ഒരു ദിവസം എഴുത്തു മുറിയിൽ ഒരു അതിഥി എന്നെ തേടി വന്നു , ഗുരുവായിരുന്നു .
” എന്താ പരുപാടി ? ”
” എഴുതുന്നു ”
ചിതറിക്കിടന്ന പത്രങ്ങളും പാതി വായിച്ചു തീർത്ത പുസ്തകങ്ങളും അതിന്റെ മേലെ തല പൊക്കി നിൽക്കുന്ന മദ്യകുപ്പികളും ഗുരുവിനെ വരവേറ്റു .
” നിന്റെ മനസുപോലെയാണല്ലേ നിന്റെ മുറി , എന്താണ് പുതിയ കഥ ”
” അത് …എനിക്കറിയില്ലാ ഗുരു, ഞാൻ എന്തോ എഴുതുന്നു !!!! ”
മുറിയിലെ ചാരുകസേരയിൽ എന്നെ നിരീക്ഷിച്ചുകൊണ്ട് ഗുരുവിരുന്നു , ഒരു ബീഡി കൊളുത്തി , ബീഡി പുക അടഞ്ഞുകിടന്ന ജനാലവക്കിൽ ഒരു മേഘരൂപനെ വരച്ചിട്ടു .
” നിനക്കെന്തൊ പറ്റിയിരിക്കുന്നു ”
” ഒന്നും പറ്റിയിട്ടില്ല ”
” പിന്നെ നിന്റെ മുഖം നോക്കു , നീയാകെ അസ്വസ്ഥനാണ് ”
ഞാൻ ഒന്നും പറഞ്ഞില്ല
” നിനക്കെന്താ ഒന്നും പറയാനില്ലേ കുട്ടീ ? ”
എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു , ഗുരു കസേരയിൽനിന്ന് ചാടി എണീറ്റു
” ഞാൻ പോകുന്നു ”
” അയ്യോ, എന്തുപറ്റി ? ”
” നീ എന്നോടൊന്നും പറയുന്നില്ല , ഞാൻ നിന്നെ കാണാനാണ് ഇത്രയും ദൂരം വന്നത് ”
” ഞാൻ പറയാം !!! ”
ശാന്തത പാലിച്ചു ഗുരു
” പറയൂ ”
” കുറച്ചു ദിവസമായി ഞാനൊന്നു മനസ്സു തുറന്ന് ചിരിച്ചിട്ട് , എന്തോ ഒരു തടസ്സം , മൂകത , എഴുതുന്നതൊന്നും ശെരിയാവുന്നുമില്ല ”
ഗുരു പൊട്ടി ചിരിച്ചു
” സന്തോഷം നഷ്ടപ്പെട്ടൂ ലെ ? ”
” അതെ ”
” എല്ലാ എഴുത്തുകാരും ഇങ്ങനെയൊക്കെ തന്നെയാ വന്നത് , നിനക്കു എഴുതാൻ പറ്റും കുട്ടീ ”
പതിവായിച്ചു തീർത്ത പുസ്തകങ്ങളെ ചൂണ്ടി ഗുരു പറഞ്ഞു
” ഇതൊക്കെ മുഴുവൻ വായിക്കൂ , മനസിലായില്ലെങ്കിൽ വീണ്ടും വായിക്കൂ , പുസ്തകങ്ങൾ നിന്നെ ഉണർത്തും , ഞാൻ പോട്ടെ , പിന്നെ വരാം ”
ഗുരുവിനൊപ്പം ബീഡി പുക പുറത്തേക്ക് ഓടി .
കുന്നുകൂടി കിടക്കുന്ന പുസ്തകങ്ങൾക്ക് മുന്നിൽ ഞാൻ ഇരുന്നു , ഒരു പർവതം കയറാൻ തയ്യാറെടുക്കുന്നപോലെ.