അവൾ

നഗരകാഴ്ചകളിൽ മുഴുകി നിൽക്കുകയാണ് അവൻ. ഗ്രാമത്തിന്റെ പച്ചപ്പ് എവിടേയും കാണാനില്ല. എല്ലായിടത്തും നല്ല തണുപ്പുണ്ട്. റോഡുകളിൽ കാറുകളുടെ ബഹളം. ഒരു ചായ കുടിക്കാം എന്ന് തീരുമാനിച്ചു. രാത്രി ഒരേയൊരു കടയേ ഉള്ളൂ. ഒരു പച്ച ട്യൂബ് ലൈറ്റ് തൂക്കി ഒരുപാട് വിഭവങ്ങളുടെ ബോർഡ് തൂക്കിയൊരു തട്ടുകട. ആ തട്ടുകട ലക്ഷ്യം വച്ച് അവൻ നടന്നു.
തിരക്കില്ല. ഭാഗ്യം.
“എന്താ കഴിക്കാൻ ഉള്ളത്?”
“പുട്ട്, ദോശ, പൂള മാത്രമേ ഉള്ളൂ” – കടക്കാരൻ പറഞ്ഞു.
“ഒരു ചായയും രണ്ടു ദോശയും മതി”
“ബീഫ് വേണോ?”
“വേണ്ടാ”
ഇന്നലെ പേപ്പറിൽ ഉണ്ടായിരുന്നു പോത്തുകൾക്ക് കുളമ്പു രോഗമാണെന്ന്. ആർക്കറിയാം ഇവൻ തരാൻ പോകുന്ന ബീഫിന് കുളമ്പു രോഗമുണ്ടെന്ന്? അങ്ങനെ പല ചിന്തകളും അവന്റെ മനസ്സിൽ ഉദിച്ചു.

“ദാ.. ചായ.”

ചായ കുടിച്ചുകൊണ്ട് നഗരകാഴ്ച്ചകളിൽ മുഴുകി , തിരിക്കലാണ് എല്ലാരും. നേരം ഇരുട്ടിയിരിക്കുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവരാണ് ഭൂരിഭാഗവും.
ഭക്ഷണം കഴിച്ച് അവൻ മുറിയിലേക്ക് നടന്നു.
സമയം ഏഴര ആയിട്ടേയുള്ളൂ. കുറച്ച് അകലെ ആരോ ഒരാൾ നിൽക്കുന്നു. കൂടെ ആരോ ഉണ്ട്. അവൻ അവരെ ലക്ഷ്യം വച്ചു നടന്നു.

ഒരു സ്ത്രീ.
കൂടെ വേറെ ഒരു സ്ത്രീയും ഉണ്ട്. അവൻ വന്നപ്പോൾ മറ്റേ സ്ത്രീ അവരോട് യാത്ര പറഞ്ഞ് പോയി.
അവനെ കണ്ടപ്പോൾ അവൾ പുഞ്ചിരിച്ചു.
മുല്ലപ്പൂകൊണ്ട് അവളുടെ മുടി അലങ്കരിച്ചിരിക്കുന്നു. ചുണ്ടിൽ ചുവപ്പ് പൂശിയിരിക്കുന്നു. രണ്ടു കാതിലും ചെറിയ കമ്മലുണ്ട്. സാരിയാണ് വേഷം

“എന്താ ഇവിടെ ഒറ്റക്കു നിൽക്കുന്നത്” – അവൻ ചോദിച്ചു.
“ആരെങ്കിലും വരുമോ എന്ന് നോക്കി നിൽക്കുകയായിരുന്നു” – അവൾ പറഞ്ഞു.

ഒരു ചിരി തൂകിക്കൊണ്ട് അവൾ അവനോട് ചോദിച്ചു.
“എന്നെ ഒരു സ്ഥലത്ത് കൊണ്ടാക്കുമോ?”

ഒരു നിമിഷം അവന്റെ നോട്ടം അവളുടെ നുണക്കുഴിയിലേക്ക് തിരിഞ്ഞു. നല്ല ഭംഗിയുണ്ട് അവൾ സംസാരിക്കുമ്പോൾ. കൊണ്ടാക്കണോ? ഈ സമയത്ത് തന്നെ ഒരു ചീത്ത സ്ത്രീയോടൊപ്പം കണ്ടാൽ മോശമാണ്. അത് തന്റെ സ്ഥാനത്തിന് മോശക്കേട് വരുത്തും.

“എന്താ പേടിയാണോ?” – അവൾ ചോദിച്ചു.
“ഏയ്.. പേടി. എനിക്കോ.. അങ്ങനെ ഒരു സാധനം എനിക്കില്ല”
“പിന്നെന്താ പ്രശ്നം?”
“ഒന്നുമില്ല.”

അവന്റെ മനസ്സ് കൂടെയുണ്ടായിരുന്ന സ്ത്രീയിലേക്ക് ഓടി.

“കൂടെ ഉണ്ടായിരുന്നത് ആരാ, അവളോട് തന്നെ കൊണ്ടു വിടാൻ പറയായിരുന്നുല്ലേ?”

“ഓ.. അവളോ, അവളെന്റെ കൂടെ ജോലി ചെയ്യുന്നവളാണ്, അവൾക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട്. അതാ അവൾ പോയത്.”

“എന്നെ ഒരിടം വരെ കൊണ്ടു വിട്ടാൽ മാത്രം മതി അതിനു ശേഷം നിങ്ങൾക്കു പോകാം. രാത്രി ഒറ്റക്കു പോകാൻ എനിക്ക് പേടിയാണ്.”

“നിങ്ങളെ പോലെയുള്ള സ്ത്രീക്ക് രാത്രി ഇറങ്ങാൻ പേടിയോ?” അവൻ ആശ്ചര്യത്തോടെ ചോദിച്ചു.

“നമുക്ക് സംസാരിക്കാൻ സമയമില്ല. എന്നെ കൊണ്ടുപോയി ആക്കുമോ?”
“ആക്കാം.”
ആക്കണ്ടാ എന്ന് അവന്റെ മനസ്സ് പറയുന്നുണ്ട്. പക്ഷെ ആരെങ്കിലും സഹായം ചോദിച്ചാൽ അതു ചെയ്തുകൊടുക്കണ്ടേ? അല്ലെങ്കിൽ നമ്മളൊക്കെ മനുഷ്യരാണോ?

അവളുടെ മുഖത്ത് സന്തോഷം പടരുന്നത് അവൻ കണ്ടു.
“എന്നാൽ വരൂ നമുക്ക് പോവാം.”

അവർ നടന്നു. മഴ ചെറുതായി ചന്നം ചിന്നം പെയ്യുന്നുണ്ട്.
മേഘങ്ങൾക്കിടയിലൂടെ ചന്ദ്രൻ എത്തിനോക്കുന്നുണ്ട്.

റോഡിലൂടെ മഴവെള്ളം പുഴപോലെ ഒഴുകുന്നു.
റോഡുകൾ കഴിഞ്ഞ് ചെറു റോഡുകളിലേക്ക് അവർ തിരിഞ്ഞു. വിജനമായ പ്രദേശങ്ങൾ.
എങ്ങോട്ടാവും എന്നെ കൊണ്ട് ഇവൾ പോകുന്നത് എന്ന് അവൻ മനസ്സിൽ ചോദിച്ചു.

കുറച്ചു ഉള്ളിലേക്ക് എത്തി. മരങ്ങളിലും പോസ്റ്റുകളിലും ലൈറ്റ് തൂക്കിയിട്ടിരിക്കുന്നു.
“ഈശ്വരാ എന്താണിത്?”
“വേശ്യാലയംല്ലേ?”
“വരൂ, സംസാരിക്കാൻ സമയമില്ല.”
“നിൽക്കൂ. എനിക്ക് ഇതിനൊന്നും താല്പര്യമില്ല .ഞാൻ പോകുകയാണ്” അവൻ പറഞ്ഞു. അവളുടെ മുഖം വാടി.
പുറത്തേക്ക് കേൾക്കാം പാട്ടും കൂത്തും. സുഖത്തിനു വേണ്ടി വരുന്നവർ. കൂറ്റം കുത്തുന്നവർ.
“ഇവിടെ നിൽക്കൂ. ഞാൻ ഇപ്പോൾ വരാം.” – അവൾ പറഞ്ഞു.

അവൾ തിരിഞ്ഞു നോക്കി ക്കൊണ്ട് നടന്നു. എന്താണ് അവൾ വേശ്യാലയത്തിൽ വന്നത്. എന്തു ചോദ്യമാണിത്. വേശ്യക്ക് വേശ്യാലയത്തിൽ എന്തുകാര്യം. ഇനി അവൾ വേശ്യ അല്ലേ.. ഏയ്.. അങ്ങനെ വരാൻ ഒരു സാധ്യതയും ഇല്ല. കാരണം അവളുടെ വസ്ത്രധാരണത്തിൽ അത് ഉറപ്പാണ്.

സമയം പോകുംതോറും അവന്റെ ആധി വർദ്ധിച്ചു. പെട്ടെന്ന് രണ്ടു കുട്ടികളുമായി അവൾ ഓടിയെത്തി. എന്നിട്ട് ഒരു ചെറിയ പേപ്പർ കഷണം അവനു കൊടുത്തു. ഈ കുട്ടികളെ എത്രയും പെട്ടെന്ന് ഈ പോലീസ് സ്റ്റേഷനിൽ എത്തിക്കണം. അവനു എതിർത്തു പറയാൻ പറ്റിയില്ല. അവൻ കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു. എന്നിട്ട് ചോദിച്ചു.
“അപ്പോ.. നിങ്ങൾ?”

നിങ്ങൾ പോകൂ, സംസാരിക്കാൻ സമയമില്ല.”

കുട്ടികൾ അവന്റെ കൈകൾ പിടിച്ചു.
“അങ്കിൾ, നമുക്ക് പോകാം”
കുട്ടികൾ വാശി പിടിച്ചു.
ഈശ്വരാ ഈ പിഞ്ചു പെൺകുട്ടികൾ എങ്ങനെ ഇവിടെ എത്തി. ആലോചിക്കാൻ സമയമില്ല.
അവനും കുട്ടികളും തെരുവിലൂടെ ഓടി. മഴയുടെ ശക്തി കൂടി. മഴ ആരോടൊക്കെയോ ദേഷ്യം തീർക്കുകയാണ്.
വന്ന വഴി മറന്നിരിക്കുന്നു. എങ്ങനെയൊക്കെയോ അവർ മെയിൻ റോഡിലെത്തി. ഒരു ഓട്ടോയിൽ കയറി.

“നോക്കൂ ഈ പോലീസ് സ്റ്റേഷൻ വരെ ഒന്നു പോകണം” – അവൻ ഡ്രൈവറോട് പറഞ്ഞു.
ഡ്രൈവർ അവനെ ഒന്നു തിരിഞ്ഞു നോക്കി. പെട്ടെന്ന് ഓട്ടോയുടെ നിയന്ത്രണം വിട്ടു എതിർ ദിശയിൽ നിന്നു വന്ന ബസ്സിനെ ഇടിക്കാൻ പോയി.
“നശിച്ച ബസ്സ്”
ബസ്സിനെ പ്രാകികൊണ്ട് ഡ്രൈവർ ഓട്ടോ സൈഡിലേക്ക് വെട്ടിച്ചു.
“ഭാഗ്യം രക്ഷപ്പെട്ടു.”
കുട്ടികൾ ഉറക്കെ കരയാൻ തുടങ്ങി!
“കരയണ്ട, ട്ടോ . ഇപ്പൊ എത്തും”
ഓട്ടോ പോലീസ് സ്റ്റേഷനിൽ എത്തി. അവർ ഉള്ളിലേക്ക് ഓടിക്കയറി. ഉള്ളിൽ ഒരാൾക്കൂട്ടം.
പെട്ടെന്ന് ഒരു സ്ത്രീ ഓടി വന്നു.
“മക്കളേ, എന്റെ പൊന്നുമക്കളേ”
ആ സ്ത്രീ അവനെ നോക്കി.

അവനു അവരെ കണ്ട മുൻ പരിചയം ഉണ്ട്.
“നന്ദി സർ”
അവന്റെ കണ്ണുകൾ നിറഞ്ഞു.
“എവിടെ മറ്റേ സ്ത്രീ?”
“അവർ അവിടെ തന്നെ ഉണ്ട്”
“അപ്പൊ നിങ്ങൾക്കറിയില്ലേ?”
“ഇല്ല, ഞാൻ ആദ്യമായിട്ടാണ് അവരെ കാണുന്നത്.”
“അവർ പറഞ്ഞു നിങ്ങൾ അവരുടെ ഭർത്താവാണെന്ന്”
“ഭർത്താവോ?”
“നോക്കൂ.. ഞാൻ കല്യാണം കഴിച്ചിട്ടില്ല”
“നുണ പറയരുത്”
പെട്ടെന്ന് ഇൻസ്പെക്ടർ വന്നു.
“താങ്കൾ ഒരു നല്ല കാര്യമാണ് ചെയ്തത്.”
“ഇവരുടെ കുട്ടികളെ അവർ തട്ടികൊണ്ടു പോയതായിരുന്നു.”
അവന്റെ മനസ്സിൽ ആയിരം ചോദ്യങ്ങൾ ഉയർന്നു. എന്തിനാണ് അവൾ എന്നോടും ആ സ്ത്രീയോടും നുണകൾ പറഞ്ഞത്?

പെട്ടന്ന് ഇൻസ്പെക്ടർക്ക് ഒരു ഫോൺ കോൾ വന്നു.
“സർ രണ്ടാം സ്ട്രീറ്റിൽ ഒരു അപകടം ഉണ്ടായിരിക്കുന്നു.”
“എന്താ കാര്യം”
“ഒരു സ്ത്രീയുടെ ബോഡി റോഡിൽ കിടക്കുന്നുണ്ട്”
“നിൽക്കൂ ഞാനിപ്പോൾ വരാം” – ഇൻസ്പെക്ടർ ഫോൺ കട്ട് ചെയ്തു.

തിരിഞ്ഞു.. എന്നിട്ട് അവനോട് പറഞ്ഞു.
“നോക്കൂ നിങ്ങളേ പോലെ ഉള്ളവർ ഇന്നു വളരെ കുറവാണ്. എന്തായാലും വെൽ ഡൺ”
അവനെ അദ്ദേഹം തോളിൽ തട്ടി പ്രശംസിച്ചു.
പ്രശംസിക്കേണ്ടത് എന്നെ അല്ല അവളെയാണ്.

“സർ നിൽക്കൂ.. എന്നെ 1st സ്ട്രീറ്റിൽ ആക്കാമോ? , രാത്രി ഓട്ടോ കിട്ടാൻ പ്രയാസമാണ്”
“വരൂ ഞാൻ 2nd സ്ട്രീറ്റിലേക്കാണ്”

അവൻ ജീപ്പിൽ കയറി. വാച്ചിൽ നോക്കി. സമയം 12 മണി. അഞ്ചു മണിക്കൂറുകൊണ്ട് എന്തൊക്കെയാണ് സംഭവിച്ചത്.

മഴ നൃത്തം ചെയ്യൽ നിർത്തിയിട്ടില്ല.

ഒന്നാം സ്ട്രീറ്റിൽ വണ്ടിയിറങ്ങി മുറിയിലേക്ക് നടന്നു.
മുറിയിൽ എത്തി വാതിൽ അടച്ചു , കുറച്ചു വെള്ളം കുടിച്ചു.
എന്നിട്ട് ബെഡിലേക്ക് വീണു. ഉറക്കം അവനെ കീഴ്പ്പെടുത്തി.

സൂര്യനുദിച്ചു. എന്താ സംഭവിച്ചത് എന്ന് അറിയാതെ റൂമിന്റെ ബാൽക്കണിയിലേക്ക് നടന്നു.

ദാ പത്രം കിടക്കുന്നു.  പത്രം നിവർത്തി.

ആദ്യം കണ്ട വാർത്ത വളരെ സങ്കടമുള്ളതായിരുന്നു.
“അവൾ…. എന്റൊപ്പം ഉണ്ടായിരുന്നവളല്ലേ ഇത്”

അവളെ ആരൊക്കെയോ ചേർന്ന് കൊന്നിരിക്കുന്നു. ചിലപ്പോൾ രക്ഷപ്പെടുന്നതിനിടയിലാവാം അവർ കൊന്നിട്ടുണ്ടായിരിക്കുക.
അവൾക്ക് എന്റെ കൂടെ പോരാമായിരുന്നല്ലോ? എന്തുകൊണ്ട് പോന്നില്ല? അതോ  ഇനിയും ആരെയെങ്കിലും രക്ഷിക്കാനുണ്ടായിരിക്കുമോ?

ഒരുപാട് ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉയർന്നു.
ഇന്നലെ പെയ്ത മഴയുടെ ഗന്ധം ആസ്വദിച്ച് അവൻ ബാൽക്കണിയിൽ നിന്നു.

About Vishnu Menon

അമ്മക്ക് ഈശ്വര ഭക്തി കൂടിയപ്പോൾ ജനിച്ച മകന് വിഷ്ണു എന്ന് വിളിച്ചു . തന്റെ അച്ഛന്റെ പേര് മകന്റെ പേരിനൊപ്പം ചേർത്തി അച്ഛൻ അചിച്ചനോടുള്ള സ്നേഹവും ആദരവും പ്രകടമാക്കി. സ്കൂളിലെ ബഞ്ചിലും വീട്ടിലെ ചുമരിലും താളം പിടിക്കാൻ തുടങ്ങിപ്പോൾ അച്ഛൻ ചെണ്ട പഠിപ്പിക്കാൻ ചേർത്തു, അതുകൊണ്ട് മട്ടന്നൂര് ശങ്കരന്കുട്ടി മാരാരുടെ ശിഷ്യനായി. ഉണ്ണി എന്നാണ് വിളിപ്പേര് , പിന്നീട് ഉണ്ണിമൂലമായി.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

One comment

  1. Intriguing one, Menon! Way to go

Leave a Reply

Your email address will not be published. Required fields are marked *