കാലപാശം

സാമുവൽ മാഷ്‌ ഉത്സാഹഭരിതനായി സ്കൂൾഗേറ്റ് തള്ളിത്തുറന്ന് പുറത്തിറങ്ങി. മുറുക്കാൻ കടയിൽ നിന്ന് ഭാസ്കരന്റെ ഇളിഭ്യച്ചിരിയും ചോദ്യവും: “അപ്പോ മാഷ്‌ അറിഞ്ഞില്ലേ?” സാമുവൽ മാഷ്‌ മറുചോദ്യമെറിഞ്ഞു:  “കാണാൻ കഴിയ്വോ ഭാസ്കരാ ?”

“ഉവ്വെന്നാ തോന്നണത്. കഴിഞ്ഞിട്ടിപ്പോ പത്ത് നിമിഷം പോലും ആയിട്ടില്ല”

സാമുവൽ മാഷ്‌ ശരവേഗത്തിൽ പാഞ്ഞു. സൈക്കിളിലെത്തിയ കാളകൃഷ്ണൻ സാമുവൽ മാഷിന് മുമ്പിൽ സൈക്കിൾ നിറുത്തി. “അങ്ങോട്ടേയ്ക്കാ?”

“അതെ, കൃഷ്ണാ”
“എന്നാ കേറിക്കോ”
“ചവുട്ടിവിട് കൃഷ്ണാ”
“ഇതാ എത്തി മാഷേ”

റബ്ബർ തോട്ടത്തിലെ ചാഞ്ഞുകിടക്കുന്ന റബ്ബറിന് ചുവട്ടില ഒരാൾക്കൂട്ടം. മാഷ്‌ ധൃതിയിൽ നടന്നു. ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി മുന്നിൽചെന്നു നിന്നു. മരത്തിന്റെ കൊമ്പിൽ തൂങ്ങിനിൽക്കുന്ന യുവാവിനെ സസൂക്ഷ്മം നിരീക്ഷിച്ചു.

വലത്തേക്ക് തല ചാഞ്ഞുകിടപ്പുണ്ട്. നാക്ക് വെളിയിലേക്ക് തള്ളി പല്ലുകൾ കുരുങ്ങിയിരിക്കുന്നു. കൈരണ്ടും കൊണ്ട് തുട മാന്തിപ്പൊളിച്ചിരിക്കുന്നു. കണ്ണുതുറിച്ച് കാണാകാഴ്ചകൾ കാണുന്ന ആ രൂപത്തെ നോക്കി സാമുവൽ മാഷ്‌ ആത്മഗതം ചെയ്തു: “മാന്താനത്ത് കണ്ടത്രേം ഒത്തില്ല”

സാമുവൽ മാഷ്‌ രസികനാണ്. ഭംഗിയായി പഠിപ്പിക്കും. ഒറ്റപ്പരാതിയേ കുട്ടികൾക്കുള്ളൂ: “ദേഷ്യം വന്നാലും സ്നേഹം വന്നാലും മാഷിന് ഒറ്റ സ്വഭാവമാ. മേലുനോവിക്കും.”

മാഷിന് ഏറ്റവും ഇഷ്ടമുള്ള കാഴ്ചയേതെന്നു ചോദിച്ചാൽ നാട്ടുകാർ ഉടൻ പറയും : “തൂങ്ങിമരണം. അല്ലാതെന്താ?” എത്രദൂരം താണ്ടിയും എത്രനേരം കാത്തും എന്തു ത്യാഗം സഹിച്ചും മാഷ്‌ തൂങ്ങിമരണം കാണാൻ പോകും. പോയി വന്ന് കണ്ട കാഴ്ച സഹമാഷന്മാർക്ക് ഏണും കോണും വിടാതെ അഭിനയിച്ച് വിവരിക്കും.

പെൺസാറന്മാർ ചിലപ്പോൾ ചെവി പോത്തും. ചിലപ്പോൾ സഹതപിക്കും. ചിലപ്പോൾ പറയും: “പാവം മാഷേ നമ്മുടെ ആരെങ്കിലുമാണെങ്കിൽ ഈ രസമുണ്ടാവില്ല കേട്ടോ”.

മാഷ്‌ ചിരിക്കും, “അതപ്പഴല്ലേ ടീച്ചറേ”

അനവരതം തുടർന്ന തൂക്ക കാഴ്ചകൾക്കൊടുവിലായി സാമുവൽ മാഷിന് സ്വന്തം നാട്ടിലേയ്ക്ക് സ്ഥലംമാറ്റം ഒത്തു. എങ്കിലും നാട്ടിൽ തൂങ്ങിമരണം നടക്കുമ്പോൾ നാട്ടുകാർ മാഷെ കൃത്യമായി ഓർത്തു.

ക്രിസ്തുമസ് കാലങ്ങളിൽ സാമുവൽ മാഷ്‌ തന്റെ പഴയ പ്രവർത്തനമണ്ടലത്തിൽ തിരിച്ചെത്തി സൗഹൃദം പുതുക്കിക്കൊണ്ടിരുന്നു. അപ്പോഴും നാട്ടുകാർ മാഷോട് തൂങ്ങിമരണ വിശേഷങ്ങൾ ചോദിക്കും. മാഷ്‌ അതുവരെ കണ്ടതോരോന്നും വർണ്ണിച്ച് കേൾപ്പിക്കും.

ഇത്തവണത്തെ ക്രിസ്തുമസിന് സാമുവൽ മാഷ്‌ വന്നില്ല. ഭാസ്കരന്റെ മുറുക്കാൻ കടയിലെ ചർച്ചാവേദിയിൽ അന്നത്തെ ചിന്താവിഷയം അതായിരുന്നു. ഭാസ്കരാൻ പറഞ്ഞു : “എല്ലാത്തവണേം മാഷ്‌ ഇങ്ങോട്ടല്ലേ വരാറ് ? ഇത്തവണ നമുക്ക് അങ്ങോട്ടൊന്ന് പോയാലെന്താ” , ചിന്തയ്ക്കൊടുവിൽ രണ്ട് മാഷന്മാരും, രണ്ട് നാട്ടുകാരും പോകാമെന്നേറ്റു. അതിരാവിലെ വണ്ടികയറി. സന്ധ്യയോടടുത്തപ്പോൾ മാഷിന്റെ നാട്ടിൽ ചെന്നുപറ്റി. വീട് തിരക്കിപ്പിടിച്ച് ചെന്നപ്പോൾ മാഷ്‌ മുറ്റത്തുണ്ട്. വെളിച്ചംകെട്ട ആ മുഖം നാലൾക്കും അപരിചിരമായിത്തോന്നി. വിസ്മയത്തോടെ അവരെ സമീപിച്ച സാമുവൽ മാഷിനോട് അവർ തിരക്കി:  “എന്താ മാഷേ, സുഖമില്ലേ? അങ്ങോട്ട് കണ്ടും ഇല്ലാ, അതാ വന്നേ”

മാഷ്‌ ദീർഘമായി നിശ്വസിച്ചുകൊണ്ട് അവരെക്കൂട്ടി വീടിനുള്ളിൽ കയറി. ചാരുകസാലയിൽ കിടന്ന് ഒരുനിമിഷം കണ്ണടച്ചു. പിന്നീട് പറഞ്ഞു. “എന്റെ മകൻ സാംകുട്ടി പോയി. കഴിഞ്ഞമാസം. തൂങ്ങിയാ മരിച്ചേ. ഞാനും അവനും ഒരു കട്ടിലിലാ ഉറങ്ങാൻ കിടന്നേ. നേരം പുലർന്ന് ഞാൻ കാഴ്ച കണ്ടെണീറ്റത് അവനെയാ. എന്റെ മുന്പിലങ്ങനെ തൂങ്ങി…” മാഷ് മുഴുമിച്ചില്ല, വർണിച്ചുമില്ല, നാലാൾ സംഘം ഉമിനീർ വറ്റി, മരവിച്ചിരുന്നു.

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

Leave a Reply

Your email address will not be published. Required fields are marked *