“മിഴിയോരം നനഞ്ഞൊഴുകും …. മഞ്ഞിൽ വിരിഞ്ഞ “, ആഹ നല്ല ഗാനം. ഉറക്കത്തിൽ നിന്ന് മെല്ലെ യാഥാർത്ഥ്യത്തിലേക്ക് തെന്നി വീണപ്പോഴാണ് ഇന്നലെ മാറ്റിയിട്ട തൻ്റെ മൊബൈൽ റിങ്ങ്ടോണായിരുന്നതെന്ന് കാർത്തിക തിരിച്ചറിഞ്ഞത്. ഉറക്കച്ചടവോടെ എണീറ്റുനോക്കുമ്പോൾ അമ്മയാണ്.
എന്താ, അമ്മേ ?
എട്ടു മണിയായിട്ടും എണീക്കാറായില്ലേ?
ഇന്നെനിക്കു പോകണ്ട, അതല്ലേ? അമ്മ ചൂടാവാതെ കാര്യം പറയണം.
എടീ, നിൻ്റെ അമ്മാവൻ വിളിച്ചിരുന്നു. അമ്പലത്തിൽ ചേട്ടൻ്റെ വക അന്നദാനം, എനിക്ക് അത്യാവശ്യമായിട്ട് ഒരിടം വരെ പോകണം. അതു കൊണ്ട് മോളു പോകണം. ഇല്ലേൽ ചേട്ടന് വിഷമമാവും. പോകാമോ?
ഉം, പോകാം.
അവധിയായിട്ടു കുറച്ചു കിടന്നുറങ്ങാം കരുതിയതാണ്. പക്ഷെ ഏട്ടനു ഓഫീസുണ്ട്. പ്രാതലും, ഏട്ടന് കൊണ്ടു പോകാൻ ഊണും പാകം ചെയ്തിട്ട് അവൾ അമ്പലത്തിൽ പോകാൻ തയാറായി.
ഏട്ടൻ ഓഫീസിലോട്ടിറങ്ങിയ വഴി അവളും ഇറങ്ങി. വീടിനു തൊട്ടടുത്താണ് ക്ഷേത്രം, നടന്നു പോകാനുള്ള ദൂരം. സിറ്റിയിലെങ്കിലും നല്ല പച്ചപ്പുള്ള ഇടവഴിയിലൂടെയുള്ള ആ നടത്തം അവൾക്കെന്നും പ്രിയപ്പെട്ടതായിരുന്നു.
അമ്പലത്തിൽ നല്ല തിരക്ക്, ഒരു വിധം അമ്മാവനേയും അമ്മായിയേയും കണ്ടു പിടിച്ചു. എങ്ങും പട്ടുസാരിയുടെയും സ്വർണ്ണത്തിൻ്റേയും തിളക്കം. കണ്ണു മഞ്ഞളിച്ചു , ദൂരേക്കു നോക്കിയപ്പോൾ ആ പൊരിവെയിലിൽ റോഡ് നന്നാക്കുന്ന പണിക്കാർ. തനിക്കെന്നും അദ്ഭുതം തോന്നിയിട്ടുണ്ട്, എങ്ങനെ ഇവരീ ചൂടു സഹിക്കുന്നതെന്ന്.
അനൗൺസ്മെൻ്റ് നടക്കുന്നുണ്ട്, ” അമ്മേ നാരായണ, ദേവീ നാരായണ..അന്നദാനം ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആരംഭിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളും ഇതിൽ പങ്കെടുക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു. ഇന്നത്തെ അന്നദാനത്തിന് ധനസഹായം നൽകിയവർ….വലിയ വീട്ടിൽ കേശവൻ നായർ ,കാർത്തികയിൽ അപ്പുക്കുട്ടൻ…. എന്നിവരാണ്. ഏവർക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.” അമ്മാവൻ്റെ മുഖത്ത് ആയിരം പൂർണ്ണ ചന്ദ്രൻമാർ ഒരുമിച്ചുദിച്ചു നിന്നു.
അപ്പോഴാണ് കാർത്ത്യായനി ചേട്ടത്തി ഓടി വന്നത്. അമ്മായിയോട്: ചേച്ചി വിളിച്ചു പറഞ്ഞതു നന്നായി, ഞാൻ മറന്നിരിക്കുവായിരുന്നു, അന്നദാനത്തിൻ്റെ കാര്യം. പിന്നെ അടുത്ത വീട്ടിലുള്ളവരെയും കൂട്ടി. ഈ സാരി ഇഷ്ടായോ ചേച്ചി. ആലപ്പാട്ടിൽ നിന്നാ. അന്നദാനം ആരംഭിച്ചതിനാൽ പിന്നീട് ഒന്നും കേട്ടു നിൽക്കേണ്ടി വന്നില്ല. തെറ്റില്ലാത്ത ഭക്ഷണം. ഭക്ഷണം കഴിഞ്ഞ് കൈ കഴുകി തിരിഞ്ഞപ്പോൾ പണിക്കാർ ഭക്ഷണമില്ലാതെ മടങ്ങുന്ന കാഴ്ച കണ്ടു.
അമ്മാവൻ: ഇവറ്റകളൊന്നും സമയത്തിനും കാലത്തിനുമെത്തില്ലന്നേ. 101 പേർക്കുള്ള അന്നദാനാ ഞാനിന്നിവിടെ ചെയ്തെ, അറിയുവോ?
ചുവന്ന കരയുള്ള പട്ടുസാരി ചെളി തെറിക്കാതെ പൊക്കിയൊതുക്കി നിന്ന കാർത്ത്യായനി ഏടത്തി തലയാട്ടി ശരിവച്ചു.
ചുട്ടുപൊള്ളുന്ന സൂര്യൻ്റെ നേരെ, കറുത്ത കുട നിവർത്തി, ധൃതിയിൽ വീട്ടിലോട്ടു നടക്കുമ്പോൾ ഈ വെയിലിൻ്റെ ചൂടിലും ടാറിൻ്റെ ചൂടിലും ജീവിതം പിടിക്കാൻ കഷ്ടപ്പെടുന്നവരെ കുറിച്ച് വീണ്ടും ഓർത്തു പോയി. വീട്ടിലെത്തി അമ്മയെ
വിളിക്കാൻ ഫോണെടുത്തപ്പോൾ കോളിങ് ബെല്ലടിച്ചു. അടുത്തിടെയുണ്ടായ ചില സംഭവങ്ങളൊക്കെ കാണുകയും കേൾക്കുകയും ചെയ്ത അവൾക്ക് ഇപ്പൊ എല്ലാത്തിനെയും ഭയമായിരുന്നു.
ജനൽ പാളിയിലൂടെ നോക്കിയപ്പോൾ ഒരു വൃദ്ധ. പാതി വാതിൽ ചാരി അവൾ ചോദിച്ചു: എന്താ വേണ്ടേ?
സുഖമില്ല മോളേ, എന്തേലും…
അവരുടെ മുണ്ടും നേര്യതും മുഷിഞ്ഞും, മുഖം നന്നേ ക്ഷീണിച്ചുമിരുന്നു, അവൾക്ക് വിഷമം തോന്നി. വീണ്ടും കതകു ചാരി, ഉള്ളിൽ ചെന്ന് പേഴ്സ് പരതി… ഇരുപതു രൂപ മാത്രം. മടിച്ചു ചെന്ന് അവരുടെ കയ്യിൽ കൊടുത്തു. അവരൊന്നും മിണ്ടാതെ അതു വാങ്ങി, പടി കടക്കാൻ തുടങ്ങുമ്പോൾ, പെട്ടെന്നവൾ ചോദിച്ചു: “അമ്മ, വല്ലതും കഴിച്ചതാണോ?”
അവർ ഒന്നും മിണ്ടാതെ ഒന്നു തിരിഞ്ഞു നോക്കി. “ഞാനിച്ചിരി ചോറെടുക്കാം”
ചോറും കൂട്ടാനും പാത്രത്തിലാക്കി അവൾ വേഗം തിരിച്ചെത്തി. അവർ ക്ഷീണിച്ച് പടിയിൽ ഇരിപ്പുണ്ട്. “അകത്തോട്ടിരുന്നോളൂ”
വേണ്ട എന്ന് കൈ കൊണ്ട് കാണിച്ചു കൊണ്ട്, അവിടിരുന്നു തന്നെ കഴിച്ചു. ആകെ അഴിഞ്ഞുലഞ്ഞ നരച്ച മുടിയിഴക്കിടയിൽ ഐശ്വര്യമുള്ള ഒരു മുഖമുണ്ടായിരുന്നു അവർക്ക്.
മുഖം പൊന്തിക്കാതെ ഭക്ഷണം കഴിക്കുന്നവരോട് കാർത്തിക ചോദിച്ചു: അമ്മയുടെ വീട്?
അടുത്തു തന്നാ..
കുട്ടികൾ?
മൗനം… കണ്ണുകളുയർത്തി അവളെ നോക്കുമ്പോഴാ കണ്ണുകൾ നിറഞ്ഞിരുന്നോ?
പെട്ടെന്നവൾ ചോദിച്ചു: ‘അൽപം സംഭാരമെടുക്കട്ടെ?’
ഒന്നും പറഞ്ഞില്ലെങ്കിലും അവൾ വേഗമകത്തു കയറി, സംഭാരമെടുത്തു. മനസ്സിലൊരു നീറ്റൽ, ചോദിക്കണ്ടായിരുന്നു.
സംഭാരമൊഴിച്ചു കൊടുത്തു, കുടിച്ചു. ആ കണ്ണുകളിലെ നീർ വറ്റിയിട്ടുണ്ടായിരുന്നില്ല, അത് കവിളുകളിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്.
മോളേ, വിശക്കുന്നവന് മനസ്സറിഞ്ഞ് ഭക്ഷണം നൽകുന്നതാ ഏറ്റവും വലിയ പുണ്യം. ഞാനീ വഴി വരുമ്പോ ഇനിയും ഇവിടെ വരും മോളെ കാണാൻ. മോൾക്ക്… വിതുമ്പലടക്കി, കൈ രണ്ടും ഉയർത്തി അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് അവർ പടിയറങ്ങി പോകുന്നത് കാർത്തിക നോക്കി നിന്നു.
ഫോണടിക്കുന്ന ശബ്ദം കേൾക്കുന്നു, അമ്മയാണ്.
നീ എവിടായിരുന്നു? എത്ര നേരായി വിളിക്കണു.
ഞാൻ… ഞാൻ 1001 പേർക്ക് അന്നദാനം നടത്തുകയായിരുന്നു… അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു… അവളുടെ മനസ്സും..