മാതൃമലയാളം

(കേരളം ഷഷ്ഠിപൂർത്തിയാഘോഷിക്കുന്ന ഈവേളയിൽ എല്ലാകൂട്ടുകാർക്കും ആശംസകൾ! മലയാളംമണക്കുന്ന നാളെകൾ നമുക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഒരു കവിത)

മാതൃമലയാളം

‘അ’യിൽ
നിന്നായിലേയ്ക്കൊഴുകും
സ്വരാക്ഷര-
ത്തേനിറ്റുനൽകുന്ന നന്മ!
‘ക’ തൊട്ടു ‘റ’ വരെകോർത്തിട്ട
വ്യഞ്ജന കാവ്യാക്ഷരത്തിൻ
കുളിർമ !
ഇനിയെന്ത്
വേണമെന്നുൾസ്പന്ദനത്തിന്റെ
ലിപിയെന്റെ കയ്യിലുള്ളപ്പോൾ?
ഇനിയെന്ത്
വേണമെന്നുയിർതൊട്ടുരുമ്മുന്ന
മൊഴിയെന്റെ
ചുണ്ടിലുള്ളപ്പോൾ?
അമ്മയെപ്പോലെയാണമ്മനാടും
പിന്നെ
അമ്മിഞ്ഞമണമുള്ള മൊഴിയും!

പിഞ്ചുനാവെത്രയോ
തെന്നിവീണും പിന്നെ
കൊഞ്ചിച്ചിണുങ്ങിപ്പിടഞ്ഞെണീറ്റും
പിച്ചവെച്ചുയിരിന്റെ മച്ചകം
പരതിയും
കെട്ടിപ്പടുത്തതാണെന്റെ ഭാഷ,
നെഞ്ചിൽ
പറ്റിപ്പിടിച്ചതാണെന്റെഭാഷ!

അതിരുകൾതട്ടി
നിരപ്പാക്കി,യുറവിന്റെ
കതിരുകൾവിളയിച്ച ഭാഷ !
പതിരുകൾപാറ്റിക്കൊഴിച്ചിട്ട്
പൈതൃക –
പ്പടവ്കാട്ടിത്തന്ന ഭാഷ !
ഇനിയെന്ത്
വേണമെന്നുൾസ്പന്ദനത്തിന്റെ
ലിപിയെന്റെ കയ്യിലുള്ളപ്പോൾ?
ഇനിയെന്ത്
വേണമെന്നുയിർതൊട്ടുരുമുന്ന
മൊഴിയെന്റെ ചുണ്ടിലുള്ളപ്പോൾ?
അമ്മയെപ്പോലെയാണമ്മനാടും
പിന്നെ
അമ്മിഞ്ഞമണമുള്ളമൊഴിയും

തുഞ്ചനൊരുതത്തയെക്കൊണ്ട്
മലനാടിന്റെ
നെഞ്ചിൽകുറിച്ചിട്ട ഭാഷ
നർമ്മത്തെ
മർമ്മമാക്കിക്കൊണ്ട് നമ്പിയാർ
ധർമ്മംപഠിപ്പിച്ച ഭാഷ !
ഭക്തിയിൽ
സർഗമുനമുക്കിയാചെറുശ്ശേരി
കൃഷ്ണകഥതന്നൊരു ഭാഷ!

ആശാന്റെ
ആത്മരാക്ഷരങ്ങൾപിറന്നു വീ-
ണാളിപ്പടർന്നൊരു ഭാഷ !
ആശയങ്ങൾകൊരുത്താത്മാവി
ലലിയിച്ചൊ-
രഗ്നി, വള്ളത്തോളിന്റെ ഭാഷ!
ഉള്ളം
കിലുക്കുന്നൊരക്ഷരക്കൂട്ടുമായ്
ഉള്ളൂർപഠിപ്പിച്ചതെന്റെ ഭാഷ!

പിന്നെയും പേനയാൽ മണ്ണിൻ
മഹാഗന്ധ –
മെണ്ണിപ്പറഞ്ഞവരെത്രയെത്ര?
അന്ന്തൊട്ടിന്നേവരെപ്പുണ്യഭാഷയ്ക്ക്
അന്നം
കൊടുത്തവരെത്രയെത്ര?

പ്രണയം കുടുക്കിട്ട
കയറിൻെറയറ്റത്ത്
രമണൻപിടഞ്ഞേയിരിക്കുന്നിതാ-
പാതിയിൽ വെട്ടിക്കടത്തിയ
മലയന്റെ
വാഴക്കുല
നെഞ്ചുടയ്ക്കുന്നിതാ!
ആനയെക്കുഴിയാനയാക്കിയ
വൈദഗ്ധ്യം
ആസ്വദിപ്പിച്ചേയിരിക്കുന്നിതാ
കണ്ണീർകലർന്നൊരുകടലേറി
നെഞ്ചിലാ –
ചെമ്മീൻ മിടിച്ചേയിരിക്കുന്നിതാ

നാല്കെട്ടിന്റെയാപൂമുഖത്തക്ഷര-
നാഥനിരിപ്പൂ കഥക്കൂട്ടുമായ്
വേലായുധാ, നിൻെറകാലിലെ
ചങ്ങല
വേദനയായികിലുങ്ങുന്നിതാ – – – –

പാടിയാൽതീരാത്ത
പ്രാണന്റെപാട്ടുമായ്
ഏടുകളേറെയുണ്ടെന്റെ ഭാഷ!

കരംകൊണ്ട് ദൈവമെൻ
നാവിൽ വരച്ചിട്ട
വരംതന്നെയാണെന്റെ
മാതൃഭാഷ !

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *