എന്റെ വീടിന്റെ താഴത്തെവീട്ടിലെ സുലേഖാമ്മായ്ക്ക് ഇടയ്ക്കിടെ ഓരോ അസുഖങ്ങൾവരും..
തലവേദന, ദേഹമാസകലംവേദന, വയറ്റുവേദന, പുളിച്ചുതികട്ടൽ ഇത്ത്യാതി മ്യാരകരോഗങ്ങൾ വന്നാൽ ഈ സുലെഖാമ്മ ആശുപത്രിയിൽ പോയി മരുന്ന് ഒന്നും വാങ്ങില്ല, പകരം തട്ടുവിളയിലെ ഏലപ്പകാക്കയെ കൊണ്ട് ഒരു ചരടങ്ങ് ഓതിഊതിച്ച് ഇളിയിലോ, കൈത്തണ്ടിലോ കെട്ടും.
പിറ്റേന്ന് നേരം വെളുക്കുമ്പോൾ അസുഖം പമ്പകടക്കും…
മഗ്രിബ് നിസ്ക്കാരത്തിന് ശേഷം ഈചരട് ഓതിക്കാൻ തട്ടുവിളയിൽ കൊണ്ടുപോകാൻ മിക്കപ്പോഴും എന്നെയാണ് ഏൽപ്പിക്കുന്നത്..
അടുപ്പിച്ചുള്ള ഈ ഏർപ്പാട് എനിക്ക് മുഷിച്ചിലുണ്ടാക്കി. പിന്നെ വിളിക്കുമ്പോൾ എന്റെ മോന്ത തെളിയാതിരുന്നപ്പോൾ സുലേഖാമ്മായ്ക്ക് കാര്യം പിടികിട്ടി പിന്നങ്ങോട്ട് ഒന്നര രൂപ കൈമടക്കും, നാലണ കറുത്തചരടിനും, നാലണ എനിക്ക് മിട്ടായിക്കും ചേർത്ത് രണ്ടുരൂപാ തരുമായിരുന്നു എന്നിട്ട് ഒർമ്മപ്പെടുത്തും നല്ല സന്തോഷത്തോടെ കൊണ്ടുപോയി ഓതിച്ചുകൊണ്ടുവരാൻ ഇല്ലെങ്കിൽ ഫലംകുറയുമത്രെ..
ഇതിലെന്റെ നാലണകൊണ്ട് എന്തൊക്കെ വാങ്ങാം എന്നചിന്ത വല്ലാതെ വലപ്പിക്കും, പലതും മനസ്സിൽ കൂട്ടിയും, കിഴിച്ചും അവസാനം ഇരുപത്പൈസാ വിലയുള്ള വാഴയിലയിൽ പൊതിഞ്ഞ നാരങ്ങാ അച്ചാർ വാങ്ങി ആരുംകാണാതെ അങ്ങ്കഴിക്കും അത്രയ്ക്ക് രുചിയും, മണവും ഉണ്ടായിരുന്നു അക്കാലത്തെ നാരങ്ങാപ്പൊതിക്ക് ബാക്കി അഞ്ചുപൈസയ്ക്ക് ഒരു തേങ്ങാമുട്ടായും കൂടിയങ്ങു വാങ്ങുമ്പോൾ നമ്മുടെ ഖജനാവ് കാലി..
ഒരു ദിവസം ഇതുപോലെ ചരടോതിക്കാൻ എലപ്പകാക്കാടെ വീട്ടിൽ ചെന്നപ്പോൾ ആളവിടില്ല എവിടെയോ മൗലൂദ് ഓതാൻപോയി വരുമ്പോൾ താമസിക്കും എന്ന് പറഞ്ഞു,
നിരന്തരം ഈ ഊതലും, ഓതലും കെട്ടലും കണ്ട് ശീലിച്ച എനിക്ക് മനസ്സിൽ ഒരു ബുദ്ധിതോന്നി.
വീട്ടിൽ എന്നും സന്ധ്യക്ക് വിളക്കും, തിരിയും കത്തിച്ച് ഉച്ചത്തിലോതുന്ന സ്വലാത്ത് പതിയെ മനസ്സിൽ ചൊല്ലി ചരടിൽ ഒന്നൂതി നന്നായി കെട്ടി പേപ്പറിൽപൊതിഞ്ഞു നേരെ സുലേഖാമ്മായ്ക്ക് കൊണ്ട് കൊടുത്തു, അവരത് ബിസ്മിയും ചൊല്ലി കെട്ടി.
കൈമടക്ക് എന്റെ പോക്കറ്റിലുമായി.
ആ പൈസാകൊണ്ട് എന്റെ വളരെകാലത്തെ ആഗ്രഹമായിരുന്ന മമ്മൂട്ടികാക്കാടെ ചായക്കടയിലെ പത്തിരിവാങ്ങി കഴിച്ചു.
രാവിലെ ഉറക്കമെണീറ്റ് മുറ്റത്തിരുന്നു ഉമിക്കരികൊണ്ട് പല്ലുരച്ചു തേക്കുമ്പോൾ മുറ്റമടിച്ചോണ്ടിരുന്ന ഉമ്മ സുലേഖാമ്മായോട് ചോദിച്ചു ഇപ്പോൾ കുറവുണ്ടോന്ന്, മറുപടിയ്ക്കായി ഞാനും കാതോർത്തു.
ആ ചരട് കെട്ടിയതിൽപിന്നെ എനിക്ക് നല്ല കുറവുണ്ട് എന്ന് കേട്ടപ്പോൾ എനിക്കും അത്ഭുതമായി.
പിന്നീട് ഈ കലാപരിപാടി തുടർന്ന്കൊണ്ടേയിരുന്നു ആദ്യമൊക്കെ ഒരു കുറ്റബോധം മനസ്സിൽ തോന്നിയെങ്കിലും പത്തിരിയുടെ രുചിയിൽ അതൊക്കെ ഞാനങ്ങു മറക്കാൻ ശ്രമിച്ചു.
പക്ഷേ ഇടയ്ക്കിടെയുള്ള എന്റെ ഈ പത്തിരി തീറ്റി ആ കടയിൽ പത്തിരി അടിക്കുന്ന അലിയാര് കാക്കായ്ക്ക് ചെറിയ സംശയം തോന്നി ഒളിഞ്ഞും, പതിഞ്ഞും ഇരുന്നുള്ള എന്റെ കഴിപ്പ് കണ്ടപ്പോഴേ പുള്ളിക്കാരന് കാര്യം പിടികിട്ടി. മാത്രവുമല്ലാ ഈ അലിയാര്കാക്കാടെ ഭാര്യാണ് നമ്മുടെ നിത്യരോഗി സുലേഖാമ്മാ.. എന്നാൽപോലും ആ പാവം എന്നെ ഒറ്റിയില്ലാ.
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന് പറഞ്ഞപോലെ അത്തവണത്തെ ബലിപെരുന്നാളിന് മൗലൂദ് ഓതാൻ വന്ന എലപ്പകാക്ക സുലേഖാമ്മായെ കണ്ടപ്പോൾ ചോദിച്ചു ഇപ്പോൾ കാണുന്നില്ലല്ലോ അസുഖമൊന്നുമില്ലേന്ന്, ആ ചോദ്യം എന്റെ കള്ളത്തരത്തെ പിടിച്ചുകെട്ടി.
വീട്ടിൽ ആകെ ബഹളവും, വഴക്കുമായി സുലേഖാമ്മ എന്നെ ഇനി പറയാൻ ബാക്കി ഒന്നുമില്ല. കുറെ ഒക്കെ കേട്ട്കഴിഞ്ഞപ്പോൾ നമ്മുടെ പത്തിരിഅടിക്കാരൻ അലിയാർ കാക്ക രംഗത്തെത്തി എനിക്ക് പിന്തുണ നൽകി.
ആര് ഓതിയാലെന്താ നിന്റെ അസുഖമൊക്കെ അപ്പോൾ മാറിയിരുന്നില്ലേ പിന്നെന്താ എന്ന ചോദ്യത്തിൽ നമ്മുടെ സുലേഖാമ്മാ ഫ്ലാറ്റായി..
വറുതിയിൽ കഴിഞ്ഞിരുന്ന ആ കാലഘട്ടത്തിൽ അന്നത്തിനായി ചെയ്തിരുന്ന കൊച്ചു കൊച്ചു കള്ളത്തരങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോൾ മനസ്സിൽ ഒരു നേർത്തപുഞ്ചിരി മുങ്ങാങ്കുഴിയിട്ട് കളിക്കലുണ്ട്…
നന്നായിട്ടുണ്ട്.നല്ല ഓർമ്മകൾ!!!!/!/!/!