എക്കോ.. ഭാഗം ആറ്

echo-6th

കൂത്ത് എന്ന കലാ രൂപം സർവ്വ ജന ഹാസ്യദായകമായിരുന്നെങ്കിലും സവർണർക്കായിരുന്നു അത് കൂടുതൽ പഥ്യമായത്. കൂത്തമ്പലങ്ങളിലൊതുങ്ങി നിന്ന അതിലെ പരിഹാസവും വിമർശനങ്ങളും ഫലിത പ്രാധാന്യവും അതിനെ തുള്ളൽ എന്ന കലാ രൂപം പോലെ ജനകീയമാക്കിയില്ല. ഇതിനൊരു പ്രധാന കാരണം കാവ്യ രൂപം മുഴുവൻ സംസ്കൃതമായിരുന്നുവെന്നതാണ്. കൂത്തിന്റെ മറ്റൊരു പ്രധാന ന്യൂനത സംഗീത പരിഷ്ക്കരണമില്ലായ്മയായിരുന്നു. വ്യക്ത്യധിഷ്ഠിത പരിഹാസമായിരുന്നു ഇതിന്റെ മുഖ്യമായ രീതി. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് കുഞ്ചൻ നമ്പ്യാർ എന്ന കലാകോവിദൻ തുള്ളൽ എന്ന കലാ രൂപം നമുക്ക് തന്നത്. അതിനദ്ദേഹം ചിട്ടപ്പെടുത്തിയ ലളിത മലയാളം പാമര സമൂഹത്തിനെ കയ്യിലെടുക്കാനുള്ള വെറും പൊടിക്കൈ ആയിരുന്നില്ല. മറിച്ച് അയത്ന ലളിതമായ മാതൃഭാഷ ഏത് ആശയ പ്രചരണത്തിനും സംവേദന ക്ഷമമാണെന്ന വെളിപ്പെടുത്തലായിരുന്നു. സംസ്കൃതമെന്ന ഭാഷാ പ്രൗഢതയോടുള്ള പ്രണയ ബഹുമാനങ്ങൾ അതിന്റെ എല്ലാ മഹത്വത്തോടും അംഗീകരിച്ചു കൊണ്ടു തന്നെയാണ് നമ്പ്യാർ നാട്ടുഭാഷ കൈകാര്യം ചെയ്തത്. ഭാഷയിലേയ്ക്കും തന്റെ സമകാലിക സമൂഹത്തിലേയ്ക്കും ഒരേ വീക്ഷണം തന്നെയാണ് നമ്പ്യാർ വിന്യസിച്ചത്. ആദർശ ലോകവും യഥാർത്ഥ ലോകവും തമ്മിലുള്ള വൈരുദ്ധ്യമായിരുന്നു ആ ഹാസ്യത്തിന്റെ അടിവേര്. ധന മോഹം, കർത്തവ്യ വൈമുഖ്യം, ധർമ്മ രാഹിത്യം, പരദ്രോഹ താൽപര്യം, പൊങ്ങച്ചം, വിശ്വാസ വഞ്ചന, ആദിയായവയിൽ കൂപ്പുകുത്തിപ്പോയ ഒരു സമൂഹത്തെയാണ് മലയാളത്തിലെ എക്കാലത്തേയും ജനകീയ കവി കണ്ടത്. ഇതു തന്നെയാണ് എഴുത്തച്ഛനും പൂന്താനവും കണ്ടതും. ഈശ്വരനിൽ മുഴുകിയ ഭാഷയുമായി എഴുത്തച്ഛനും ഭക്തി സാന്ദ്ര പരിവേദന ഭാഷയുമായി പൂന്താനവും ഇവിടെയിടപെട്ടപ്പോൾ തൂലികയെന്ന ചാട്ടവാറുമായാണ് നമ്പ്യാർ കളം നിറഞ്ഞത്. പല തരത്തിലുള്ള ജന സഞ്ചയത്തിന്റെ ജീവിതവും സ്വഭാവവും ഭാഷയുമായിരുന്നു അദ്ദേഹത്തിന്റെ മൂല ധനം.

“ആയുധമില്ലാതെ താനെന്തടോ കാട്ടിൽ
നായാട്ടിനായി ചരിപ്പതു നായരെ
വായും പിളർന്നു കടുവാ വരുന്നേര-
മായുധമുണ്ടെങ്കിലോടുവാൻ ദുർഘടം.”

എന്ന പോലെ ഭയക്കുന്ന പട നായന്മാരും രസികന്മാരെന്ന രീതിയിൽ രോഗി വീടിനു ദോഷമാകുന്ന വൈദ്യന്മാരും അജ്ഞാനികളായ ജോത്സ്യന്മാരും അഴിമതിക്കാരായ രാജ കിങ്കരന്മാരും;

“കാശിക്കപ്പുറമെങ്കിലുമിന്നൊരു
കാശിനു വകയുണ്ടെന്നാൽ മണ്ടും
എഴുപത്തെട്ടു വയസ്സു തികഞ്ഞൊരു
കിഴവ ബ്രാഹ്മണനിത പോകുന്നു
ചുടു വെയിൽ തട്ടിച്ചുട്ട കഷണ്ടിയിൽ
ഒരു പിടി നെല്ലാൽ മലരു പൊരിക്കാം”

തുടങ്ങിയ തരത്തിൽ സകല മനുഷ്യകുലവും നിറയുന്ന ഒരു ജീവ ആവാസ വ്യവസ്ഥ തന്നെയാണ് നമ്പ്യാർ കൃതികൾ.

സംസ്കൃതത്തിന്റെ ആഢ്യത്വവും മണിപ്രവാളത്തിന്റെ ശൃംഗാര ഗരിമയും കൊടികുത്തി വാണ കാലത്ത് അതുകളെ മാനിച്ചു കൊണ്ട് തന്നെ അയത്ന സുഭഗ മലയാളം സംവദിപ്പിക്കുകയെന്നതായിരുന്നു നമ്പ്യാരുടെ പ്രഥമ ലക്ഷ്യം.

“ഭട ജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരു കേരള ഭാഷ തന്നെ ചിതം വരൂ
കടുകടെ പടു കഠിന സംസ്കൃത വികട കടു കവി കേറിയാൽ”

അത് സാധാരണക്കാരന് ദഹനക്കേടാവും എന്നായിരുന്നു നമ്പ്യാർ മതം. മലയാളാധിക്യമുള്ള മണിപ്രവാളം ഒരപരാധമായി അദ്ദേഹം ഗണിച്ചുമില്ല. എങ്കിലും സമൂഹ ഭൂരിപക്ഷമായ സാധാരണക്കാരിലേയ്ക്കിറങ്ങിച്ചെല്ലാൻ മാതൃഭാഷയാണ് നല്ലതെന്നത് കുഞ്ചൻ നമ്പ്യാരുടെ ഏറ്റവും നല്ല ദർശനമാണ്.

“ഒരുത്തർക്കും ലഘുത്വത്തെ വരുത്താനും മോഹമില്ല
ഒരുത്തനും പ്രിയമായി പറവാനും തരമില്ല”
-യെന്ന പ്രസ്താവനയിലൂടെ നമ്പ്യാർ തന്റെ നിഷ്പക്ഷ വാദത്തെയും ഏതൊരാളും വിമർശന വിധേയനാണെന്ന ഉറച്ച നിലപാടും വ്യക്തമാക്കുന്നു. രാജകൊട്ടാരങ്ങളിൽ കാലയാപനം നടത്തിയ ആളാണെങ്കിലും അധികാരത്തിന്റെ ഒരു ശ്രേണിക്കും അടിപ്പെട്ടില്ല. അകവും പുറവും അദ്ദേഹം ഒരു പോലെ നിരീക്ഷണ വിധേയമാക്കി. ഈ നിരീക്ഷണാനുഭവങ്ങൾ അദ്ദേഹം സാമൂഹ്യ വിമർശനത്തിനുള്ള ആയുധമാക്കി. അതു തന്നെയായിരുന്നു പ്രധാന കാവ്യ ലക്ഷ്യവും.

സാമൂഹിക പരിവർത്തനമെന്ന ഉദ്ദേശ്യത്തോടെ നമ്പ്യാർ ഉപയോഗിച്ച നാടൻ ഭാഷ ചാട്ടവാറു പോലെ ചെന്നു പതിച്ചത് ചുറ്റുപാടുകളിലെ മലിന സംസ്ക്കാരത്തിന്റെ മുകളിലേയ്ക്കാണ്. അക്കാലഘട്ടത്തിൽ നടമാടിയിരുന്ന സദാചാര ധ്വംസനം, അഴിമതി, അലസത, സ്വജനപക്ഷപാതം തുടങ്ങിയവയോട് ആ നിസ്തുല തൂലിക നടത്തിയ സന്ധിയില്ലാ സമരമായിരുന്നു. ആയെഴുത്തുകളുടെ സാമൂഹിക വശം.

കേരളീയതയാണ് നമ്പ്യാർ രചനകളുടെ മുഖ മുദ്ര. കഥ നടക്കുന്നത് ഭൂ സ്വർഗ്ഗ പാതാളങ്ങളിലെവിടെയാണെങ്കിലും അത് അമ്പലപ്പുഴയോ തിരുവനന്തപുരമോ ആയി പുനർ ജനിക്കും. ഉദ്യോഗ പ്രഭുക്കളും ദാസിമാരുമെല്ലാം അവിടെ നിറഞ്ഞാടും. അന്നത്തെ ബഹു ഭർതൃത്ത്വം, ബഹുഭാര്യത്വം, മദ്യാസക്തി തുടങ്ങിയെല്ലാം പുരാണ കഥാ പരാമർശമുള്ള തുള്ളലുകളിൽ പ്രഥമ ഗണനീയങ്ങളായി. തിരുവനന്തപുരത്തെയും അമ്പലപ്പുഴയിലെയും പ്രധാന സ്ഥലങ്ങളും ഉത്സവങ്ങളും സദ്യകളുമൊക്കെ ആലങ്കാരികമായി അവയിൽ നിറഞ്ഞു. എഴുത്തച്ഛൻ തന്റെ വായനക്കാർക്ക് പുരാണ കഥാപാത്രങ്ങളുടെ അഭൗമികത കാട്ടിക്കൊടുത്തപ്പോൾ നമ്പ്യാർ അക്കഥാപാത്രങ്ങളെ കേരള ജനതയുടെ മധ്യത്തിൽ ഇറക്കി നിർത്തി. ‘കാർത്തവീര്യാർജ്ജുന വിജയം’ തുള്ളലിലെ;

“കപ്പം തരണം കാലം തോറും
വിളവിൽപ്പാതി നമുക്കു തരേണം
മുളകു സമസ്തവുമേല്പിക്കേണം.
തെങ്ങു കവുങ്ങുകൾ മാവും പ്ലാവും
എങ്ങുമെനിക്കിഹ കണ്ടെഴുതേണം
മാടമ്പികളുടെ പദവികളൊന്നും കൂടുകയില്ലാ നമ്മുടെ നാട്ടിൽ
വീ ടന്മാരും വിളവുകൾ നെല്ലുകൾ
വിത്തിലിരട്ടി നമുക്കു തരേണം
നാട്ടിലിരിക്കും പട്ടന്മാരും
നാലാലൊന്ന് നമുക്കു തരേണം
വീട്ടിലിരിക്കും നായന്മാരോ
വില്ലും കുന്തവുമേന്തി ച്ചൊല്ലും
വേലയെടുത്തു പൊറുക്കണമല്ലോ

കള്ളുകുടിക്കും നായന്മാർക്കടി
കൊള്ളും താനുമതോർത്തീടേണം”

എന്ന് രാവണനോട് വിധേയത്വം കാണിക്കണമെന്നറിയിക്കാൻ ദൂതൻ കാർത്തവീര്യനോട് പറയുന്നത് നമ്പ്യാർക്കവിതയിലെ കേരളീയതയുടെ ഒരുദാഹരണം മാത്രമാണ്.

About Santhosh S Cherumood

1974 മാർച്ച് 31ന് കൊല്ലം ജില്ലയിലെ കുണ്ടറയ്ക്ക് സമീപം ചെറുമൂട്ടിൽ ജനനം. സമാന്തര വിദ്യാഭ്യാസരംഗത്ത് മലയാള ബിരുദാനന്തര ബിരുദ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. വായനയിലും എഴുത്തിലും സജീവം. കവിയും നിരൂപകനുമാണ്. ഖണ്ഡനവും മണ്ഡനവും ഒരുപോലെ വഴങ്ങുന്ന കരുത്തുറ്റ നിരൂപണശൈലിയുടെ ഉടമ.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *