ആയുധങ്ങൾ തെളിച്ച
സ്വർഗ്ഗത്തിലേക്കുള്ള വഴിയിൽ
ദൈവത്തെ കൂട്ടുപിടിച്ചപ്പോൾ
സ്വർഗ്ഗവും ദൈവവും
മതത്തിന്റെ തടവിലാകുന്നു.
വിലപേശലുകളുടെ നൈരന്തര്യത്തിൽ
മനുഷ്യക്കുരുതിയൊരുക്കിയ
മോചനദ്രവ്യങ്ങളുടെ പരാജയത്തിൽ
മോചനമൊരു മിഥ്യയെന്നപോൽ
ദൈവവും സ്വർഗ്ഗവും
മതത്തിന്റെ തടവിൽ
ചെയ്യാത്ത കുറ്റത്തിന്റെ
ശിക്ഷ അനുഭവിക്കുന്നു.
സ്വന്തം കണ്ണിൽ വീണ
അന്ധതയുടെ അഴികളെ
തടവറയെന്നു തെറ്റിദ്ധരിച്ചവരുടെ
കാഴ്ചയുടെ തടവറയിൽ നിന്നും
ദൈവം അനായാസം പുറത്തു കടന്നു
അവരെ നരകത്തിലേക്കുള്ള വഴിയിൽ
കറുത്ത പതാകയുടെ അടയാളത്താൽ
ഭൂമിയിലെ വഴികാട്ടികളാക്കുന്നു.
ഒരു സൂചിക്കുഴലിൻ
ദ്വാരത്തിലൂടെ സ്വർഗ്ഗത്തെ
കണ്ടെത്തുന്നവരുടെ കൈകൾ
ചോര മണമില്ലാത്തതും,
കണ്ണുകളിൽ ഭൂമിയിലെ
സത്രങ്ങളിൽ നിന്നും
മടങ്ങുന്നവരുടെ തിളക്കവും,
ഹൃദയം തെളിമാനത്തെ
കടലുപോൽ വിശാലവുമായിരിക്കെ;
അവർ പോകുന്ന വഴികളിൽ
അസാധാരണമായതൊന്നും
തന്നെ കാണാനായില്ലെന്നതാണ്
ഭൂമിയിലെ സ്വർഗ്ഗം തേടിപ്പോയവരെ
ദൈവത്തിന്റെ കോടതി നരകത്തിലേക്ക്
ശിക്ഷിക്കുമ്പോൾ അമ്പരപ്പിക്കുന്നത്!!