LC യുടെ ജനറൽ ബോഡി മീറ്റിങ്ങിൽ ആരോ ഒരാൾ ചോദിച്ചു; പാർട്ടി ലെവി പിരിവിന്റേയും അതിന്റെ വിനിയോഗത്തിന്റെയൊന്നും കണക്ക് അവതരിപ്പിച്ചു കണ്ടില്ലല്ലോയെന്ന്.
അതീവ പുഛത്തോടെയും അതിലേറെ ദേഷ്യത്തോടെയും നേതാക്കളിലൊരാൾ അയാളോട് പറഞ്ഞു – “പാർട്ടിലെവിയുടെ കണക്കൊന്നും അങ്ങനെ ചോദിക്കാൻ പാടില്ല. നല്ലവണ്ണം പാർട്ടിവിദ്യാഭ്യാസം കിട്ടാത്തതുകൊണ്ടാണ് താങ്കളിതു ചോദിച്ചത്. തൊഴിലാളി സംഘടനകളിലും മറ്റു വർഗ്ഗ ബഹുജന സംഘടനകളിലുമൊക്കെ ഇത്തരം കണക്കുകൾ അവതരിപ്പിക്കാറുണ്ടാകും. പക്ഷെ, പാർട്ടിയിൽ ആ പതിവില്ല. നിങ്ങൾക്കറിയേണ്ടതല്ലാത്ത ചില കാര്യങ്ങൾ പാർട്ടിയിലുണ്ടാകും. ഇതൊരു കേസർ പാർട്ടിയാണെന്ന കാര്യം സഖാക്കൾ മറക്കരുത്.”
അതാണ്….. ലെവിയെന്നല്ല , ഒരു കണക്കും ചോദിക്കരുത്. കണക്കുകൾ ചോദിക്കരുത് , ചിന്തിക്കരുത് , പറയരുത്. അല്ലെങ്കിൽത്തന്നെ കണക്കുതീർക്കാനുപയോഗിച്ച കാശിന്റെ കണക്ക് , നേതാക്കൾക്ക് മാസശമ്പളം നൽകുന്ന തുകയുടെ കണക്ക്…… ഇതൊക്കെ അണികൾ അറിയേണ്ട കാര്യമുണ്ടോ ? ഇതൊക്കെ ചോദിക്കാൻ എങ്ങനെ ധൈര്യമുണ്ടായി ? !!
ഇതിനാണ് തൊഴിലാളിവർഗ്ഗസർവ്വാധിപത്യമെന്നു പറയുന്നത്. കാശുനൽകുന്നവൻ മുതലാളിയും അത് ശമ്പളമായി മേടിക്കുന്നവൻ തൊഴിലാളിയുമാണല്ലോ. അങ്ങനെ കേൾക്കുമ്പോൾ, മാസക്കൂലിക്കു പണിയെടുക്കുന്ന നേതാക്കളെല്ലാം തൊഴിലാളികളാണ്. അവരുടെ സർവ്വധിപത്യമാണ് പാർട്ടിയിൽ. അതാണ് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം.