തീരാക്കടം

ചിരിച്ചും, കരഞ്ഞും, കുഴഞ്ഞും, പരാതി പറഞ്ഞുമിരിക്കുന്ന പെറുക്കിക്കൂട്ടിയ അക്ഷരങ്ങൾ നിറഞ്ഞ കുറെ കയ്യെഴുത്ത് പ്രതികളുടെ കൂടെ സ്വയംതടവിന് വിധിക്കപ്പെട്ട മറ്റൊരു പ്രതിയെപ്പോലെ മുറിയടച്ചിരിപ്പു തുടങ്ങിയിട്ട് നേരം കുറെയായിരിക്കുന്നു. കാലത്തിന്റെ മുറി കൂടാത്ത ഏതോ അറ്റത്താണ് കണ്ണടച്ചു കിടക്കുന്നത് വാക്കിന്റെ കിനാവള്ളികളും, വീണ്ടും വായിച്ചു തീർത്ത ഈ പഴയ കത്തും.

കുരിശിൽ കേറാൻ സാധിക്കാത്ത ആ പഴയ നാലാമത്തെ ആണി അതുണ്ടാക്കിയവനെ പിന്തുടരുന്നത് പോലെ, സ്വയം സൃഷ്ടിച്ചെടുക്കുന്ന ചില ഭ്രാന്തുകളുടെ മൂർച്ചകൾ പുറകിൽ നിന്ന് കുത്തുന്നതു കൊണ്ടാവണം വെറുതെ പിറന്നു വീണ ഒരു അവധി ദിനത്തോടു പോലും ഞാൻ കൊഞ്ഞനം കുത്തുന്നത്.

ചിലപ്പോഴൊക്കെ ഇങ്ങനെയാണ്, ഇസ്തിരിയിട്ട് അടുക്കിവെച്ച വസ്ത്രങ്ങൾ നിറഞ്ഞ ഒരലമാരിയിൽ നിന്ന് നമുക്ക് പ്രിയപ്പെട്ട ഒന്നെടുക്കുമ്പോൾ മാത്രം അതിന്റെയൊരു ബട്ടൻ പൊട്ടിയതറിയും പോലെയോ, വേറെയൊന്നെടുക്കാനോ തുന്നിത്തീർക്കാനോ തോന്നാതെ, നമ്മളൊരു സൂചിക്കുടുക്കോണ്ട് അതിനെ നേർക്കാഴ്ച്ചയിൽ നിന്നൊന്ന് മറച്ചു കുത്തിക്കെട്ടും പോലെയോ, ചില ഓർമ്മകൾ വേഷംകെട്ടലിന്റെ ചില വിടവുകളെ എല്ലായെപ്പോഴും മറച്ചുപിടിക്കുന്നുണ്ടാവണം.

രണ്ടായിരത്തഞ്ചിലാവണം,

നേർച്ചപ്പാത്രങ്ങളിൽ നേരത്തിന് വീണ വറ്റു പോലെ വിചാരിച്ച മീറ്റിങ്ങുകളെല്ലാം തീർന്ന ആശ്വാസത്തിൽ ,എറണാംകുളത്തെ ട്രാൻസ്പോർട്ട് സ്റ്റാന്റിലേക്കു പോകുന്ന വഴിക്കുള്ള സ്ഥിരം സത്രത്തിൽ ചുരുണ്ടുകൂടിയിരുന്ന് ഞാനും, അപ്പുറത്തെ മുറിയിലെ സ്ഥിരം താമസക്കാരനായ തോമസേട്ടനും കൂടി ഒരു കുപ്പീടെ കഴുത്ത് പൊട്ടിച്ചടി തൊടങ്ങിയ ഒരുച്ച, ഒരൊന്നരപെഗ്ഗിന്റെ ഷെയറു ചോദിച്ചു വന്ന ഒരു പുണ്യ പുരാതന കഥാപാത്രത്തിന്റെ മോളിൽ വളരെപ്പെട്ടെന്ന് അലമ്പായിത്തീർന്നപ്പോൾ പ്രാരാബ്ധ സഞ്ചീല്, ബാക്കി വന്ന കുപ്പീം പൊതിഞ്ഞു വെച്ച് ഞാനവിടുന്നെറങ്ങി.

തിരുവനന്തപുരത്തേക്കുള്ള ഏതോ തീവണ്ടി, അതോ മാറിക്കേറിയോ, ഓർമ്മയില്ല; ടോയ് ലെറ്റ് പൈപ്പിലെ വാട്ടവെള്ളത്തിനൊപ്പം ചങ്കെരിഞ്ഞിറങ്ങുന്ന ഓപ്പീയാറിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ, ആരായിരുന്നു ‘പർദേശീ പർദേശീ ജാനാ നഹീ’ ന്ന് പാട്ടൊക്കെ പാടീത്‌ ?

സ്വപ്നം കാണുകയായിരുന്നിരി ക്കണം, കൂത്തുമറഞ്ഞു കിടക്കുന്ന ഭൂതകാലത്തിന്റെ ഓട്ടക്കാലണക്കുള്ളിലൂടെ നോക്കിയാൽ കാണുന്നത്ര വലുപ്പമേയുള്ളൂ ഏതു സ്വപ്നത്തിനും., എപ്പോഴും.

തലച്ചോറിനെന്താണിത്ര മന്ദിപ്പ്.?

ലഗ്ഗേജ് റാക്കിനു മുകളിലെ വളഞ്ഞു പുളച്ചിലിനൊടുക്കം കണ്ണു മിഴിക്കുമ്പോൾ ഒരു സ്ഥിരം മദ്യപാനിയുടെ ശൂന്യത, തലച്ചോറിലും തിരക്കൊഴിഞ്ഞ കമ്പാർട്ട്മെന്റിലും.

“ദെവിട്യാ സ്ഥലം..?”

”എവിടേക്കാണ് പോകേണ്ടത്..?”ന്നൊരു മറുചോദ്യം വന്നപ്പളാണ് ഞാനവളെ ശ്രദ്ധിച്ചത്, ഇരുണ്ട നിറത്തിലൊരു സാരിയിൽ വാരിപ്പൊതിഞ്ഞ ഒരിടത്തരം രൂപം,ലേശം തടിച്ച പ്രകൃതം, മുഖം നിറഞ്ഞ ചിരി,മഴ നനഞ്ഞ ശബ്ദം.., സ്ത്രീ.

തിരുവനന്തപുരത്തേക്കാണ് ചങ്ങാതീ ന്ന് പറഞ്ഞപ്പോള്, അവളുമങ്ങോട്ടേക്ക് തന്നെ; കുത്തഴിഞ്ഞ ലഹരിയോളം മനുഷ്യനെ പ്രലോഭിപ്പിക്കുന്ന മറ്റൊന്നേയുള്ളൂ, ഒരൊറ്റമുറിയിലെ എതിർലിംഗത്തിന്റെ പ്രസരിക്കുന്ന സാന്നിദ്ധ്യം.

അവളവിടെയേതോ ക്രിസ്ത്യൻ മിഷണറിസ്ഥാപന ത്തിന്റെ ഹോസ്റ്റലിലാണ് ജോലി ചെയ്യുന്നത്, ശരാശരി ജീവിതം.പരസ്പരം വെച്ചു നീട്ടിയ കുശലാന്വേഷണങ്ങൾക്കും, ജീവിതം പോലെ തൊട്ടു നക്കിയ അനുഭവങ്ങളുടെ ടച്ചിങ്ങ്സിനുമിടയിലൂടെ സമാന്തരമായ എത്ര പാളങ്ങളെയാണ് മറികടന്നത്.,

വർത്തമാനം പോലെ നമ്മളെ കെട്ടിപ്പിടിക്കുന്ന മറ്റൊന്നില്ല.

വണ്ടി സ്റ്റേഷനിലെത്തിയിരി ക്കുന്നു.

ഒരുമിച്ചിറങ്ങുന്നു, രണ്ടു വഴിയാകുന്നു.

തിര്വോന്തോരം,.
തമ്പാനൂർ
അരിസ്റ്റോ ലോഡ്ജ്,
അറുപതു രൂപയുടെ അതേ മുറി
നൂൽബന്ധമില്ലാത്ത പായ വിരിച്ച ഇരുമ്പു കട്ടിൽ,
അലറി വിളിക്കുന്ന ഫാൻ,
അലച്ചിലിന്റെ പകലുകൾ,പകലുകൾ..

കൂണു പോലെ മുളച്ചു പൊന്തിക്കൊണ്ടിരിക്കുന്ന റിസോർട്ടടക്കം,സ്വപ്നഭവനങ്ങളുടെ ഉട്ടോപ്പ്യൻ വേർഷനുകൾക്കുമിടക്ക് വിപണനത്തിന്റെ സാദ്ധ്യതകൾ തിരഞ്ഞ് അലഞ്ഞു തിരിയുന്നതിനിടക്ക്, ഒന്നോരണ്ടോ ഫോൺകോളുകൾക്കപ്പുറത്തേക്ക് അവളെ പിന്നീടോർക്കാൻ സാധിച്ചില്ലെന്നതാണ് സത്യം.

തിരിച്ചു പോകാറായി ട്ടും,  വഴിയേ പോയ ഒരു ബുദ്ധിജീവി ജാടയെ തോളത്തെടുത്തു വെച്ചതു കൊണ്ട് കുരുങ്ങിപ്പറിഞ്ഞ ഓട്ടക്കീശയിൽ, മൂന്നു ദിവസത്തെ വാടകബാക്കിയും, വിശപ്പും മാത്രം. കണ്ണു തുറിച്ച് ബസ്റ്റാന്റിലെ ബെഞ്ചിലിരിക്കുമ്പോഴാണ് അവളുടെ ഫോൺ വന്നത്; വെപ്രാളം കണ്ടപ്പോൾ,ഉരൽ മദ്ദളത്തിനോടെന്ന പോലെ കുറഞ്ഞ വാക്കിൽ ഞാൻ കഥ പറഞ്ഞു നിർത്തി., അല്ലെങ്കില്ത്തന്നെ ആർക്കാണ് കേൾക്കാൻ താത്പര്യമുണ്ടാവുക..?

എനിക്കു പെട്ടെന്ന് ചിരി വന്നു.

മാർക്കറ്റിങ്ങിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച കുന്നംകുളം മാർക്കറ്റിനെ മനസ്സിൽ ധ്യാനിച്ച്, ഒരു ശ്രമം; അടുത്ത ബഞ്ചിലെ ഒരുത്തന് ദൽഹി ലാഡോസറായിലെ ഫൂട്ട്പാത്തിൽ നിന്നു വാങ്ങിയ നൂറ്റമ്പതു രൂപയുടെ വാച്ച് ഞാൻ ഇരുന്നൂറ്റമ്പതിന് വിറ്റു.
വിശപ്പും മാറ്റി കള്ളവണ്ടി കേറാമെന്ന ചിന്തയുമായി, ലോഡ്ജെത്തി ബാഗെടുത്ത് മീശയണ്ണന് ചെക്ക്മേറ്റ് പറയുമ്പോള് ഓടിപ്പാഞ്ഞു വരുന്ന അവൾ; ഒറ്റയുടെയും, അഞ്ചിന്റെയും, പത്തിന്റെയും കുറെ മുഷിഞ്ഞ നോട്ടുകൾ, ഒട്ടും മുഷിയാത്ത വിയർപ്പു പുരണ്ട ചിരി., ഒരുമ്മ.വണ്ടി കയറും വരെ അവളുണ്ടായിരുന്നു, പിന്നെയെപ്പൊഴൊക്കെയോ കുറെ കത്തുകൾ, സംഭാഷണങ്ങൾ, പിന്നെയെപ്പഴോ കൈ വിട്ടു പോയ അഭയം, എത്ര നീട്ടിയിട്ടും തിരിച്ചു വാങ്ങാത്ത കടം, പെണ്ണ്….

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *