അടുത്തിരുന്നും അകന്നിരുന്നും

birdsofafeatheretsy3

സ്ഥലം മാറ്റം കഴിഞ്ഞു ചാര്‍ജ്ജെടുത്ത് ആഴ്ചയവസാനത്തെ ആദ്യ മടക്ക യാത്രയാണ് – കോഴിക്കോട് നിന്ന് പാലക്കാട്ടേക്കുള്ള യാത്ര ഇനി എല്ലാ ആഴ്ചയിലും ആവര്‍ത്തിക്കണമെന്ന് ഓര്‍ക്കുമ്പോഴാണ് വിഷമം തോന്നുന്നത്. കോളേജില്‍ കാലു കുത്തിയത് തൊട്ട് എല്ലാം പുതിയ അറിവുകളായിരുന്നു. വിശാലമായ അടച്ചു ഭദ്രമാക്കിയ ഗേറ്റ്, പൊക്കം കൂടിയ മതില്‍ക്കെട്ട് – ഒരു ജയിലിനെ ഓര്‍മിപ്പിക്കും – ഗേറ്റ് കഴിഞ്ഞതും തൂങ്ങിയാടുന്ന പോസ്റ്റുകളില്‍ ക്യാമറക്കണ്ണുകള്‍….. തനിക്കു തെറ്റു പറ്റിയില്ലെന്ന് ഉറപ്പു വരുത്തിയാണ് ബഹുഗുണന്‍ സാര്‍ കോളേജിനകത്ത് പ്രവേശിച്ചത്‌.

വീട്ടിലെത്തിയതും ബഹുഗുണന്‍ സാര്‍ നേരെ മുറിയില്‍ കട്ടിലില്‍ കയറി കിടന്നു. കഴിഞ്ഞ ഒരാഴ്ചത്തെ കോളേജ് അനുഭവം മനസ്സില്‍ ഒരു ചലച്ചിത്രം പോലെ നിവരുന്നു. എവിടെയായിരുന്നു തെറ്റ് പറ്റിയത്? തുടക്കം മുതല്‍ തന്നെ തെറ്റായിരുന്നു. എന്നാല്‍ തന്റെ ഇരുപത്തിനാല് വര്‍ഷത്തെ അദ്ധ്യാപന ജീവിതത്തില്‍ ഇത്തരമൊരു സംഭവം ഇതിനു മുമ്പുണ്ടായിട്ടില്ല; അതുകൊണ്ട് തന്നെ അതൊരു തെറ്റായി കരുതാനാവുന്നില്ല.

ക്ലാസ്സില്‍ മുന്‍ നിരയില്‍ രണ്ടു നിര പെണ്കുട്ടികള്‍ക്കുള്ളതാണ്. എല്ലാ ക്ലാസ്സുകളിലും ആ രീതി അനുവര്‍ത്തിച്ചു പോരുന്ന കോളേജില്‍, കുട്ടികള്‍ അവര്‍ക്കിഷ്ടാനുസരണം ഇട കലര്‍ന്നിരുന്നത് പ്രത്യേകം ശ്രദ്ധിച്ചില്ല എന്നത് നേര്. ഇംഗ്ലീഷ് ലിറ്ററെച്ചര്‍ പഠിപ്പിച്ചിരുന്ന തനിക്കു അന്ന് ക്ലാസ്സെടുക്കാനുണ്ടായിരുന്നതോ, തോമസ് മാന്റെ ‘മാജിക്‌ മൗണ്ടനും’…. ഗാലറിയുള്ള കോളേജില്‍ നിറഞ്ഞ കുട്ടികള്‍ക്കു മുന്നില്‍ പണ്ട് എം. കൃഷ്ണന്‍ നായര്‍ ‘മാജിക്‌ മൗണ്ടന്‍’ പഠിപ്പിച്ച ഓര്‍മ്മകളുമായി രസത്തില്‍ ക്ലാസ്സ്‌ തുടങ്ങിയപ്പോഴാണ് പ്രിന്‍സിപ്പലിന്റെ നോട്ടീസുമായി ശ്രീധരന്‍ വന്നത്. അത് കിട്ടിയപ്പോള്‍ രസം മുറിഞ്ഞുപോയി. കുട്ടികള്‍ ഇടകലര്‍ന്നിരിക്കുന്നത് പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പെട്ടിരിക്കുന്നു. ഒന്നുകില്‍ അവരെ പ്രത്യേക സ്ഥാനങ്ങളില്‍ ഇരുത്താന്‍ അദ്ധ്യാപകന് കഴിയണം, അല്ലെങ്കില്‍ ക്ലാസ്സ്‌ നിര്‍ത്തി പിരിഞ്ഞു പോകാം – ആദ്യം പറഞ്ഞു നോക്കി. പറഞ്ഞത് വേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നി. കറുത്തു ഉയരം കുറഞ്ഞു മുഖം നിറയെ ആവേശവുമായി തന്റെ തന്നെ പ്രിയപ്പെട്ട വിദ്യര്‍ത്ഥി എഴുന്നേറ്റു നിന്ന് ശബ്ധമുയര്‍ത്തിയപ്പോള്‍ ക്ലാസ്സ്‌ നിര്‍ത്തി പിരിഞ്ഞു പോകാതെ നിവൃത്തിയില്ലാതായി.

ഒന്നുമോര്‍ക്കരുതെന്നു കരുതി, അകത്തു തങ്കത്തിനോട് കുളിക്കാന്‍ വെള്ളം ചൂടാക്കാന്‍ പറയുമ്പോള്‍ വെറുതെ ചോദിച്ചു, അരവിന്ദന്‍ എവിടെ? മകള്‍ ലക്ഷ്മികുട്ടി പഠനമുറിയിലുണ്ട്. അവള്‍ക്കു എട്ടാം ക്ലാസ് പരീക്ഷ തുടങ്ങിക്കഴിഞ്ഞു. അവളെക്കാള്‍ അഞ്ചു വർഷം ഇളയതാണ് അരവിന്ദ്.

‘അവന്‍ ആകെ മൂഡ് ഓഫാണ്. ക്ലാസ്സില്‍ ആ കണക്കുമാഷ് ഇന്നവനെ കൈകാര്യം ചെയ്തുവെന്നാണ് തോന്നുന്നത്’.
മന്നത്ത് സ്കൂളിലെ കണക്കുമാഷെ അരവിന്ദന് മാത്രമല്ല, ഒട്ടുമിക്ക കുട്ടികള്‍ക്കും ഭയമാണ്. അതുകൊണ്ടുതന്നെ കണക്കു തെറ്റാതിരിക്കാന്‍ വൈകുന്നേരം ഹോം വര്‍ക്ക് ചെയ്ത ശേഷമേ വരാന്തയില്‍ നിന്ന് വീടിനകത്ത് കയറൂ. രണ്ടു കൈകളും പൊക്കി നിലത്തുനിന്നു ഉയര്‍ത്തിയാണത്രെ കുഞ്ഞന്‍ മാഷടെ പ്രയോഗം.

‘ഹാവൂ, അച്ഛാ, കാണാന്‍ വയ്യ. ചൂരലു കൊണ്ടു തല്ലണ കണ്ടാല്‍ നമ്മടെ അയ്യപ്പന്‍ പയ്യിനെ തല്ലണതു പോലെയാ…’ ലക്ഷ്മികുട്ടി ഒരിക്കല്‍ പറഞ്ഞതോര്‍മ്മ വന്നു.

ഒരിക്കല്‍ രക്ഷാകർത്തായോഗത്തില്‍ ചെന്ന് സൂചിപ്പിക്കുകയുണ്ടായി. അങ്ങനെ എതിര്‍ത്തു പറയാനും വയ്യ. ആ കാരണം കൊണ്ട് കുഞ്ഞന്‍ മാഷ്‌ രണ്ടെണ്ണം കൊടുത്താല്‍ പിന്നെ അതുമായി. പക്ഷെ, കണക്കില്‍ എല്ലാ കുട്ടികള്‍ക്കും നല്ല മാര്‍ക്കാണ്. കാലം മാറിയെങ്കിലും കുഞ്ഞന്‍ മാഷടെ ചൂരലിന് ഇന്നും പ്രസക്തിയുണ്ട്.

അവനെ അടുത്തു വിളിച്ച് ബഹുഗുണന്‍ മാഷ്‌ സ്വകാര്യമായി ചോദിച്ചു – ‘എന്താ, കുട്ടാ..ഇന്നെന്താ ഉണ്ടായെ?’
അവന്‍ അപ്പോഴേക്കും പൊട്ടുമെന്ന നിലയിലായി.

‘അയ്യേ, ആണ്‍കുട്ടികള്‍ കരയ്യേ? നിന്നെ മാഷ്‌ തല്ലിയോ? എന്തേ, കണക്കു ചെയ്യാതെ പോയോ?’

‘അതല്ല, അച്ഛാ.. ക്ലാസ്സില്‍ വര്‍ത്തമാനം പറഞ്ഞൂന്നു പറഞ്ഞ് എന്നെ പെണ്‍കുട്ടികളുടെ ഇടയില്‍ കയറ്റിയിരുത്തി’. – അവന് ആലോചിക്കുംതോറും കരച്ചില്‍ കൂടുകയാണ്.

‘പോട്ടെ, കുട്ടാ.. ഇതൊരു വലിയ കാര്യമാണോ? അവരും നിന്റെ കൂട്ടുകാരല്ലേ? അങ്ങിനെ വേണ്ടേ അത് കാണാന്‍?’

‘ഉം..ഉം..അതൊന്ന്വല്ല. സൈനുദ്ധീനും കൃഷ്ണന്‍ കുട്ടിയുമൊക്കെ എന്നെ കളിയാക്കി. നാണക്കേട്‌ തോന്നി എനിക്ക്….’
ഇവനെ എങ്ങിനെയാണ് പറഞ്ഞു മനസ്സിലാകുക എന്നറിയാതെ നില്‍ക്കുമ്പോള്‍ അടുക്കളയില്‍ വെള്ളം കാലായി എന്ന് പറഞ്ഞു തങ്കം വന്നു ഇടപെട്ടു.

‘ഇതാണോ കാര്യം? അയ്യേ, കരയുന്നതല്ലേ നാണക്കേട്‌? നീ ഒരാണല്ലേടാ?…’ ചേച്ചി പഠിത്തം മതിയാക്കി കൂട്ടത്തില്‍ ചേര്‍ന്നപ്പോള്‍ കുട്ടന്റെ കരച്ചില്‍ താനേ നിന്നു. അവന്റെ കരച്ചില്‍ ചെറിയൊരു ചിരിയായി വളര്‍ന്നു.

വളര്‍ച്ചയുടെ പടവുകളില്‍ എത്ര പെട്ടെന്ന് ശിക്ഷകള്‍ കുറ്റങ്ങളാവുന്നു എന്ന് ഞാന്‍ അദ്ഭുതപ്പെടുകയായിരുന്നു! കാലമാണ് ലിംഗസമത്വം എന്താണെന്ന് നിര്‍വചിക്കുന്നത്. ഓരോ മനുഷ്യ ജീവിയും ലിംഗവ്യതാസം കൂടാതെയല്ലേ ജനിക്കുന്നത് തന്നെ? കാലം കഴിയും തോറും ബോധത്തില്‍ വളരുന്ന വേര്‍തിരിവ് മാത്രമല്ലേ ലിംഗവ്യത്യാസങ്ങള്‍?

വേര്‍തിരുവകള്‍ ജീവിതത്തിന്റെ അര്‍ത്ഥം തന്നെ നശിപ്പിക്കുന്നു എന്ന സത്യം വേദനയോടെ ബഹുഗുണന്‍ സര്‍ അറിയുകയായിരുന്നു.

About Nandakumar B

കല്ലടിക്കോട് ബാലകൃഷ്ണക്കുറുപ്പിന്റേയും പദ്മിനി അമ്മയുടേയും മകനായി 1952-ൽ പാലക്കാട് ജില്ലയിലെ വടവന്നൂരിൽ ജനനം. ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. 2012-ൽ വിരമിച്ചു. ഇതിനകം ഷെർലക്ക് ഹോംസ് കഥകൾ, ഡി.എച്ച്. ലോറൻസ് കഥകൾ(സുന്ദരിയായ സ്ത്രീയും മറ്റു കഥകളൂം), നിങ്ങൾക്കും സമ്പന്നനാകാം(വാലസ് ഡി വാറ്റ്ലസിന്റെ 'ദി സയൻസ് ഓഫ് ഗെറ്റിങ്ങ് റീച്ച്' എന്ന പുസ്തകത്തിന്റെ പരിഭാഷ) എന്നീ കൃതികൾ പൃസിദ്ധീകരിച്ചു. പരിഭാഷാരംഗത്ത് വളരെ സജീവം.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *