
കഥകളി ആചാര്യൻ വാഴേങ്കട കുഞ്ചു നായരുടെ ജീവിത സായാഹ്നത്തെപ്പറ്റി മകൾ ഇന്ദിരാ ബാലചന്ദ്രൻ എഴുതുന്നു..
നടന വൈഭവം കൊണ്ടും, രസസ്ഫൂര്‍ത്തികൊണ്ടും അഭിനയത്തികവിനാലും ആഹാര്യശോഭയില്‍ പ്രോജ്വലിക്കുന്ന തൗര്യത്രികത നിറഞ്ഞ് അച്ഛനാടിയ അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെ സ്മരണകളൊന്നും ഈ മകളുടെ മനസ്സിലില്ല. അതിനാല്‍ തന്നെ ഈ ഓര്‍മ്മകള്‍ക്ക് വിഷാദച്ഛവിയേറിയിരിക്കും. പക്ഷേ മനസ്സിന്റെ കളിയരങ്ങില്‍ അച്ഛന്റെ നിരവധി കഥാപാത്രങ്ങള്‍ നിരന്തരംനിറഞ്ഞാടി. കവി ഗതമനുസരിച്ച് സൂക്ഷ്മസ്ഥൂലോപാധികളിലൂടെ കഥാപാത്രത്തെ അനുസന്ധാനം ചെയ്ത് ഇതിവൃത്തത്തിന് അര്‍ത്ഥവും കഥാപാത്രത്തിന് മിഴിവും നല്‍കിയ അച്ഛന്റെ അഭിനയ പാടവം കേട്ടുപരിചയത്തിലും വായിച്ചറിവിലും ഒതുങ്ങി. ഉറഞ്ഞു തുള്ളി പെയ്യുന്ന കര്‍ക്കടക പേമാരിയില്‍ ഓട്ടിന്‍ പുറത്തു നിന്നും വീഴുന്ന ജല ധാരകളുടെ നനഞ്ഞ നോവായി അച്ഛന്‍ എന്റെ മനസ്സില്‍ തങ്ങി നിന്നു. ഈ നോവിന്റെ വ്യഥിതശ്രുതിയാണ് മുറ്റത്തെ വരിച്ചാലുകളിലൂടെ ഒഴുകി പോവുന്നതെന്ന് എനിക്കു തോന്നിയിരുന്നു. അതുകൊണ്ടു തന്നെ മനസ്സില്‍ ശോകം സ്ഥായീരസമായി. കളി വിളക്കിന്റെ ഉജ്ജ്വലപ്രഭാപൂരത്തില്‍ നവരസഭാവങ്ങളിഴചേര്‍ന്ന് തന്‍മയത്വത്തോടെ അഭിനയിച്ചു ജീവിച്ച ആ മൗലിക പ്രതിഭ ആതുര ശരീരനായി കിടന്ന നീണ്ട ഒന്‍പതു വര്‍ഷം….. അതിപ്പോഴും മനസ്സില്‍ ഒരു കടലായി ഇരമ്പുന്നു. ജീവിത പ്രാരാബ്ധങ്ങളേറെ താണ്ടി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ അച്ഛന്‍ അറം പറ്റിയതുപോലെ അരങ്ങില്‍ നിന്നു കുഴഞ്ഞു വീണു. പ്രതിഭാധനനായ അദ്ദേഹത്തെക്കുറുച്ച് ഏറെ അറിയാന്‍ കഴിഞ്ഞത് ഷഷ്ഠിപൂര്‍ത്തീയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച “കലാപ്രസാദം” എന്ന പുസ്തകത്തില്‍ നിന്നും, പിന്നെ എന്റെ ജ്യേഷ്ഠനെഴുതിയ(പി.വി. ശ്രീവത്സൻ -നോവലിസ്റ്റ്)അച്ഛന്റെ ജീവചരിത്രമായ “മനയോലപ്പാടിൽ” നിന്നുമാണ്. ജീവിതത്തിന്റെ കഠിനയാതനകളിലൂടെ നിതാന്ത പരിശ്രമത്താല്‍ കഥകളിയെന്ന കല തപസ്സ്യയാക്കിയ ആ മഹാനുഭാവാന്റെ മകളായി ജനിക്കാന്‍ ഭാഗ്യം സിദ്ധിച്ചത് ജന്‍മാന്തര സുകൃതമായി കരുതുന്നു. ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവും ഇച്ഛാശക്തിയും സ്ഥിരോത്സാഹവുമായിരുന്നു ആകലാകാരന്റെ മുതല്‍ക്കൂട്ട്. ഗുരുനാഥന്റെ കല്‍പ്പനാവൈഭവം അലതല്ലുന്ന കളരിയില്‍ നിന്നും നേടിയ ശിക്ഷണത്തിലും നിരന്തരമായ അഭ്യാസത്താലുംസാധന കൊണ്ടും അച്ഛന്‍ കഥകളി ലോകത്തിന്റെ ഉത്തുംഗശൃംഗത്തിലെത്തി. വേഷത്തിന്റെ കുലീനത്വം, കൈമുദ്രകളുടെ വെടിപ്പ്, ഭാവാഭിനയത്തിന്റെ പൂര്‍ണ്ണത, ആട്ടത്തിന്റെ, ഒതുക്കം നിയന്ത്രണം എന്നിവയെല്ലാം അദ്ദേഹത്തിന്റെ സവിശേഷ ഗുണങ്ങളായിരുന്നു. ശ്രേഷഠവ്യക്തികള്‍ ദീര്‍ഘവീക്ഷണമുള്ളവരായിരിക്കുമല്ലൊ. അച്ഛന്റെ സ്ഥാനവും അവിടെയായിരുന്നു. ഒഴിവു നേരങ്ങളില്‍ ആഴവും പരപ്പും നിറഞ്ഞ വായനയിലേര്‍പ്പെടും. തന്റെ തായ ആശയങ്ങള്‍ക്കും കാഴ്ച്ചപ്പാടുകള്‍ക്കും വ്യക്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കും. അതുകൊണ്ടു തന്നെ കഥകളി രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞു. കഥകളിയോടൊപ്പം ചിത്രകല, സാഹിത്യം, പ്രസംഗകല എന്നീ മേഖലകളിലും നിഷ്ണാതനായിരുന്നു. ആ കാലം കഥകളിയുടെ വസന്തകാലമായിരുന്നെന്നു പറയുന്നതില്‍ തര്‍ക്കമില്ല. നാല്‍പ്പതു കൊല്ലത്തോളം കഥകളീയുടെ മൂല്യത്തകര്‍ച്ചയെ തടുത്തു നിര്‍ത്തി നാട്യശാസ്ത്രത്തില്‍ അടിയുറച്ച് ലോകധര്‍മ്മിയിലേക്കു വഴുതിപ്പോകാതെ കഥാപാത്രത്തിനോട് നീതി പുലര്‍ത്തി സമയ ദൈര്‍ഘ്യത്തെ പരമാവധി ചുരുക്കി കാണികള്‍ക്കു കഥകളിയോട് ഒരു പ്രത്യേക മമതയുണ്ടാക്കിത്തീര്‍ക്കുകയും, ഇതിനനുസരിച്ച് തന്റെ ശിഷ്യന്‍മാരെ വാര്‍ത്തെടുത്ത അഗ്രഗണ്യരിലൊരാളായിരുന്നു വാഴേങ്കട കുഞ്ചു നായരും. പല കഥകളും അരങ്ങില്‍ രംഗപ്രയോഗക്ഷമമാക്കി. നാട്യകുശലനായ അദ്ദേഹത്തിന്റെ വേഷങ്ങള്‍ പ്രതിഭാശ്ളേഷത്താല്‍ അത്യുജ്ജ്വലങ്ങളും ഭാവമേദുരങ്ങളു മായിരുന്നു. ഉണ്ണായിവാര്യരുടെ നളചരിതത്തിന് അഭിനയം കൊണ്ട് ഭാവാര്‍ത്ഥപുഷ്ടി നല്‍കി. ഗുരുനാഥനായ പട്ടിക്കാംതൊടിയുടെ ശൈലീവല്ലഭത്വവും, കുഞ്ചുക്കുറുപ്പിന്റെ ഭാവാഭിനയനൈപുണ്യവും, സമഞ്ജസമായി സമ്മേളിച്ചതായിരുന്നത്രെ അദ്ദേഹത്തിന്റെ നാട്യശില്‍പ്പശൈലി. കലയിലെ നൃത്തനൃത്ത്യങ്ങളെക്കുറിച്ച് അച്ഛന്റേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് “ഭാവവിഹീനമായ കേവലം താളലയാശ്രിതമായിട്ടുള്ളതാണ് നൃത്തം. എന്നാല്‍ നൃത്യമാകട്ടെ ഭാവരസസംയുക്തവുമാകുന്നു. എങ്കിലും അതിന് അഭിനയത്തെ സംബന്ധിച്ച് ശാസ്ത്രദൃഷ്ട്യാ നാടകത്തോളം തന്നെ പ്രാധാന്യമില്ലത്രെ. കാരണം അഭിനയ പൂര്‍ണ്ണത്വംസിദ്ധമാകുന്നത് നാടകത്തില്‍ നിന്നാണ്” പുരാണ കഥപാത്രങ്ങളില്‍ സാത്മീഭവിച്ച് തന്‍മയത്വത്തോടെ അച്ഛനാടിയ കഥാപാത്രങ്ങളെത്രയെത്ര!
ഓരോ കഥാപാത്രങ്ങളേയും മനസ്സിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചു. അദ്ദേഹത്തിന്റെ മൗനവും വാക്കുകളും ഒരുപോലെ അര്‍ത്ഥപൂര്‍ണ്ണങ്ങള്‍ ആയിരുന്നു. നളചരിതത്തിലെ പ്രണയലോലുപനായ കാമുകന്‍, ഭരണ നിപുണനായ രാജാവ്, കര്‍ത്തവ്യനിരതനായ രമണന്‍, കലിബാധിതനായി താന്തനായി വലയുന്നവന്‍, കാര്‍ക്കോടക ദംശനത്താല്‍ വിരൂപഗാത്രനായി കേഴുന്ന ബാഹുകന്‍, സന്താനഗോപാലത്തിലെ മഹാബ്രാഹ്മണന്‍, പരശുരാമന്‍, രുഗ്മാംഗദന്‍ അങ്ങിനെ എത്രയെത്ര വിചാര വികാരഭരിത രംഗങ്ങള്‍…….. ഈ ഉജ്ജ്വല അരങ്ങുകളെല്ലാം എന്റെ കേട്ടറിവുകള്‍ മാത്രം. ഞാന്‍ കണ്ടത് ഒരേയൊരങ്ങു മാത്രം. അസുഖബാധിതനായി രോഗം അല്‍പ്പം ഭേദമായപ്പോള്‍ ഗുരുവായൂരില്‍ വഴിപാടായി നടത്തിയ കുചേല വൃത്തം കഥ. അരങ്ങിലെ ആ കുചേലനെ ഓര്‍ക്കുമ്പോള്‍ മിഴികള്‍ ഇപ്പോഴും സജലങ്ങളാവുന്നു. നടനവൈഭവത്തിന്റെ സമ്പന്നതയില്‍ നിന്നും വിധി അടര്‍ത്തിമാറ്റിയ അച്ഛനായിരുന്നു ആ കുചേലന്‍. പ്രശസ്ത ഗായിക പി. ലീല പി ജയചന്ദ്രന്‍(ഗായകന്‍)എന്നിവരെല്ലാം ആ സദസ്സിലുണ്ടായിരുന്നു.പിന്നീടു വീണ്ടും നിഷ്ഠുരനായ വിധി അച്ഛനെ തളര്‍ത്തികിടത്തി.അതെല്ലാം ഉണങ്ങാത്ത മുറിവുകളായി അവശേഷിച്ചു. നിസ്സഹായതയുടെ തടവറയില്‍ നിശ്ശബ്ദനോവുമായി നിമീലിത നേത്രനായി… 1969ൽ അന്നത്തെ രാഷ്ട്രപതി ശ്രീ വി.വി.ഗിരിയില്‍ നിന്നും “പത്മശ്രീ“ബഹുമതി സ്വീകരിക്കുവാന്‍ അച്ഛന്റെ ദല്‍ഹി യാത്രയില്‍ അമ്മയോടൊപ്പം ചെറിയ കുട്ടിയായിരുന്ന ഞാനും പോയതിന്റെ അവ്യക്തമാര്‍ന്ന ചിത്രം മനസ്സിലുണ്ട്. അങ്ങിനെ ചിതറിയ ചില ചിത്രങ്ങള്‍ മാത്രം. പിന്നീടു രോഗാതുരനായി കിടക്കുമ്പോള്‍ പോയ കാലത്തിന്റെ നിറയഴകിന്നരങ്ങുകളെ തേടുകയായിരുന്നൊയെന്നെനിക്കു തോന്നിയിരുന്നു. സ്വകായത്തില്‍ പരകായങ്ങളായി ജീവിച്ച കഥാ പുരുഷന്‍മാരെ….. കുറച്ചു വർഷം മുന്‍പു ശ്രീ മഹാകവി വള്ളത്തോളിന്റെ ഗൃഹത്തില്‍ പോവാനവസരം ഉണ്ടായി. അവിടെ നിന്നും മഹാകവി അച്ഛനു സമ്മാനിച്ച കഥകളി കിരീടം കാണാന്‍ കഴിഞ്ഞു. ഭാഗ്യങ്ങളേറെ ദൈവം കനിഞ്ഞു നല്‍കിയെങ്കിലും അവസാനം വിധി ഇങ്ങിനെയൊരു ധനാശി ചൊല്ലിയതെന്തേയെന്ന ചോദ്യം എന്നിലവശേഷിച്ചു. അച്ഛന്റെ മഹത് വ്യക്തിത്വം മനസ്സിലാക്കാന്‍ മനസ്സു പാകപ്പെടുമ്പോഴേക്കും ആ ആത്മാവ് ഈ പ്രകൃതിയില്‍ ലയിച്ചിരുന്നു 1981 ഫെബ്രുവരി 19 ആ ജീവന്‍ ചക്രവാളങ്ങളിലേക്കു് ചിറകടിച്ചു പറന്നുപോയി. അഷ്ടമി രോഹിണി ദിനം അച്ഛന്റെ ജന്‍മദിനമാണ്. അഷ്ടമിരോഹിണി ദിനത്തിൽ ജനിച്ചതിനാൽ അച്ഛമ്മ അച്ഛന് “കൃഷ്ണൻ” എന്നു പേരിട്ടെങ്കിലും വ്യഖ്യാതനായത് “കുഞ്ചു” വെന്ന ഓമനപ്പേരിൽ!
മനസ്സിന്റെ മഹാകാശത്തെ വെള്ളി മേഘങ്ങളിലിപ്പോള്‍ കറുപ്പു പടര്‍ന്നിരിക്കുന്നു. അവ പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന മഴമേഘങ്ങളാകുന്നുവൊ? അവിടെ അച്ഛനായിതാ മകളുടെ കണ്ണീരില്‍ കുതിര്‍ന്ന മനസ്സിന്റെ മഹാകാശത്തെ വെള്ളി മേഘങ്ങളിലിപ്പോള്‍ കറുപ്പു പടര്‍ന്നിരിക്കുന്നു. അവ പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന മഴമേഘങ്ങളാകുന്നുവൊ? അവിടെ അച്ഛനായിതാ മകളുടെ കണ്ണീരില്‍ കുതിര്‍ന്ന അക്ഷര തിലോദകം…..!