്ടുപോന്നത്. ഇത് ഇന്നു നിശബ്ദമാണ്. അധികാര ചിഹ്നമായിരുന്ന സ്മരണകളുടെ ഭാരം ഇറക്കിവെച്ച് ഇവിടെ എന്റെ സ്വീകരണമുറിയിലെ മേശയിൽ പരിഹാസങ്ങൾ സഹിച്ചു വിശ്രമിക്കുന്നു. എന്റെ ആദ്യാനുരാഗത്തിന്റെ സ്മാരകമായി.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *