മാങ്ങാ കള്ളൻ

രാവിലെ മനക്കല് ചെണ്ട കൊട്ടുണ്ട്. കൊട്ടു കഴിഞ്ഞാൽ ഒമ്പതു മണിക്കു സ്കൂളിൽ പോകണം. മനയുടെ തൊട്ട് പിന്നിലാണ് സ്കൂൾ.

കൊട്ട് കഴിഞ്ഞ് ഞാനും പടയും മനക്കൽ നിന്നിറങ്ങി. പിൻവശം  വഴി പോകാൻ  പറ്റില്ല . അവിടം വേലി കെട്ടിയിരിക്കുകയാണ്. മുൻവശം  വഴി മാത്രമേ പറ്റുകയുള്ളൂ.

മുറ്റത്ത് ആകാശത്തോളം ഉയർന്ന ഒരു മൂവാണ്ടൻ മാവുണ്ട്. ഞങ്ങൾ എന്നും നോക്കും മാവിനെ. എത്ര മാങ്ങയാന്നോ അതിന്റെ മേലെ, ആശ്ചര്യം തോന്നും.

ഒരു ദിവസം ഞങ്ങൾക്കു ഒരാഗ്രഹം – മാങ്ങ പറിക്കണം. എന്നിട്ട് ഉപ്പും മൊളകും വച്ച് കഴിക്കണം. പക്ഷെ ആരെങ്കിലും മാങ്ങ എറിയുന്നത് കണ്ടാൽ പ്രശ്നം ആണ്.

ഞങ്ങൾ നാലു പേരാണ് കൊട്ടു പഠിക്കുന്നത്. വിഷ്ണുവും ഭവിത്തും ഗിരീഷും പിന്നെ ഞാനും. കൂട്ടത്തിൽ ഏറ്റവും വികൃതി ഭവിത്തിനാണ്.

“ടാ ഭവിത്തേ നമുക്കെറിഞ്ഞാലോ?” ഞാൻ ചോദിച്ചു.
“വേണോ., ആരെങ്കിലും കണ്ടാൽ പ്രശ്നമാവില്ലേ?” – അവൻ പറഞ്ഞു.

ഞാൻ രണ്ടും കല്പിച്ചാണ്.
“വേണ്ടാ.. നമുക്ക് പോവാം” – ഗിരി പറഞ്ഞു..
കൂട്ടത്തിൽ ഏറ്റവും പാവം ഗിരിയാണ്, നടു വളഞ്ഞ് ഈർക്കില പോലെയാണ് അവന്റെ പ്രകൃതം.

ഗിരിയുടെ വാക്ക് ഞങ്ങളെ പിന്തിരിപ്പിച്ചില്ല.

“നീ വാ. നമുക്കെറിയാം” വിഷ്ണു പറഞ്ഞു.
വിഷ്ണു പറഞ്ഞപ്പോൾ മനസ്സിനു ദൈര്യം കൂടി.

ആ മൂവാണ്ടൻ മാവിലേക്ക് ഞങ്ങൾ പായ്ച്ച കല്ലുകൾക്ക് കണക്കില്ല.
മാങ്ങ കിട്ടി. ഞങ്ങൾ കൊതിപൂർവ്വം തിന്നു. ഈ കലാപരിപാടി ദിവസേനെയായി.

മാവിലെ മാങ്ങകളുടെ എണ്ണം കമ്മിയായി വന്നപ്പോൾ കാര്യസ്ഥൻ ഗോപിക്കൊരു സംശയം. കള്ളന്മാർ വന്നു മാങ്ങ കൊണ്ടു പോകുന്നുണ്ടോ?

അടുത്ത ദിവസം ഞങ്ങൾ പതിവുപോലെ മാങ്ങയെറിയാൻ എത്തി.

“ടാ… പെട്ടെന്ന് എറിയ്. വിശന്നിട്ട് വയ്യ” ഞാൻ പറഞ്ഞു.
ഭവിത്തിന്റെ ആദ്യത്തെ ഏറിൽ തന്നെ കുറേ മാങ്ങ വീണു.
പിന്നെ ഞാൻ കല്ലെടുത്തു. ഒറ്റ എറിയൽ. മാങ്ങയൊന്നും വീണില്ല.
“ടാ.. നിന്റെ കല്ല് കല്പനാ ചൗള കൊണ്ടു പോയോ?”- വിഷ്ണു ചോദിച്ചു.

ആ കാലത്തായിരുന്നു കല്പനാ ചൗള ബഹിരാകാശത്തേക്ക് പോയത്. ഞാൻ ചിരിച്ചു.

“ഹി. ഹി…നല്ല തമാശ., എനി നീ വായ തുറന്നാൽ ഈ മാങ്ങ മുഴുവൻ ഞാൻ നിന്റെ വായയിൽ തിരുകും” – ഞാൻ പറഞ്ഞു.

പെട്ടെന്ന് മതിലിന്റെ അപ്പുറത്തു നിന്ന് ഒരാൾ ചാടി വരണു. കാര്യസ്ഥൻ ഗോപി. അയാളുടെ നെറ്റിയിൽ നിന്ന് ചോര പൊടിയുന്നു.

“ആരാടാ കല്ലെറിഞ്ഞത്?”

ഞങ്ങൾ ഓടി സ്കൂളിലേക്ക്. ഗോപി സ്കൂളിൽ വന്നു. ആദ്യം രാജി ടീച്ചറിനെ കണ്ടു. വരാന്തയിൽ ആരോടോ കുശലം പറഞ്ഞു നിൽക്കുകയായിരുന്നു ടീച്ചർ.

“ന്റെ ടീച്ചറേ, ആ കൊട്ട് പഠിക്കാൻ വരുന്ന പിള്ളേരെ ഇങ്ങോട്ട് വിളിച്ചേ”

“എന്തു പറ്റി ഗോപിയേട്ടാ” – രാജി ടീച്ചർ ചോദിച്ചു.

“ഒന്നും പറയണ്ടാ ടീച്ചറേ. എല്ലാ വികൃതി പിള്ളേരാ. മനക്കിലെ മാവിലെ മാങ്ങ കട്ടു തിന്നായിരുന്നു. അതു തടയാൻ വന്ന എന്നെ അവന്മാർ കല്ലെറിഞ്ഞു. ദേ നോക്കിക്കേ എന്റെ നെറ്റി.” ഗോപി പറഞ്ഞു.

രാജി ടീച്ചർ ഞങ്ങളെ നാലു പേരേയും വിളിപ്പിച്ചു.

“എന്തിനാ നിങ്ങൾ മാങ്ങ മോഷ്ടിക്കാൻ പോയത്?”

ഞങ്ങൾ തലകുനിച്ചു നിന്നു. ഒന്നു പറയാൻ ഉണ്ടായിരുന്നില്ല. നുണ പറയാൻ അറിയില്ല.

“വിശന്നിട്ടാ ടീച്ചറേ ഞങ്ങൾ മാങ്ങ പറിച്ചത്” – വിഷ്ണു പറഞ്ഞു.

ഗോപി ഓഫീസിലേക്ക് വന്നു.

“ഇതാ ടീച്ചറേ ഞാൻ പറഞ്ഞ മാങ്ങാ കള്ളന്മാർ”
“ഇവനാ എന്നെ കല്ലെറിഞ്ഞത്”- എന്നെ ചൂണ്ടിയിട്ട് ഗോപി പറഞ്ഞു.

എനിക്ക് ദേഷ്യം അടക്കി പിടിക്കാൻ കഴിഞ്ഞില്ല.
“ഞാൻ നിങ്ങളെ ഒന്നും അല്ല എറിഞ്ഞത്, മാങ്ങനെയാ എറിഞ്ഞത്”

ഇത് പറഞ്ഞപ്പോൾ രാജി ടീച്ചറുടെ മുഖത്ത് ദേഷ്യം പടരുന്നത് ഞാൻ കണ്ടു.

“മോഷ്ടിച്ചതും പോരാഞ്ഞിട്ട് അവൻ തർക്കിക്കുത്തരം പറയുന്നു.”
“ആ കൈ ഇങ്ങോട്ട് നീട്ട്”

മേശയുടെ അടിയിൽ നിന്നും നല്ല ചൂരൽ വടി എടുത്ത് എന്നെ രണ്ട് തല്ല്. കൂട്ടത്തിൽ ഭവിത്തിനും കിട്ടി ഒന്ന്.

ഞാൻ ഒന്നും മിണ്ടിയില്ല. ആരോടും ഒന്നും മിണ്ടാതെ കണ്ണു നനയിപ്പിച്ച് ക്ലാസിലേക്ക് നടന്നു.

വരാന്തയിൽ ലത ടീച്ചർ. എന്നെ തന്റെ മക്കളേക്കാളും ടീച്ചർ സ്നേഹിച്ചിരുന്നു. ടീച്ചർ എന്നെ നോക്കി. ഞാൻ ടീച്ചറേയും. ആ നോട്ടത്തിൽ ദേഷ്യമുണ്ട്, സങ്കടവുമുണ്ട്.

“നീ എന്തിനാ മാങ്ങ മോഷ്ടിക്കാൻ പോയേ?”
“മാങ്ങ തിന്നണം തോന്നീട്ടാ എറിഞ്ഞത്.” ഞാൻ പറഞ്ഞു.
“ഒരിക്കലും മോഷ്ടിക്കരുത്., ഒരു പ്രാവശ്യം കള്ളൻ എന്ന് പേരു വീണാൽ പിന്നെ അതു മാറ്റാൻ പറ്റില്ല.” – ടീച്ചർ പറഞ്ഞു.

എന്നെ ടീച്ചർ ഓഫീസ് മുറിയിലേക്ക് കൊണ്ടുപോയി. ബാഗിൽ നിന്നു രണ്ട് തേൻ മിഠായി എടുത്തു എന്റെ കൈയ്യിൽ തന്നു. കൈ പിടിച്ച് അടികിട്ടിയ പാടുകളിൽ ഒന്ന് തലോടി. സ്നേഹത്തിന്റേയും വാത്സല്യത്തിന്റേയും തലോടാലിൽ ചൂരൽ പാടുകൾ നിശ്ശേഷം ഇല്ലാതായി.

ഇന്ന് തേൻ മിഠായി കഴിക്കുമ്പോൾ എനിക്ക് ടീച്ചറെ ഓർമ്മ വരും.

പിന്നെ മൂവാണ്ടൻ മാവു കാണുമ്പോൾ എന്റെ കൈയ്യൊന്ന് പൊങ്ങും മാങ്ങക്കു വേണ്ടി. പക്ഷെ ടീച്ചർ പറഞ്ഞ ആ വാക്കുകൾ മനസ്സിലേക്ക് ഓടി വരും.

About Vishnu Menon

അമ്മക്ക് ഈശ്വര ഭക്തി കൂടിയപ്പോൾ ജനിച്ച മകന് വിഷ്ണു എന്ന് വിളിച്ചു . തന്റെ അച്ഛന്റെ പേര് മകന്റെ പേരിനൊപ്പം ചേർത്തി അച്ഛൻ അചിച്ചനോടുള്ള സ്നേഹവും ആദരവും പ്രകടമാക്കി. സ്കൂളിലെ ബഞ്ചിലും വീട്ടിലെ ചുമരിലും താളം പിടിക്കാൻ തുടങ്ങിപ്പോൾ അച്ഛൻ ചെണ്ട പഠിപ്പിക്കാൻ ചേർത്തു, അതുകൊണ്ട് മട്ടന്നൂര് ശങ്കരന്കുട്ടി മാരാരുടെ ശിഷ്യനായി. ഉണ്ണി എന്നാണ് വിളിപ്പേര് , പിന്നീട് ഉണ്ണിമൂലമായി.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *