എക്കോ.. ഭാഗം നാല്

echo-4

റച്ചിലായാലും എഴുത്തായാലും ആധികാരികമായിപ്പറഞ്ഞു സമർത്ഥിക്കുകയെന്നത് പ്രതിഭാ വിലാസമുള്ളവർക്ക് മാത്രം കഴിയുന്ന കാര്യമാണെന്നു മനസ്സിലാക്കിത്തന്നത് ഇ. എം. എസ്. എന്ന ത്രയക്ഷരിയുടെ അക്ഷരക്കൂട്ടുകളാണ്. “ലളിതമായെഴുതുകയെന്നതാണ് ഏറ്റവും പ്രയാസമുള്ള കാര്യം” എന്ന ഈയെമ്മസ് വചനം എന്ന വല്ലാതെ ആകർഷിച്ച ഒന്നാണ്. “മലയാളി” യെന്ന പദത്തിനെ ഇത്രത്തോളം സർഗ്ഗാത്മകമായി വിലയിരുത്തിയ ഒരാൾ മുമ്പോ പിമ്പോ ഉണ്ടായിട്ടില്ലയെന്നാണ് എന്റെ പക്ഷം. ചരിത്രത്തിലൂടെ ചരിത്രത്തിലേയ്ക്ക് നടന്ന് ചരിത്രം രചിച്ച് സ്വയം ചരിത്രമായി മാറിയ ആ ചാരിഥാർത്ഥ്യത്തിന്റെ സർഗ്ഗ വാസനയുടെ രചനാ വസന്തമാണ് ‘കേരളം മലയാളികളുടെ മാതൃഭൂമി’യെന്ന മലയാളത്തിന്റെ ക്ലാസ്സിക്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ; “അനുദിനം വളർന്നു കൊണ്ടിരിക്കുന്ന സയൻസെന്ന നിലയ്ക്ക് കേരള ചരിത്രം പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ് ഞാൻ”. നൂറുവട്ടം ശരിയാവുന്ന വാക്കുകൾ. എന്റെ ഇതുവരെയുള്ള കേരള ചരിത്ര വായനയ്ക്ക് തണലായ തണലാകുന്ന മികച്ച ഒരക്ഷര വൃക്ഷമാണ്. സഖാവ് ഇ. എം. എസിന്റെ ‘കേരളം മലയാളികളുടെ മാതൃഭൂമി‘. നിർവചനങ്ങൾക്കോ നിരൂപണങ്ങൾക്കോ ഒതുക്കി നിർത്താൻ കഴിയാത്തത്ര ഘന ഗാംഭീര്യമുള്ള നവ കേരളത്തിന്റെ ലിഖിത രൂപം!! കാലം, ദേശം, ഭാഷ, സംസ്ക്കാരം, സാഹിത്യം, മതം, സമുദായം, വർഗ്ഗം, വർഗ്ഗ വിശകലനം, ചരിത്രം തുടങ്ങി സമസ്ത മേഖലകളും ഇന്നു കാണുന്ന കേരളമെന്ന ജൈവ രൂപത്തിന്റെ നിർമ്മിതിയിൽ പിന്നണിപ്പാട്ടുകാരായതെങ്ങനെയെന്ന് അക്കമിട്ടെഴുതി നിരത്തിയ ആധുനിക കേരളത്തിന്റെ മാനവീയ മാനിഫെസ്‌റ്റോ തന്നെയാണ് “കേരളം മലയാളികളുടെ മാതൃഭൂമി”.

പ്രൊഫസർ കെ. പി. അപ്പന്റെ “മാറുന്ന മലയാള നോവൽ” എന്ന നിരൂപണ ഗ്രന്ഥം വായനയ്ക്ക് നിറം കൂട്ടി. കാക്കനാടൻ എന്ന മനുഷ്യനെയെഴുത്തുകാരനിലേയ്ക്ക് വായന കടന്നു ചെന്നു. ‘വസൂരി’ യും ‘പറങ്കിമല’ യും ‘ആരുടെയോ ഒരു നഗരവും’, ‘മഴ നിഴൽ പ്രദേശവു’ മൊക്കെ താളുകളായി മറിയപ്പെട്ട നാളുകൾ. ‘മാറുന്ന മലയാള നോവൽ’ എന്നെ അപ്പൻ മാഷെന്ന മഹാഗുരുവിന്റെ വലിയ ആരാധകനാക്കി. “തിരസ്ക്കാരം”, “ക്ഷോഭിക്കുന്നവരുടെ സുവിശേഷം”, “കലഹവും വിശ്വാസവും” തുടങ്ങിയ പുസ്തകങ്ങൾ സ്വന്തമാക്കി. വായിച്ചു. “ബൈബിൾ വെളിച്ചത്തിന്റെ കവചം” എന്ന പുസ്തകം മാഷിന്റെ പക്കൽ നിന്നും നേരിട്ടു വാങ്ങാനുള്ള ഭാഗ്യമുണ്ടായി. വിശുദ്ധ വേദ പുസ്തകത്തിന്റെ പാരായണ സാധ്യതകളെന്തൊക്കെ, അതുൾക്കൊള്ളേണ്ടതെങ്ങനെ എന്നൊക്കെ പഠിപ്പിച്ച മഹാ നിധിയാണ് പ്രസ്തുത കൃതി. കഥ ആഖ്യാനവും അനുഭവസത്തയും എന്ന കൃതിയിലൂടെ കഥയെന്ന മാധ്യമത്തെ വ്യാഖ്യാനിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുന്നു അപ്പൻ മാഷ്.

തുടരും…

About Santhosh S Cherumood

1974 മാർച്ച് 31ന് കൊല്ലം ജില്ലയിലെ കുണ്ടറയ്ക്ക് സമീപം ചെറുമൂട്ടിൽ ജനനം. സമാന്തര വിദ്യാഭ്യാസരംഗത്ത് മലയാള ബിരുദാനന്തര ബിരുദ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. വായനയിലും എഴുത്തിലും സജീവം. കവിയും നിരൂപകനുമാണ്. ഖണ്ഡനവും മണ്ഡനവും ഒരുപോലെ വഴങ്ങുന്ന കരുത്തുറ്റ നിരൂപണശൈലിയുടെ ഉടമ.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *