ചുളിവില്ലാതെ വിരിച്ച നിഷ്കളങ്കതയിൽ അമ്മ കൈക്കുഞ്ഞിനെ കിടത്തുന്നതുപോലെയാണ് ചിലയോർമ്മകൾ എന്നെനിക്കു തോന്നാറുണ്ട്.
ഊണുമേശയ്ക്ക് മുൻപിലിരുന്ന് ആ സ്ത്രീ സങ്കടപ്പെട്ടു. അവർ ഇടയ്ക്കിടെ മൂക്കുപിഴിഞ്ഞുകൊണ്ടിരുന്നതുകൊണ്ടാവാംആ മൂക്കിൻതുമ്പ് വല്ലാതെ ചുവന്നു കാണപ്പെട്ടത്.അവരുടെയരികിൽ ശരീരത്തോടു ചേർന്ന് ഏകദേശം എന്റെ പ്രായംതന്നെ തോന്നിക്കുന്ന ഒരു മെലിഞ്ഞ പെൺകുട്ടിയുമിരിക്കുന്നുണ്ട്.അവളുടെ വെളുത്തനിറമാണ് ആദ്യമെന്റെ കണ്ണിൽപ്പെട്ടത്.അവളുടെ മുഖത്ത് ഭംഗിയുള്ള നാണമുണ്ടായിരുന്നു. കഴുത്തിലെ കറുത്ത മുത്തുമാലയിൽ ഒരാവശ്യവുമില്ലാതെ ഇടയ്ക്കിടെ തെരുപ്പിടിച്ച് അവളെന്നെ ഇടങ്കണ്ണിട്ടുനോക്കി. ഞാൻ, എന്റെ വീട് എന്ന തിണ്ണമിടുക്കിന്റെ ഗമയിൽ അവർക്കെതിരേ വലംകയ്യാലെന്റെ മുഖവും താങ്ങിയിരുന്നു. ഇടയ്ക്ക് എന്റെ പാദസരങ്ങൾ മനഃപൂർവ്വം കിലുക്കാൻ കാലുകൾ അനക്കി.
ചൂടുകഞ്ഞി രണ്ട് പിഞ്ഞാണത്തിലേയ്ക്ക് വിളമ്പി അമ്മ അവർക്കുനേരെ നീക്കിവച്ചു. ഒപ്പം കൂർക്ക മെഴുക്കുപുരട്ടിയും, വെളുത്തുള്ളിയച്ചാറും, പപ്പടവും. ”ഇന്ന് കഞ്ഞിയാണ് രാധമ്മേ ഉണ്ടാക്കിയത്. കഴിക്കൂ.. ഉം… മോളും കഴിക്ക്..” അമ്മ അവരെനോക്കി പുഞ്ചിരിച്ചു.
”വെശപ്പും, ദാഹോക്കെ ചത്തു കൊച്ച്രേസേ… എങ്ങനേലും ഒന്നൊടുങ്ങിയാമതി. ഈ പിള്ളേർടെ മൊഖമോർത്തിട്ടാ… അല്ലേല്..”
പറഞ്ഞത് തീർക്കാതെ അവർ നിർത്തി.. അമ്മയുടെ കൂട്ടുകാരിയാണവരെന്നെനിക്കറിയാം. ഇങ്ങിനെ വല്ലപ്പോഴും വരും. പക്ഷെ ഈ കുട്ടിയെ ആദ്യമായാണ് ഞാൻ കാണുന്നത്.
വലിയ കൂർക്ക കഷ്ണം വായിലിട്ട് ചവച്ചുകൊണ്ട് അവൾ എന്നെനോക്കി. മുൻവരിയിലെ ഒരിടംപല്ലാണ് അവളുടെ മുഖത്തിന് ഇത്രയും ഭംഗി കൊടുക്കുന്നതെന്നെനിക്കു തോന്നി.അവൾ പപ്പടം പൊട്ടിച്ച് വായിൽ വയ്ക്കുന്നത് കണ്ടപ്പോൾ ഒരു പപ്പടം എനിക്കും കറുമുറെ കടിച്ചു തിന്നണമെന്ന് തോന്നി. നാവിനടിയിലൂറിയ വെള്ളം ഞാൻ വിഴുങ്ങി .പിന്നെ കഴിക്കാം. ഞാനോർത്തു.
”അപ്പോ ആള് വരാറേയില്ലേ..”
അമ്മയുടെ സ്വരത്തിൽ വല്ലായ്മ കലർന്നു.
‘ഇല്ല. അവൾടടുത്തന്ന്യാണ്. മുൻപ് വല്ലപ്പഴും വന്നിരുന്നു. തല്ലാനും.. രാത്രിലെയങ്കത്തിനും….” അവരുടെ ഒച്ച താണു.
അമ്മ എന്നെ നോക്കി. പിന്നെ ആ കുട്ടിയെയും.
ഞാനോർത്തു. അങ്കംന്നുവച്ചാൽ യുദ്ധമല്ലേ…
പക്ഷെ ,ചോദിച്ചില്ല .
പെട്ടെന്ന് വലിയ ചരൽ വാരിയെറിയും പോലെ ഓടിനുമുകളിലേയ്ക്ക് മഴ വന്നുവീണു. ഞാനോടി വരാന്തയിൽ ചെന്നുനിന്നു. എന്റെ കുഞ്ഞുമന്ദാരത്തെ ഇപ്പോൾ മഴ ഉന്തിയിട്ടിട്ടുണ്ടാകും.ഞാൻ വ്യസനിച്ചു. അങ്ങിനെ നിൽക്കുമ്പോൾ പുറകിലൊരനക്കം. അവളാണ്. ഞാൻ തിരിഞ്ഞുനോക്കാതെ നോക്കി. ഒരു വിരൽ തോളിലമരുന്നു. എനിക്ക് ചിരിവന്നു.കുറച്ചു കഴിഞ്ഞപ്പോൾത്തന്നെ ഞങ്ങൾ കൂട്ടായി. കടലാസുകൊണ്ട് കപ്പലുണ്ടാക്കി ഞങ്ങൾ ചവിട്ടുപടിയിൽ ഇറവെള്ളം നനഞ്ഞിരുന്ന് ഒഴുക്കിവിട്ടു.
അവൾ ചോദിച്ചു.
”നിന്റെ പേരെന്താ..’
”സുഗന്ധി”
എന്റെ പേര് കേട്ടതും അവൾ ചിരി താഴെവീഴാതെയെന്നോണം വാ പൊത്തിപ്പിടിച്ചു കുടുകുടെ ചിരിച്ചു. എനിക്ക് നാണക്കേട് തോന്നിയെങ്കിലും അതു മറച്ചുപിടിച്ച് തിരക്കി.
”നിന്റെയോ”
”അമ്പിളി”
”അമ്പിളി മണവാട്ടിയെന്നൊരു പൊട്ട പാട്ടെണ്ട്.”
ഞാൻ പറഞ്ഞത് അവൾ കേട്ടതായി ഭാവിച്ചില്ല.നനഞ്ഞ മുടിയിളക്കിക്കൊണ്ട്..
” നെണക്ക് നെറൂല്ല.നീ കർത്തതാ..”
അവൾ പറഞ്ഞു.ഞാനെന്റെ ഇരുണ്ട കൈത്തണ്ടകളിലേയ്ക്ക് നോക്കി മുഖംകുനിച്ചു.
”പക്ഷെ ഞാൻ കഥേം, കവിതേം എഴുതോല്ലോ..”
എക്കിട്ടം വരുന്നപോലെയുള്ള സ്വരത്തിൽ അവൾ പിന്നെയും വാപൊത്തിച്ചിരിച്ചു.
”നൊണ….നൊണ….ആനനൊണ”എന്റെ അഭിമാനം വ്രണപ്പെട്ടു. ഒറ്റയോട്ടത്തിനു ചെന്ന്, എനിക്ക് തോന്നുന്നതെല്ലാം കുത്തിക്കുറിച്ചു വയ്ക്കുന്ന മഞ്ഞപ്പൂക്കളുടെ പടമുള്ള എന്റെ പുസ്തകം എടുത്തുകൊണ്ടു വന്ന് അവൾക്കുനേരെ നീട്ടി.അവളത് വാങ്ങി നോക്കി. അക്ഷരങ്ങളുടെയടിയിലൂടെ ചൂണ്ടുവിരലോടിച്ച് അവൾ ചിലതൊക്കെ വായിച്ചു. ഇടയ്ക്ക് എന്നെ തലയുയർത്തി അവിശ്വസനീയമെന്നോണം നോക്കി. കലങ്ങിയ വെള്ളപ്പൊക്കത്തിൽ കിട്ടിയ പൊങ്ങുതടിയെന്നോണമായിരിക്കാം എനിക്കന്നത്തെ സന്തോഷമെന്ന് ഇപ്പോൾ തോന്നുന്നു.
”ദെനിക്ക് ഇഷ്ടപ്പെട്ടു.” അവൾ ഒരെണ്ണം തൊട്ട് ചിരിച്ചു.ഞാൻ നോക്കി.
ഇതാ ഒരുമരം..
പൊത്തോടിയ വലിയമരം..
അത് വേഗം തള്ളി വീഴ്ത്തൂ.
ഇല്ലെങ്കിലും അത് വീഴും…
വീഴുന്നത് നമ്മുടെ തലയിലുമായിരിയ്ക്കും..
എനിക്ക് അഭിമാനം തോന്നി. മഴയിലേയ്ക്കുറ്റുനോക്കി അമ്പിളി പറഞ്ഞു.
”അങ്ങനേള്ള മരം വീണ് എന്റെയച്ഛനും ചാവണം .”
”അതെന്തിനാ..”
”എപ്പഴും തല്ലോരുന്നു.. അമ്മ കാണാണ്ട് എന്റേം ചേച്ചീടേം തൊടേമ്മ ഉമ്മവക്കും.മുറുക്കെ കടിക്കും.മിണ്ട്യാല് കൊരക്കില് പിടിക്കും.ഒരൂസം ഞാൻ ഒറക്കനെ നെലോളിച്ചു. അന്ന് വല്യ വഴക്കാരുന്നു. അമ്മന ചവിട്ടി അച്ഛൻ മുറ്റത്തിട്ടു. ഇപ്പ വരാറില്ല. എപ്പഴേലും രാത്രി വരോയിരിക്കും.”
അവൾ പേടി കിട്ടിയിട്ടെന്നോണം ശ്വാസമടക്കി.
എനിക്കൊന്നും ശരിക്കും മനസ്സിലായില്ല. എന്നാലും വിഷമം വന്നു. ഞാൻ നോക്കി. ഞങ്ങളൊഴുക്കിയ കപ്പലിൽ വെള്ളം നിറഞ്ഞ് അതിന്റെ ഒരുവശം താണുതാണുപോകുന്നു. മഴ തിമിർത്തുപെയ്യുകയാണ്. സന്ധ്യയാവാതെ ഇരുട്ട് വന്നിരിക്കുന്നു. നഖം കടിച്ചുതുപ്പി വെറുതെ ഞാൻ നിന്നു…