പണിച്ചി

ഈണത്തിൽ ചൊല്ലാവുന്നത് എന്ന കുറ്റം മാത്രമാരോപിച്ച് ചിലർ കരുതിക്കൂട്ടി മുക്കിക്കളഞ്ഞൊരു കവിതയാണിത്… വായിക്കാതെ പോകരുത്… അഭിപ്രായവും പറയണം…

മാതീ….
കറുത്ത കിടാത്തീ
മൂക്കുത്തിയിട്ട കാടിന്റെയോമനപ്പുത്രീ
നീലത്തലമുടിയും
മേഘക്കവിൾത്തടവും
വേതാളത്തീമിഴിയും
വീരാളിപ്പല്ലുകളും
വെള്ളോട്ടു വളകളും
തുടു ചോപ്പൻ ചുണ്ടുമുള്ള
പെണ്ണേ, മലയരയത്തീ….

പണ്ടല്ലോ നിന്റെ
മുതുമുത്തച്ഛന്മാർ
കരിമ്പുലി തിങ്ങിയ കാടു കാത്തൂ.
ചൂരലും മുളയരിയും കാട്ടു കിഴങ്ങുകളും
ജീരകക്കുറിഞ്ഞിയും ജീവന്റെ വേരുകളും
പെണ്ണാൾകടെ മാനവും നിന്നകാത്തൂ
ഉറങ്ങാതെയുറക്കത്തെ കിനാവു കണ്ടു..

കടമ്പില കുത്തി മറച്ചോരരക്കെട്ടിൽ
കുന്നിക്കുരു കോർത്തൂ,
ചെവിത്തുള രണ്ടിലും കാക്കപ്പൊന്നിട്ടമ്മ
അമ്മിഞ്ഞ തന്നിരുന്നു.
കൊടും കരിം കാടാണേ
നേരുറയുന്നൊരു കാടാണേ…
കാവൽ ദൈവങ്ങടെയാത്മാവു കെട്ടിയിട്ട
കാണാക്കിനാവാണേ….

മാതീ…
കരിമ്പു കിടാത്തീ
മനസ്സു കട്ട മാരന്റെ ചന്ദനക്കുട്ടീ..
മകരക്കനലെടുത്ത് ചന്ദ്രദീപം കൊളുത്തി
മഞ്ചാടിക്കണ്ണഴിച്ചു
പാമ്പിന്റെ പല്ലു കെട്ടി
പൂക്കാലം നോക്കി നോക്കി
പൂച്ചപ്പേ കുന്നിറങ്ങി
സൂര്യൻ കിഴക്കു തപ്പിക്കാവേറി
പെണ്ണുകെട്ടി
ആറാടിച്ചത്തതറിഞ്ഞോ, നീ
ദൈവങ്ങൾ ഭിക്ഷ ചെന്ന കഥയറിഞ്ഞോ ???

മാതീ വനക്കുരുക്കുത്തീ,.
കടഞ്ഞെടുത്ത കരിവീട്ടിക്കുഞ്ഞുകിടാത്തീ
നിന്നെയും നിന്റെ കാടും
വിറ്റിട്ടു കളളുമോന്തി
വെണ്ണത്തുടുപ്പുമേനി
മാറിൽ പടർത്തി വെച്ചൂ
തമ്പ്രാക്കള് കോവിലിന്റെയുടയവരായ്
വിധി പറഞ്ഞു
കുതിരപ്പുറത്തമർന്ന് മരണക്കടുക്കനിട്ട്
കുടചൂടും മേഘവില്ലിൻ ശവമഞ്ചം തോളിലിട്ട്
മലയിറങ്ങിപ്പോണ കണ്ടില്ലേ, നീ
കാടിന്റെ കണ്ണീര് കാണുന്നില്ലേ ??

മാതീ… കുവലയക്കണ്ണീ
പിരാന്തുറഞ്ഞ കൂളിക്കുറുമ്പുടയാളേ..
നാടാളും നായ്ക്കളുടെ കോമ്പല്ലിൽ കോർത്തു പോയ,
കയ്പ്പുള്ള പാൽ ചുരത്തിയുണ്ണിവയർ നിറച്ച,
തോടക്കല്ലൂരിവെച്ച് തോവാളപ്പു പതിച്ച
പാവം പണിച്ചിക്കിടാത്തി
കങ്കാളൻ വിൽക്കുന്ന കരിഞ്ചരക്കേ,

നിന്റെ ദൈവമിന്നലെ കടൽ കടന്നു പോയേ
നിന്റെ മാരൻ കള്ളിന്റെ കടലിൽ മുങ്ങിച്ചത്തേ
നിന്റെയരക്കെട്ടിന് വിലയിന്നലെയിട്ടേ
നിന്റെ പാട്ടിൻ കണ്ണെടുത്ത് കാട്ടുപൂച്ച തിന്നേ
നീയിന്ന് വെറുമൊരു കച്ചോടപ്പെണ്ണാണേ…

മാതീ… തുലഞ്ഞ കിടാത്തീ
ഉരിഞ്ഞു വീണതോലിന്റെ പെങ്ങളുകുട്ടീ
പച്ചപ്പൈ നൃത്തമാടും നാളുണ്ടേയുദിക്കുവാൻ
മച്ചിത്തൈപ്പിലാവിന്റെ കൊമ്പുണ്ട് തൂങ്ങിച്ചാവാൻ
അച്ഛന്റെ പേർ പതിഞ്ഞ മണ്ണില്ല കൊത്തി മൂടാൻ

ചത്താലും പഠിക്കാത്ത, നട്ടാലും മുളയ്ക്കാത്ത
അത്താഴം മണക്കാത്ത, മുത്തശ്ശി തലോടാത്ത
പെണ്ണേ മലയരയത്തീ
മുക്കുത്തിയിട്ട കാടിന്റെയോമനപ്പുത്രീ !!!

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *