ഹോളിവുഡ് സിനിമകൾ മൊഴിമാറ്റം നടത്തുന്ന പരിപാടി കുറെ കാലം മുൻപാണ് വന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് അങ്ങനെ കുറെ ഭാഷകളിൽ അവ മൊഴിമാറ്റി വരാൻ തുടങ്ങി. മലയാളത്തിൽ പക്ഷെ സംഗതി ക്ലച്ച് പിടിച്ചില്ല. വലിയ ആവേശമായി വന്ന മമ്മി റിട്ടേണ്‍സ്, അവതാർ എല്ലാം ചീറ്റിപ്പോയി. ഒറിജിനൽ അങ്ങനെ തന്നെ കാണാൻ ആയിരുന്നു മലയാളികൾക്ക് ഇഷ്ട്ടം.
പക്ഷെ ഈ മൊഴിമാറ്റം കൊണ്ട് ഒരുപാടു ഗുണങ്ങൾ ഉണ്ട്. വെറുതെ അടിയും ഇടിയും മാത്രം കാണാൻ കേറിയിരുന്ന സാദാ ജനം എന്തിനാണ് ഈ അടിയും ഇടിയും എന്ന് മനസിലാക്കാൻ തുടങ്ങി. കഥാപാത്രങ്ങൾ തമിഴ് പേശി തുടങ്ങിയപ്പോൾ ഹോളിവുഡ് സിനിമയും തമിഴനു സ്വന്തം സിനിമ ആയി മാറി. പടം കോടികൾ വാരാനും തുടങ്ങി.
പക്ഷെ തമിഴനു ഒരു ചെറിയ കുഴപ്പമുണ്ട്. അന്ധമായ ഭാഷാ സ്നേഹം. സംസ്കാരത്തോടുള്ള അടുപ്പം. അത് കൊണ്ട് വെറും മൊഴി മാറ്റത്തിൽ ഒതുക്കാതെ സംഗതി മൊത്തം തമിഴ്വൽക്കരിച്ച് കളയും. ഞാൻ ആദ്യമായി ഇത്തരം ഒന്നിന് പോയി കഴുത്ത് വെക്കുന്നത് കുറെ കാലം മുൻപാണ്. സിനിമ വെർട്ടിക്കൽ ലിമിറ്റ്. അതിലെ ആദ്യ സീനിൽ മൂന്നു പേർ റോപ് കെട്ടി കുത്തനെ ഉള്ള മല കയറുന്ന രംഗമാണ്, രണ്ട് ഒന്നാന്തരം സായിപ്പന്മാരും ഒരു മദാമ്മയും. അതിൽ ഒരാള് പാടുന്നു…
അതോ അന്ത പറവൈ പോലെ വാഴ വേണ്ടും, ഇതോ ഇന്ത അലൈകൾ പോലെ ആട വേണ്ടും..
അപ്പോൾ ആ മദാമ്മ ചോദിക്കുന്നു, മാമാ, ഇത് ആയിരത്തിൽ ഒരുവനിൽ എം ജീയാർ പാടിന പാട്ട് താനെ,
ആമാ അമ്മാ, അവർ അന്ത കാലത്തിലെയെ പെരിയ സോഷ്യലിസ്റ്റ്.
ഇതെല്ലാം ആ സായിപ്പന്മാർ പറയുന്നത് കേട്ട് സ്ഥലകാല ബോധം, ദിശാബോധം സാമുദായിക സദാചാര ബോധം എന്നിവ ഉടനടി നഷ്ട്ടപ്പെട്ട ഞാൻ അടുത്തിരുന്ന സുഹൃത്തിന്റെ കാലു ചവിട്ടിപ്പരത്തി ഇപ്പുറത്തിരുന്ന ഏതോ അമ്മാവന്റെ മൂക്കിൽ ഇടിച്ചു, ചെവിയിൽ കടിച്ചു, ഒടുവിൽ സഹികെട്ട് അവരെല്ലാം കൂടെ എന്നെ എടുത്തു പുറത്തു കളഞ്ഞു.
പിന്നെ ഞാൻ അറിഞ്ഞു കൊണ്ട് തന്നെ തല വെക്കുന്നത് ജെയിംസ് ബോണ്ട് സിനിമ ആയ “ടുമാറോ നെവെർ ഡൈസ്” എന്ന സിനിമക്കാണ്, കാരണം വേറെ വഴി ഇല്ല, ആകെ അവിടെ തമിഴ് ബോണ്ടനെ ഉള്ളു. അങ്ങനെ എല്ലാം കണ്ടു കൊണ്ടിരിക്കെ, റോഡിലും വീടിനു മുകളിലുമായി നടന്ന ഒരു ഉഗ്രൻ ബൈക്ക് സംഘട്ടനത്തിനു ശേഷം ബോണ്ട് കൂടെ ഉള്ള ചൈനീസ് എജെന്റ് നായികയോട് പറയുന്നു..,
എന്നോടെ പേര് വന്ത് പാണ്ട്… ജെയിംസ് പാണ്ട്. 🙂
അടുത്ത ചോദ്യം ആയിരുന്നു ക്സളാസിക്ക്.
അന്ത കടയിലെ പോയി ഇഡലി വട ശാപ്പിടലാമാ?
വീണ്ടും അന്നത്തെ പോലെ സ്ഥലകാല ബോധം, ദിശാബോധം സാമുദായിക സദാചാര ബോധം എന്നിവ നഷ്ട്ടപ്പെടുന്ന അവസ്ഥ ഉണ്ടായ ഞാൻ അതെ രീതിയിൽ ഒക്കെ പ്രതികരിക്കുകയും എന്നെ അവർ എല്ലാരും കൂടെ എടുത്ത് തീയറ്ററിനു പുറത്തെറിയുകയും ചെയ്തു.
അതാണ് തമിഴന്മാരുടെ ഡബ്ബിംഗ്. മൊഴി മാത്രമല്ല, ആകെ മൊത്തം ടോട്ടൽ മാറ്റിക്കളയും. ഇടയ്ക്കു ചെന്നൈയിൽ പോകുമ്പോൾ ഞാൻ നോക്കും, ഹുണ്ടായ് ഐ ടെൻ പേര് മാറ്റി ഉണ്ടായ് നാൻ പത്ത് എന്നും ടൊയോട്ട കൊറോള പേര് മാറ്റി ദ്രാവിഡ കുരുവിള എന്നും, ഹോണ്ട സിറ്റി പേര് മാറ്റി ഊട്ടിപ്പട്ടണം എന്നുമൊക്കെ ഓടുന്നുണ്ടോയെന്ന്. പറയാൻ പറ്റില്ല, അങ്ങനെ പേര് മാറ്റിയില്ലെങ്കിൽ കമ്പനി പ്രവർത്തിക്കാൻ സമ്മതിക്കില്ല എന്ന് വരെ നമ്മുടെ അമ്മ പറഞ്ഞു കളയും.
അവസാനമായി എന്നെ മൊഴിമാറ്റ പടം കാണാൻ ഒരു കൂട്ടുകാരൻ ക്ഷണിച്ചത് റോമിയോ ജൂലിയറ്റ് സിനിമക്ക് ആയിരുന്നു. ഞാൻ പറഞ്ഞു ചത്താലും വരില്ലാ എന്ന്, കാരണം പടം കണ്ടില്ലെങ്കിൽ കണ്ടില്ല എന്നെ ഉള്ളു. റോമിയോ അകത്തേക്ക് നോക്കി ജൂലിയറ്റിനോട്;
ഡീ കാമാച്ചീ, നാളേക്ക് തഞ്ചാവൂർ പോയി തിരുട്ടു കല്യാണം പണ്ണിക്കലാമാ എന്ന് ചോദിക്കുന്നത് കേൾക്കാൻ ഉള്ള കപാസിറ്റി ഇല്ലാത്തതു കൊണ്ടാണ്… 🙂 🙂