എക്കോ.. ഭാഗം ഒന്ന്

echo1

തുവരെ വെറുതേ കളഞ്ഞ സമയങ്ങൾക്കൊപ്പം ഒലിച്ചിറങ്ങിപ്പോയത് ജീവിതം കൂടിയായിരുന്നുവെന്ന് തിരിച്ചറിയുന്ന മധ്യവയസ്സിലാണ് സാമുവൽ ബെക്കറ്റിന്റെ നാടകങ്ങളുടെ പൊതു സ്വഭാവം മാത്രമായിരുന്നു എന്റെ ജീവിതമെന്ന് ഞാൻ മനസ്സിലാക്കിയത്. ഇതുവരെ എന്ത് ചെയ്തു നീ? എന്ന ചോദ്യത്തിന് എനിക്ക് എന്നോട് പറയാൻ പോലും ഒരുത്തരമില്ലാത്ത അവസ്ഥ. ‘ ഇന്ദുലേഖ’ ആദ്യം വായിച്ച കാലത്ത് അത് വെറുമൊരു കഥാ പുസ്തകം മാത്രമായിരുന്നു. അന്നും ചങ്ങമ്പുഴയും പി. കുഞ്ഞിരാമൻ നായരും സന്തോഷം തരുന്നവരായിരുന്നു.

“സുന്ദരാധര പല്ലവങ്ങളിൽ
മന്ദഹാസം വിരിയവേ
നീല ലോലാളകങ്ങൾ നൻ
മൃദു ഫാലകത്തിലിളകവേ
മന്ദ വായുവിലംശുകാഞ്ചലം
മന്ദ മന്ദ മിളകവേ
വിണ്ണിലുള്ള വിശുദ്ധ കാന്തിയാ
കണ്ണിണയിൽ വഴിയവേ”

– എന്ന രൂപത്തിൽ ചങ്ങമ്പുഴയിപ്പോഴും ഒപ്പമുണ്ട്. വായനയെന്ന പ്രക്രിയയിൽ നോവൽ ഇന്നുമൊരഭിനിവേശം തന്നെയാണ്. ജോയിസി, കാനം ഇ. ജെ. ,ജെ. കെ. വി, ചെമ്പിൽ ജോൺ, ജോൺസൺ പുളിങ്കുന്ന്, മാത്യൂമ മറ്റം, കോട്ടയം പുഷ്പ നാഥ്, ഏറ്റുമാനൂർ ശിവകുമാർ തുടങ്ങിയവർ ആനുകാലികങ്ങളിലൂടെ ഒരു നല്ല വായനക്കാരനെ രൂപപ്പെടുത്തുകയായിരുന്നു. വായന സർവ്വത്ര വായന.. പതിനഞ്ചാം വയസ്സിൽ മാത്രം ശരിക്കും നടക്കാൻ തുടങ്ങിയ ഒരുവന് അതിനു മുമ്പുള്ള ഒഴിവു സമയങ്ങളിൽ മറ്റെന്താണ് ചെയ്യാൻ കഴിയുക. അച്ഛന്റെ അതിരുകവിഞ്ഞ പുസ്തക പ്രേമം എന്റെ വിരസതയുടെ പെരു വിരൽ വലിച്ചൊടിച്ചു ദൂരെയെറിഞ്ഞു. ‘രണ്ടിടങ്ങഴി’ വായിച്ചു എന്നു പറയാൻ വേണ്ടി വായിച്ച നോവലായി അന്നു മാറി. ജി. വിവേകാനന്ദന്റെ “കള്ളിച്ചെല്ലമ്മ” ഗൗരവ വായനയുടെ ദിശാ സൂചിയായി. “അരനാഴികനേര”ത്തിലെ കുഞ്ഞോനച്ചൻ എന്നെ മാറ്റിമറിക്കുകയായിരുന്നു. എഴുത്തിലെ സഭ്യതയും അസഭ്യതയും തിരിച്ചറിഞ്ഞു തുടങ്ങി. പിന്നീടങ്ങോട്ടൊരു പറന്നിറക്കമായിരുന്നു ഓരോ എഴുത്തുകാരായി തീർത്തു വായിക്കപ്പെട്ടു. തകഴി, ദേവ്, കാരൂര്, പൊറ്റക്കാട്, ബാലാമണിയമ്മ, ഇവരുടെയൊക്കെയിടയിൽ ഗിരി ശൃംഗം പോലെ ബഷീറും. എം. ടി. യെന്ന വസന്തവും പുനത്തിൽ കുഞ്ഞബ്ദുള്ളയെന്ന കാർക്കശ്യവും ഇന്നും ലഹരി തന്നെയാണ്. കോവിലൻ പിടി തരാതെ മാറി നിന്നു. കാലമെന്നെ ഒന്നാം വർഷ ബിരുദ ക്ലാസ്സിന്റെ പടി ചവിട്ടിച്ചു. കല്ലട രാമചന്ദ്രൻ സാർ മനസ്സിൽ വല്ലാതങ്ങ് പതിഞ്ഞു. പിന്നെ വെള്ളിയാങ്കല്ലും അൽഫോൺസച്ചനും അരവിന്ദനും രവിയും മൈമുനയും ആൾക്കൂട്ടവും അഭയാർത്ഥികളും വായിച്ചു മടക്കി. ധർമ്മ പുരാണം ചിരി പുറത്തു വരാതെ ചിരിക്കാൻ പഠിപ്പിച്ചു. പ്രവാചകന്റെ വഴി തല തിരിച്ച് ചിന്തിപ്പിച്ചു. അങ്ങനെ എം. എൻ. സത്യാർത്ഥിയിലൂടെ വിവർത്തന കൃതികളിലേയ്ക്ക്, കാരണം; വി.സാംബശിവൻ.

(അവിടെ ഒരു ചെറിയ ഇടവേള)…

Next >> എക്കോ.. ഭാഗം രണ്ട്

About Santhosh S Cherumood

1974 മാർച്ച് 31ന് കൊല്ലം ജില്ലയിലെ കുണ്ടറയ്ക്ക് സമീപം ചെറുമൂട്ടിൽ ജനനം. സമാന്തര വിദ്യാഭ്യാസരംഗത്ത് മലയാള ബിരുദാനന്തര ബിരുദ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. വായനയിലും എഴുത്തിലും സജീവം. കവിയും നിരൂപകനുമാണ്. ഖണ്ഡനവും മണ്ഡനവും ഒരുപോലെ വഴങ്ങുന്ന കരുത്തുറ്റ നിരൂപണശൈലിയുടെ ഉടമ.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *