അവൾ

കാലത്തുതന്നെ
എന്തൊക്കെ ജോലികൾ
തീർത്താലാണ്
അവൾക്കൊന്നിറങ്ങാൻ
കഴിയുന്നത്!

ഭർത്താവിനെ
ഉണർത്താതെയുണർന്ന്
അയാൾക്ക് ബെഡ് കോഫി.
കുഞ്ഞുങ്ങളെയുണർത്തി
സ്കൂളിലേക്ക്
വിടും വരെ
തയ്യാറെടുപ്പുകൾ!

യൂണിഫോം
തേച്ചുമിനുക്കുമ്പോഴൊക്കെയും
ആ ചുളിവുകൾ അവളുടെ
മനസ്സിലേക്കായിരുന്നു
കൂടുമാറിയിരുന്നത്.

തിരക്കിട്ടെല്ലാം ചെയ്യുമ്പോഴും
അയാളെന്ന ഭർത്താവ്
സ്വപ്നങ്ങളിലൂടെ
ഒഴുകുകയായിരിക്കും!
തിരക്കൊതുക്കി
അവളോടിയെത്തുമ്പോഴേക്കും
വർണ്ണവസ്ത്രങ്ങൾ വിൽക്കുന്ന
കട ആളുകളെക്കൊണ്ട്
നിറഞ്ഞിരിക്കും.
മുഷിഞ്ഞ മുഖങ്ങളെ കടന്ന്,
പുതുവസ്ത്രങ്ങളണിഞ്ഞ്,
കണ്ണാടിയിലൊന്നുകൂടി നോക്കി
ഭംഗി ഉറപ്പുവരുത്തി, പിന്നെ
ചില്ലുകൂട്ടിലേക്ക്!

ഒരേ നിൽപങ്ങനെ
നിൽക്കണം!
ചിരിയുടെ അളവൊട്ടും
കൂടുകയോ കുറയുകയോ
ചെയ്യാതെ!
കാതുകളിലേക്കെത്തുന്ന
അശ്ലീല കമന്റുകൾ
ഉള്ളിൽ കടക്കാതെ,
ചുഴിഞ്ഞ നോട്ടങ്ങളെ
കുടഞ്ഞെറിഞ്ഞുകൊണ്ട്
ഒരേ നിൽപ്!
പകലുറങ്ങി
രാത്രിയുണരുന്നത്
ആദ്യമറിയുന്നതവളാണ്!
ഇനിയിറങ്ങാം
ചില്ലുകൂട്ടിൽനിന്ന്!

ആശങ്കകളുടെ
ഭാരം പേറി
പല താളത്തിൽ,
ഒരേ അർത്ഥത്തിലുള്ള
അനേകം ചൂളംവിളികളുടെ
നടുവിലൂടെ,
പാതയോരങ്ങളിലെ
നിയോൺ വെളിച്ചവും
ധരിച്ച് വീടെന്ന കൂട്ടിലേക്ക്!

രാത്രിവരെ കാത്തുവച്ച
കുഞ്ഞുമ്മകളുടെ കെട്ടുകൾ
കവിളുകളിലേക്കഴിഞ്ഞു
വീണപ്പോൾ കണ്ണുകളൊരു
പുഴയാകാൻ ശ്രമിച്ചു!
അടുപ്പിലെ വിറകുകളും
കരിക്കലങ്ങളും
അവളുടെ കൈപിടിച്ചു!
നോട്ടങ്ങളേറ്റു കരുവാളിച്ച്,
കറപുരണ്ട ദേഹവും
ജലവുമായൊന്ന് പുണർന്നു
വന്നപ്പോഴേക്കും
താരാട്ട് തേടിയവർ നിദ്രക്ക്
താളം പിടിച്ചു തുടങ്ങിയിരുന്നു!
ഉറക്കത്തിന്റെ ഉൾവിളികൾ
കിടക്കയിലേക്ക്
വലിച്ചടുപ്പിക്കുമ്പോൾ
അയാൾ മാർക്സിന്റെ ‘മൂലധനം’
വായിച്ചുകൊണ്ട് കിടക്കുന്നു!
എപ്പോഴോ മറന്നുകിടന്ന
ചിരി ചുണ്ടിലേക്ക്
ഒരു മാത്ര തികട്ടിവന്നു!
രാത്രിയെ തോൽപിക്കാൻ
വൃഥാ ശ്രമിച്ചുകൊണ്ടിരുന്ന
പ്രകാശമണച്ച്
അവന്റെയടുത്തേക്ക്!
അവനെന്ന ഭാരമിറക്കി
അവളുറക്കത്തെ
തിരയുമ്പോൾ പുറത്ത്
അർത്ഥംവച്ച് കളിയാക്കി
ചിലക്കുന്നുണ്ടായിരുന്നു
പാതിരാപുള്ളുകൾ!
തെരുവിൽ
നിയോൺവെളിച്ചത്തിൽ
പറന്നു നടക്കുന്ന
ചൂളംവിളികൾ പോലെ…!

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *