വിഡ്ഢിത്തം നിറച്ചെന്റെ
വിവരക്കേടിനെ വിലാസം
കണ്ടു നീ കവിതയെന്നു
പറയരുത്…!
അച്ഛന്റെ ചുണ്ടിലെന്നും
പിടയുമൊരുകവിതയുണ്ടായിരുന്നു
അന്നംതേടി പോയവന്റെ
നെഞ്ചിലെ നെരിപ്പിൽ
പിറക്കുമൊരു കവിത..
അമ്മതൻ നെഞ്ചിനകത്തൊരു
കവിതയുണ്ടായിരുന്നു
പെരുമഴവന്നെന്റെ ഓലക്കുടിൽ
ചോരുമ്പോൾ തേവരെ വാഴ്ത്തി
പാടുമൊരു കവിത..
മുത്തശ്ശിതൻ ചുണ്ടത്തെ
വെറ്റില ചോപ്പിലും
കാക്കുമൊരു ദൈവത്തെ
വർണ്ണിച്ചും വഴക്കു പറഞ്ഞും
ചുണ്ടിലെത്തുമൊരു കവിത..
കളം നിറഞ്ഞാടി
മണിനാഗത്തെ
പുകഴ്ത്തിയ
പുള്ളുവക്കുടത്തിനകത്തും
വേദനയുടെ
കവിതകളുണ്ടായിരുന്നു
മുടിയഴിച്ചാടിപ്പടിയ
മുടിയേറ്റ് പാട്ടിലും
അടിതടവ് പറഞ്ഞ്
ഉറഞ്ഞാടിപാടിയ
കോൽക്കളിപ്പാട്ടിലും
ഒരു കവിതയുണ്ടായിരുന്നു
എന്റെമ്മ ഭഗവതിടെ
കോപം തണുപ്പിയ്ക്കും
ഭരണിപ്പാട്ടിലും
താനാരെന്നാറിയാനൊരു
കവിതയുണ്ടായിരുന്നു ..
എന്നിലെ വിഡ്ഡീത്തം നിറച്ച
വിവരക്കേടിനെ
നീ കവിതയെന്നു മാത്രം പറയരുതേ .. !