ആലാപനം: ജ്യോതിബായി പരിയാടത്ത്
1906 ല്‍ തിരൂര്‍ താലൂക്കിലെ കുറ്റിപ്പുറത്ത് ജനനം. പിതാവ് വി കൃഷ്ണക്കുറുപ്പ്. മാതാവ് കുഞ്ഞുകുട്ടിയമ്മ. കുറ്റിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളില്‍ വിദ്യാഭ്യാസം. പതിനഞ്ചാം വയസ്സില്‍ വക്കീല്‍ ഗുമസ്തനായി ആലപ്പുഴയില്‍ ജോലി ആരംഭിച്ചു. 1929ല്‍ കോഴിക്കോടും പിന്നീട് പൊന്നാനിയിലും വക്കീല്‍ ഗുമസ്തമായി ജോലി തുടര്‍ ന്നു.. സ്വപ്രയത്നം കൊണ്ട് ഇംഗ്ലീഷിലും സംസ്കൃതത്തിലും പാണ്ഡിത്യം നേടി.
മലയാളകവിതയില്‍ കാല്പനികതയില്‍ നിന്നുള്ള വഴിപിരിയലിനു് തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍. ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിച്ച അദ്ദേഹം പരുക്കന്‍ ജീവിത സത്യങ്ങളെ കവിതകളിലൂടെ ആവിഷ്കരിച്ചു. സാംസ്കാരിക രാഷ്ട്രീയരംഗങ്ങളിലും സജീവമായിത്തന്നെ ഇടപെട്ടിരുന്ന എഴുത്തുകാരനായിരുന്നു. ഗാന്ധിസത്തില്‍ ആകൃഷ്ടനായി സ്വാതന്ത്ര്യസമരത്തില്‍ തന്റേതായ ചെറിയ പങ്കുവഹിക്കുകയും ചെയ്തു. സ്വതന്ത്രഭാരതം എന്ന രഹസ്യപത്രത്തിന്റെ പ്രചാരകനുമായിരുന്നു. പൂതപ്പാട്ട്, കാവിലെപ്പാട്ട്, പുത്തന്‍കലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതയിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി,സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഡയരക്ടര്‍ ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു
1974 ഒക്ടോബര്‍ 16-നു ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ ദിവംഗതനായി.
പ്രധാന കൃതികള്‍ :
കവിതകള്‍: പുത്തന്‍ കലവും അരിവാളും, കാവിലെപ്പാട്ട്, പൂതപ്പാട്ട്, കറുത്ത ചെട്ടിച്ചികള്‍, ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍, ഒരു പിടി നെല്ലിക്ക, അന്തിത്തിരി, അമ്പാടിയിലേക്ക് വീണ്ടും, ഹനൂമൽ സേവ തുഞ്ചൻ പറമ്പില്‍, ഇസ്ലാമിലെ വന്മല, നെല്ലുകുത്തുകാരി പാറുവിന്റെ കഥ, അളകാവലി, ലഘുഗാനങ്ങള്‍, തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍, കുങ്കുമ പ്രഭാതം..
നാടകം: കൂട്ടുകൃഷി, കളിയും ചിരിയും, എണ്ണിച്ചുട്ട അപ്പം, തൊടിയില്‍ പടരാത്ത മുല്ല, നൂലാമാല, ചാലിയത്തി.
പുരസ്കാരങ്ങള്‍: കറുത്ത ചെട്ടിച്ചികള്‍ക്ക് ഉത്തമ കവിതാഗ്രന്ഥത്തിനുള്ള മദ്രാസ് ഗവണ്മെന്റിന്റെ അവാര്‍ഡു ലഭിച്ചു. കാവിലെ പാട്ട് എന്ന ഗ്രന്ഥത്തിന് 1970 ല്‍ കേന്ദ്രസാഹിത്യ അക്കാദമിയുടേയും ഒരു പിടി നെല്ലിക്ക എന്ന കവിതാ സമാഹാരത്തിന് 1971 ല്‍ കേരള സാഹിത്യ അക്കാദമിയുടേയും അവാര്‍ഡ് ലഭിച്ചു. അന്തിത്തിരി’ക്ക് 1979ല്‍ മരണാനന്തര ബഹുമതിയായി ആശാന്‍ പ്രൈസ് ലഭിച്ചു.