തടിച്ച പുറംചട്ട ഉള്ള പുസ്തകം

പുറത്തുനിന്നും കേറിവന്ന അച്ഛന്റെ മുഖത്തു ദേഷ്യമോ സങ്കടമോ എന്നവൾക്ക് മനസിലായില്ല.

അമ്പിളി കയ്യിലെ പുസ്തകത്തിൽ ഇന്നലെ വരച്ചു ചേർത്ത ചിത്രങ്ങൾ അച്ഛനെ കാണിക്കാൻ അത് കൊണ്ട് ഒന്ന് മടിച്ചു.. പിന്നെ പുസ്തകം നിവർത്തി ഒന്നുകൂടി നോക്കി.. അവൾ വരച്ച കുഞ്ഞുവാവയുടെ ചിത്രം. ഇതിനിടെ അമ്മ ആയാസപ്പെട്ടു അച്ഛനരികിലേക്ക് വന്നു, അമ്മ വലതുകൈകൊണ്ട് വയറിൽ താങ്ങി പിടിച്ചിട്ടുണ്ട്.. അമ്മയുടെ കൈകൾ കൂടുതൽ അമർത്തിയാൽ കുഞ്ഞുവാവയ്ക്ക് വേദനിക്കുമോ ആവോ ?

അമ്പിളിക്കുട്ടിക്ക് വല്ലാതെ ഭയം തോന്നി…”അമ്മെ അതിങ്ങ് എടുത്തെ” എന്നുപറഞ്ഞുകൊണ്ട് അവൾ മെല്ലെ അമ്മയുടെ ശ്രദ്ധതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു..

അച്ഛൻ സെറ്റിയിൽ കൈകൾ തലയ്ക്കു താങ്ങിയാണ് ഇരിപ്പ്, ഇപ്പോൾ കുറെ നാളായി അങ്ങിനെയാണ്. അവൾക്കറിയാത്ത ഭാഷയിൽ… ചില ഉറച്ച ഫോൺവിളികൾ, അമ്മയോടുള്ള ഉറക്കെയുള്ള പൊട്ടിത്തെറികൾ…

വീട്ടിലെ ഒരു വിധപ്പെട്ട എല്ലാ വസ്തുക്കളുടെയും സ്ഥാനം തെറ്റിയിരിക്കുന്നു. വിലപ്പെട്ട പലതും അപ്രത്യക്ഷമായിരിക്കുന്നു…

അമ്മയുടെ ഗർഭാലസ്യം അവളിൽ വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടിരുന്നു.. എപ്പോളാണ് ആ വീട്ടിലെ സന്തോഷം പോയ്മറഞ്ഞത് ?

അച്ഛന്റെ ബിസിനസ് തിരക്കുകളും, പാർട്ടികളും, ആഘോഷങ്ങളും, കുഞ്ഞുവാവയുടെ വരവും………… അമ്പിളിക്കുട്ടി ആശങ്കയിലാണ്….

ഏതുറക്കത്തിലും തന്നെ ചേർത്തു പിടിക്കുന്ന അച്ഛന്റെ കൈവിരലുകളുടെ സാന്നിധ്യം അവൾക്കു നഷ്ടപ്പെട്ടത് ഒന്നുറങ്ങി ഞെട്ടി ഉണരുമ്പോൾ അച്ഛൻ ഓഫീസ് ടേബിളിൽ എന്തോ തപ്പുന്നുണ്ടാവും, അമ്മ സെറ്റിയിൽ ചാരിയിരുന്നു മയങ്ങുന്നുണ്ടാകും.

പെട്ടെന്നായിരുന്നു അമ്മ അന്നവളോട് പറഞ്ഞത് – ”നമ്മൾ നാട്ടിൽ പോകുന്നു മോളെ… അതിനാൽ ഇനി കുറച്ചുനാള് മോൾക്ക് സ്കൂളിൽ നിന്നും അവധി വാങ്ങണം.”  അവൾ ഒന്ന് അമ്പരന്നുപോയി…. പിന്നെ സന്തോഷിച്ചു.. നാട്ടിൽ ചിറ്റയുണ്ട്, അപ്പൂപ്പനും, അമ്മൂമ്മയുമുണ്ട്…

വീട്ടിൽ നിന്നും മാറ്റപ്പെടുന്ന ഓരോ സാധനവും കണ്ട് അവൾ അമ്പരക്കുമ്പോൾ അമ്മപറഞ്ഞു – ‘നമ്മൾ പോകുകയല്ലേ ഉണ്ണീ…..? ഇനി ഇതൊക്കെ ഇവിടെ വെച്ചിട്ടെന്തിനാ?’

”വാവ വരുമ്പോൾ പുതീത് വാങ്ങും ല്ലേ അമ്മെ ?”

”ഉം…”

“അമ്മെ……. നമ്മൾക്ക് നല്ലൊരു തൊട്ടിൽ വാങ്ങണം, സഫിയത്തിന്റെ വാവ കിടക്കുന്ന തൊട്ടിൽ അമ്മ കണ്ടോ ? ഇളം റോസ് നിറത്തിൽ കുറെ ശലഭങ്ങൾ പറക്കുന്ന ചിത്രങ്ങൾ ഉള്ള തൊട്ടിൽ…..അങ്ങിനത്തെ തന്നെ വാങ്ങണം. വാവക്ക് കിലുക്കു തൂക്കിയിടാൻ അതിനു മേലെ ഒരു കൊളുത്തുണ്ട് …. നല്ല മ്യൂസിക് വരുന്ന ബട്ടനുണ്ട്…” – അമ്പിളി വാചാലയായി….. ഒരു കടയിൽ കണ്ടുവെച്ച കണ്ണടച്ച് തുറക്കുന്ന പാവക്കുഞ്ഞ് അവളുടെ ഓർമ്മയിൽ വിടർന്നു…. ഓർമ്മയിലൊരു കുഞ്ഞു തടാകം അതിൽ നീന്തുന്ന അരയന്നങ്ങൾ, കരയിൽ അമ്മയുടെ മടിയിലിരിക്കുന്ന വെളുത്തു തുടുത്ത് പല്ലില്ലാത്ത, തല മൊട്ടയായ കുഞ്ഞുവാവ………. കുറെ ശലഭങ്ങൾ അവർക്കു ചുറ്റും, കുറെ കളിപാട്ടങ്ങൾ ചുറ്റിലും.

അമ്പിളിക്കുട്ടി ആർത്തുചിരിച്ചു അമ്മയെ വട്ടം കെട്ടിപ്പിടിച്ചു, ആ വയറിൽ പതുക്കെ ഉമ്മ വെച്ചു.

വിശപ്പ് അവളെ പൊതിഞ്ഞിരുന്നു…. വീട്ടിൽ നിന്നും അപ്രത്യക്ഷമായ കൂട്ടത്തിൽ ഫ്രിഡ്ജും പോയിരുന്നു..

അമ്മയുടെ തളർച്ച, തളർന്നു ചുരുണ്ടിരിക്കുന്ന അമ്മയുടെ രൂപം, വീട്ടിലെ അലങ്കോലാവസ്ഥ, അച്ഛന്റെ ദേഷ്യം, ഇതൊക്കെ അവളെ വല്ലാതെ ഭയപെടുത്തി. ജൂണിലെ കൊടുംചൂടിൽ മുറിയുടെ പഴുത്ത കോണിൽ ചുവരും ചാരി അമ്പിളിയിരുന്നു.  കയ്യിലെ തടിച്ച പുറം ചട്ടയുള്ള പുസ്തകത്തിൽ വരച്ചുവെച്ച ചിത്രങ്ങൾ മറിച്ചുനോക്കിയിരിക്കെ വിശപ്പ് ചൂഴ്ന്ന തളർച്ച അവളെ കോരിയെടുത്ത് നിലത്തു കിടത്തി…. നെഞ്ചിൽ നിവർത്തിവെച്ച പുസ്തകത്തിൽ അവളുടെ കുഞ്ഞുവാവ ചേർന്നു കിടന്നു….

ഉറക്കം ഒരു മഹാസത്യം ആണെന്നത് വളരെ സത്യമാണ്… അമ്പിളിയൊരു ദുഃസ്വപ്നത്തിന്റെ ഗർത്തത്തിലേക്കാണ് ഒഴുകുന്നത്, അനുയാത്രികരായി അച്ഛനും അമ്മയുമുണ്ട്, അമ്മക്കൊപ്പം കുഞ്ഞുവാവയുണ്ട് …

സ്നേഹം വറ്റിവരണ്ട നാളുകളുടെ ഭയപാടിൽ നിന്നവളെ മോചിപ്പിക്കാൻ വാരിയെടുത്ത കൈയ്യുകൾ ആരുടെയെന്നവൾ അറിഞ്ഞില്ല. സാന്ത്വനത്തിന്റെ സ്പർശനമാണെന്ന തിരിച്ചറിവിൽ അവളുടെ മുഖം വികസിച്ചു… ഒന്ന് മന്ദഹസിച്ചു…

ആരാണ് എന്നെ ഉമ്മവെച്ചത്? മേലാകെ നനയുന്ന ഉമ്മകൾ…

തേങ്ങലിന്റെ ഇടർച്ചയിൽ കണ്ണീരിന്റെനീർച്ചാലുകൾ കീറി അവളെ അതിലേക്കു തള്ളിയിടുന്നൊരു സ്വപ്നം..അമ്പിളി ഭയപ്പാടില്ലാതെ ആ കൈകളുടെ സുരക്ഷിതത്വത്തിൽ ഒതുങ്ങി ..

പെട്ടെന്നാണ് കറുത്തൊരു ഭൂതം അവളുടെ മുഖം മൂടിയത്… എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവുന്നതിനു മുന്നേ മുളപൊട്ടി ചീറും പോലൊരു പെരുംകരച്ചിൽ, കണ്ണ് തുറക്കാൻ ആവും മുൻപേ അവൾ ആകാശത്തിലേക്ക് പൊങ്ങി.

പിറ്റേ ദിവസം ലോകം ഉണർന്നത് ഒരു കുടുബത്തിന്റെ കൂട്ട ആത്മഹത്യയുടെ വാർത്ത അറിഞ്ഞുകൊണ്ടാണ്…

– ബിസിനസ് പൊളിഞ്ഞു കടം പെരുകിയതിനെ തുടർന്ന് പൂർണ്ണ ഗർഭിണിയും, ഭർത്താവും, ഏകമകളെ കെട്ടി തൂക്കി ക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു………….

About Mahitha Bhaskaran

മുപ്പതു വര്‍ഷമായി ഗള്‍ഫില്‍ വീട്ടമ്മയാണ് കവിതകളും കഥകളും എഴുതുന്നു ആദ്യം ഗള്‍ഫ് വോയ്സ് എന്ന മാസികയില്‍ ആണ് എഴുതി തുടങ്ങിയത് പന്നീട് പല ഓണ്‍ ലൈന്‍[സോഷ്യല്‍ മീഡിയ കളില്‍ ]എഴുതി സജ്ജീവമായി എഴുത്തിലേക്ക്‌ തിരിഞ്ഞു.ഒരു കവിതാസമാഹാരം പുറത്തിറക്കി രണ്ടാമത്തെ കഥാ സമാഹാരം ജനുവരിയില്‍ പുറത്തിറങ്ങുന്നു. യു ഏ ഈ ലാണ് [ദുബായ് ] കുടുംബത്തോടൊപ്പം താമസം.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *