കണ്ട്രിയമ്മ

ജൂൺമാസത്തിലെ കുത്തിയൊലിക്കുന്ന മഴവെള്ളപ്പാച്ചിലിനോടൊപ്പം ചേമ്പിലക്കുടചൂടി എന്റുമ്മാടെ കൈവിരലിൽ മുറുകേ പിടിച്ചോണ്ടായിരുന്നു അന്ന് പ്രാക്കുളം എൽ. പി. എസ്സ് ന്റെ പായൽ നിറഞ്ഞ പടികൾ ചവിട്ടികയറിയത്…

ഹെഡ്മാസ്റ്റർ എബ്രഹാംസാറിന്റെ നോട്ടം കണ്ടപ്പോൾ തന്നെ വള്ളിനിക്കറിൽ മുള്ളിപ്പോയി. നനഞ്ഞുകുതിർന്ന നിക്കറായതിനാൽ ആരുമറിയാതെ കഴിച്ചിലായി..

ചെമ്മൺപാത പോലെ എന്റെ മൂക്കിനുതാഴെയുള്ള രണ്ടുവരിപ്പാതയിൽ നിന്നും നിത്യവും ഒലിച്ചിറങ്ങുന്ന മൂക്കളകണ്ട് സാറിന് കലിപ്പായി.

പോയി പിഴിഞ്ഞ്കളയാൻ പറഞ്ഞു പുറത്തേക്ക് വിട്ട ഞാൻ ശ്വാസം ഉള്ളിലേക്ക് വലിച്ചു ചീറ്റി വീണ്ടും അകത്തേക്ക് തന്നെ വന്നു.

സംഗതി വീണ്ടും പഴയതുപോലെ ഒലിച്ചോണ്ടിരുന്നു. നാവുകൊണ്ട് പഠിച്ചപണി പതിനെട്ടും പയറ്റി കുത്തിയൊലിപ്പിന് ഒരു ശമനവുമുണ്ടായില്ല..

ഒന്നാംക്ലാസ്സിലെ അഡ്മിഷൻ തരപ്പെടുത്തി വെളിയിലേക്ക് ഇറങ്ങുമ്പോഴായിരുന്നു കണ്ട്രിയമ്മയെ ഞാൻ അന്നാദ്യമായി കാണുന്നത്…

IMG-20161015-WA0006ഓടിട്ട ആ സ്കൂൾ വരാന്തയിൽ ആരോടെന്നില്ലാതെ വർത്തമാനം പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു വല്യമ്മ..

പൊക്കംകുറഞ്ഞു ചുക്കിചുളുങ്ങിയ തൊലിയും, നരബാധിച്ച മുടിയിൽ കൊഴുത്ത കാച്ചെണ്ണ തേച്ചുപുരട്ടി പത്തിരിയ്ക്ക് മാവ് കുഴച്ചുവെച്ചപോലൊരു തല..

മാറിടത്തിൽ അഴുക്കിൽപുരണ്ട ഒരു റൗക്കയുണ്ട്. അതിന്റെ അറ്റങ്ങൾ തമ്മിൽ യോജിപ്പിക്കാൻ ബട്ടൺസിനു പകരം ഉരുണ്ട കല്ലുകെട്ടി ഉറപ്പിച്ചിട്ടുണ്ട് മേലാപ്പിന് ഒരു തോർത്ത്മുണ്ടും..

സ്കൂൾ തുറന്നപ്പോൾ പിറകിലെ ബഞ്ചിലാണ് എനിക്കിരിക്കാൻ സ്ഥലം തന്നത് അതും ജന്നലിനോട് ചേർന്ന്. നിക്കറേ തൂറികൾക്കും, മൂക്കളച്ചാണ്ടികൾക്കും, ചെവിപ്പഴുപ്പനും, വരട്ടുചൊറി പിടിച്ചവനും ഇരിക്കാനുള്ള ബഞ്ചായിരുന്നു ആ പിറകിലുള്ളത്.
അതും ഏതുനേരവും നിലംപൊത്താൻ പാകത്തിന് ഉറപ്പില്ലാതെ ആടിയുലയുന്നത് തറയിൽ കാലുറപ്പിച്ചു ഒരു പ്രത്യേക ബാലൻസിലാണ് ഇരുന്നുപോകുന്നത്.

തൊട്ടടുത്ത നാലാംക്ലാസ്സിൽ ജമാൽസാറിന്റെ വായിൽനിന്നും ഇംഗ്ലീഷ് പദ്യം റെയിൻ, റെയിൻ ഗോ എ വേ ഈണത്തിൽ കേൾക്കുമ്പോൾ ഞങ്ങൾ ജന്നൽപ്പഴുതിലൂടെ കണ്ട്രിയമ്മയെ നോക്കും പദ്യത്തിന്റെ ഈണത്തിനൊത്തു തലയിട്ടാട്ടുന്നത് കാണാൻ നല്ലരസമായിരുന്നു..

ഡ്രിൽ പീരീഡിലും, ഇടവേളകളിലും അവർക്ക് ചുറ്റും കുട്ടികൾ കൂടിയിരുന്നു കളിയീലിലമ്മയെ കണ്ട്രീന്ന് നീട്ടിവിളിക്കുമ്പോൾ വേലിപ്പത്തലൊടിച്ചു ഓടിച്ചുകൊണ്ടു ചീത്ത വിളിക്കുമായിരുന്നു.

കുയിലനും, കല്ലിജ്യോതിയുമായിരുന്നു ഇവരുടെ മുഖ്യ ശത്രൂക്കൾ…

ഉച്ചനേരത്ത് വെച്ചുവിളമ്പുന്ന ഗോതമ്പുചോറ് വട്ടയിലയിൽ പൊതിഞ്ഞു മടിക്കുത്തിൽ തിരുകി കുനിഞ്ഞു പോകുന്ന ആ അമ്മ ആരുടെ ആമാശയമായിരിക്കും നിറയ്ക്കാൻ പോയത്.?

കല്യാണ വീടുകളിൽ പോയി വരുന്ന എന്റുമ്മാന്റെ മടിക്കുത്തിൽ നിന്നും എനിക്കും കിട്ടിയിട്ടുണ്ട് ആരും കാണാതെ ഒളിപ്പിച്ചു കൊണ്ടുവരുന്ന കടലപ്പരിപ്പും, ശർക്കരേം ഇട്ടു കുതിർത്ത അവൽ..

ഓർമ്മയുടെ ഇളവെയിലേറ്റ് തളർന്നു മയങ്ങുമ്പോൾ അലറിവിളിക്കുന്ന ആമാശയം ഒരുപാട് കൊതിക്കാറുണ്ട് ആ മടിക്കുത്തിലെ ആരും കാണാതെ ഒളിപ്പിച്ചു കൊണ്ട്തന്ന നൈവേദ്യം…

About Majid Noushad

മജീദ് നൗഷാദ്. അഷ്ടമുടിക്കായലോരത്തെ ഒരു സാധാരണക്കാരനായ യുവാവ്. അവിടെ തൊണ്ടു തല്ലി പട്ടിണിയും, പരിവട്ടവുമായി ജീവിച്ച കുടുംബങ്ങളുടെ പ്രതിനിധി.കരളെരിച്ച ജീവിതത്തിന്റെ ആ കനൽ വഴികൾ നമ്മെ പൊള്ളിക്കാതിരിക്കില്ല. ഗ്രാമത്തിന്റെ നൻമയും, തനിമയും ചോർന്നു പോകാത്ത ആ ഒാർമകളിലേക്ക്.....

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *