കൈക്കുമ്പിളിലെത്തുമ്പോൾ
നിറം ചോരുന്ന കടൽജലം.
തുടൽ പൊട്ടിയ കാറ്റിനെ
തളയ്ക്കാനൊരുങ്ങുന്ന ഉന്മാദം
നെഞ്ചോടു ചേർക്കുമ്പോൾ
നീരൂറ്റുന്ന കനൽച്ചുണ്ടുകൾ
വിഭ്രമങ്ങളുടെ നീർചുഴിയിലെ
കടിഞ്ഞാൺ കൈവിട്ട കുതിര
– നറുനിലാപ്പാലമൃതുണ്ടിട്ടു
താരാട്ടിൻ പഞ്ചാരനുണഞ്ഞ പുഞ്ചിരി…
വളപ്പൊട്ടുതേടി, മഞ്ചാടി തേടി
മയിൽപ്പീലി തേടിയോടും കുതൂഹലം…
വ്രണത്തിൻ മുകളിൽ കനവിന്റെ
പൂവിടർത്തി നിൽക്കും ചാഞ്ചല്യം,
സ്വപ്നത്തിൽ, കൈപിടിച്ചഭയം
കൊടുക്കാൻ തിളയ്‌ക്കും പൗരുഷം –
ഒക്കെച്ചവുട്ടിച്ചതച്ചൊടുക്കുവാ –
നെന്നെത്തേർതെളിച്ച സാരഥി.
ഒടുവിൽ,
നൊമ്പരത്തിൻ കുരുശിലെന്നെ –
ത്തറച്ചെന്നെച്ചതിച്ച മരീചിക.