നേരമില്ലുണ്ണിക്കു നേരമില്ല
നേരമ്പോക്കോതുവാൻ നേരമില്ല
മുറ്റത്തെ മാവിന്റെ തോളിലൊന്നേറുവാൻ
മാറിലൊന്നാടുവാൻ നേരമില്ല
തുമ്പിയെക്കൊണ്ടൊരു കല്ലെടുപ്പിക്കുവാൻ
തുമ്പപ്പൂവൊന്നു പറിച്ചീടുവാൻ
നാലു കാൽ നാട്ടിയോരോലപ്പുര കെട്ടി
കഞ്ഞി വെച്ചീടുവാൻ നേരമില്ലാ
നെല്ലീ മരത്തിലേക്കാഞ്ഞൊന്നെറിയുവാൻ
കല്ലെടുത്താലമ്മ കണ്ണുരുട്ടും
ഊഞ്ഞാലു കെട്ടാൻ തുടങ്ങിയാലമ്മയെൻ
തുടയീലടിക്കുവാനോടിയെത്തും
ഒരു തുള്ളി പുതുമഴയെങ്ങാനും കൊള്ളുകിൽ
ഒരു പാടു ചീത്ത പറയുമച്ഛൻ
അപ്പൂപ്പൻ താടിയോടൊപ്പം നടക്കുകിൽ
അപ്പൂപ്പൻ പോലും വഴക്കിടുന്നു
മണ്ണപ്പം ചുട്ടു കളിക്കുവാൻ പാടില്ല
മണ്ണിരയെയൊന്നു തൊട്ടു കൂടാ
കുഴി പാടും നേരം മധു മൊഴി ചൊല്ലുവാൻ
അണ്ണാനോടൊത്തു ചിലച്ചീടുവാൻ
ആമ്പലിൻ പുഞ്ചിരീ കണ്ടു രസിക്കുവാൻ
മീനുകളോടൊന്നു മിണ്ടീടുവാൻ
പാടത്തു പോയൊന്നു പട്ടം പറപ്പിക്കാൻ
പാട്ടൊന്നും പാടുവാൻ പാടില്ലത്രെ
ചുണ്ടുകൾ നന്നായ് മുറുക്കിച്ചുകപ്പിച്ച
ചെത്തിതൻ ചാരത്തു ചെന്നുകൂടാ
കാലികൾ മേയുന്ന കുന്നിൻ ചെരൂവിലെ
ക്കെത്തി നോക്കീടുവാൻ പാടില്ലത്രെ
ആറ്റിലിറങ്ങുവാൻ കുളിരൊന്നറിയുവാൻ
ഓളങ്ങളിൽ ചെന്നു തുടി കൊട്ടുവാൻ
പുഴയുടേ തീരത്തു പൂഴീ മണലിൽ
പൂത്താങ്കിരിക്കളി പാടില്ലത്രെ
മഴയുടെ കുളിരിനെ വാരിപ്പുണരുവാൻ
മണ്ണിനേ മാറോടു ചേർത്തീടുവാൻ
വെയ്‌ലിലൂടൊന്നു വിയർത്തു നടക്കുവാൻ
നീലാ നിലാവീലലിഞ്ഞീടുവാൻ
പേരാ മരത്തിൽ വലിഞ്ഞൂ കയറുവാൻ
പെരുവഴീയൊന്നിലും ചെന്നുകൂടാ
കൂട്ടുകാരൊത്തൊന്നു കൂട്ടുകൂടീ
പൊട്ടിച്ചിരിക്കുവാൻ നേരമില്ലാ
കണ്ണുരുട്ടിക്കാട്ടുമമ്മയുണ്ടുണ്ണിക്കു
മീശാ വിറപ്പിക്കുമച്ഛനുണ്ട്
ഒച്ചവെച്ചീടുന്ന ചേച്ചിയുണ്ടുണ്ണിക്ക്
ചൂരൽ പഴം തരും ടീച്ചറുണ്ട്
ഉണ്ണിക്കു നക്ഷത്രമെണ്ണുവാൻ നേരമി
ല്ലുണ്ണിക്കിനാവിനും നേരമില്ലാ
ഉണ്ണീടെ കയ്യിലേ പാവയോടൊത്തൊന്നു
കൊഞ്ചിപ്പറയുവാൻ നേരമില്ലാ
ഉണ്ണി സ്വയമൊരു പാവയായ് മാറീ
ട്ടാടണം പാടണം തുള്ളണം പോൽ
നേരമില്ലുണ്ണിക്കു നേരമില്ലാ
നേരെയിരിക്കുവാൻ നേരമില്ലാ….
ആലാപനം ശ്രീക്കുട്ടൻ